Pages

Search This Blog

Friday, October 7, 2011

ജനപ്പെരുപ്പം കാലഹരണപ്പെട്ട സിദ്ധാന്തം കൃഷ്‌ണയ്യരുടെ കമ്മീഷന്‌ നേരം വെളുത്തിട്ടില്ല!

വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തെയും അവകാശത്തെയും സംബന്ധിച്ച്‌ പുതിയ നിര്‍ദേശങ്ങള്‍ നല്‌കാനായി രൂപീകരിച്ച കമ്മിഷന്‍ സംസ്ഥാന സര്‍ക്കാറിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌. 2010ല്‍ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരെ അധ്യക്ഷനാക്കി സാമൂഹ്യക്ഷേമ വകുപ്പ്‌ നിയോഗിച്ച കമ്മിഷനാണ്‌ ജനസംഖ്യാ നിയന്ത്രണത്തിനുള്ള വിവാദ പരാമര്‍ശങ്ങളുമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്ക്‌ അധ്യാപകരില്‍ നിന്ന്‌ ഏല്‍ക്കേണ്ടിവരുന്ന മര്‍ദനമുറകളും അവരുടെ ഹാജരും കൊഴിഞ്ഞുപോക്കും പെണ്‍ഭ്രൂണഹത്യയും സ്‌ത്രീ പീഡനവുമെല്ലാം കമ്മിഷന്‍ പഠനവിധേയമാക്കിയിട്ടുണ്ട്‌.

ജാഗ്രതയോടെ എത്രയും വേഗം തടയേണ്ട ഒന്നായി ജനപ്പെരുപ്പത്തെ അവതരിപ്പിച്ചതാണ്‌ കമ്മിഷന്റെ കണ്ടെത്തലുകളെ ചോദ്യംചെയ്യാന്‍ പൗരസമൂഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്‌.

രണ്ടിലധികം കുട്ടികളുള്ളവര്‍ പിഴയൊടുക്കണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശം ഭരണഘടന പൗരന്‌ അനുവദിച്ച വ്യക്തി സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌. വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധ്യായം പിന്‍വലിക്കാന്‍ തയ്യാറില്ലെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞ കമ്മിഷനധ്യക്ഷന്‍ രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടകുട്ടികളാണ്‌ പിറക്കുന്നതെങ്കില്‍ ആ മാതാപിതാക്കള്‍ എന്തു ശിക്ഷാ നടപടികള്‍ക്കാണ്‌ വിധേയരാകേണ്ടതെന്ന ഭേദഗതികള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ജനപ്പെരുപ്പമെന്നത്‌ ഒരു യാഥാര്‍ഥ്യമാണോ? അത്‌ വികസനത്തിന്‌ തടയിടുന്ന ഒരു ഘടകമാണോ? ഭക്ഷ്യ സുരക്ഷയ്‌ക്ക്‌ ആഘാതമേല്‍പ്പിക്കുന്ന ഗുരുതരമായ ഭവിഷ്യത്ത്‌ ക്ഷണിച്ചുവരുത്തുന്ന ഒന്നാണോ അത്‌? എന്നതൊക്കെ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. ജനപ്പെരുപ്പം ജീവിതവിഭവങ്ങളില്‍ ഗണ്യമായ കുറവ്‌ വരുത്തുമെന്നും അത്‌ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പട്ടിണി പോലുള്ള ദുരിതങ്ങള്‍ക്കും വഴിവെക്കുമെന്നുമുള്ള വാദങ്ങള്‍ ശാസ്‌ത്രീയമായ പഠനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണ്‌. ജനപ്പെരുപ്പമെന്നത്‌ ഒരു കാലത്തും പ്രശ്‌നമായിട്ടില്ലെന്ന്‌ നിരവധി ഗവേഷകന്‍മാര്‍(1) ആധികാരികമായി തന്നെ സ്ഥാപിച്ചിട്ടുള്ളതാണ്‌. കുടുംബാസൂത്രണ അനുകൂലികളുടെയും ജനസംഖ്യാ നിയന്ത്രണ വിദഗ്‌ദരുടെയും മുറവിളികള്‍ക്ക്‌ വിരുദ്ധമായി പല യൂറോപ്യന്‍ രാജ്യങ്ങളും ജനനനിരക്ക്‌ വര്‍ധിപ്പിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ്‌ ഇപ്പോള്‍. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്‌ പ്രജനന നിരക്ക്‌ (Total Fertility Rate: TFR) കുറഞ്ഞുവരുന്നതായുള്ള ഐക്യരാഷ്‌ട്ര സഭയുടെ പഠന റിപ്പോര്‍ട്ട്‌.(2) (പട്ടിക-1, ഗ്രാഫ്‌-1 എന്നിവ ശ്രദ്ധിക്കുക). ഒരു സ്‌ത്രീക്ക്‌ അവളുടെ ജീവിത കാലത്തിനിടയ്‌ക്ക്‌ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തിന്റെ ശരാശരിയെടുത്താണ്‌ പ്രജനന നിരക്ക്‌ കണക്കാക്കുന്നത്‌. പ്രജനന നിരക്ക്‌ കുറയുന്നതോടൊപ്പം തന്നെ ജനസംഖ്യാ നിയന്ത്രണം കൂടി വന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അത്‌ സൃഷ്‌ടിക്കുമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനിച്ച്‌ വീഴുന്ന ഓരോ കുട്ടിക്കും ഗ്രാന്റ്‌ അനുവദിച്ചുകൊണ്ട്‌ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഈ പശ്ചാത്തലത്തിലാണ്‌.

പതിനെട്ടാം നൂറ്റാണ്ട്‌ മുതലാണ്‌ ജനസംഖ്യാ വര്‍ധനവ്‌ അനുഭവപ്പെടാന്‍ തുടങ്ങിയത്‌. പിന്നീടുള്ള ഇരുന്നൂറ്‌ വര്‍ഷത്തിനിടയില്‍ ആറ്‌ മടങ്ങിലധികം ലോക ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്‌. 1900ല്‍ 1.6 ബില്ല്യന്‍ ആയിരുന്ന ജനസംഖ്യ 2000ല്‍ 6.1 ബില്ല്യനായി വര്‍ധിച്ചിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. ഇത്‌ ഒരു സ്‌ഫോടനാത്മകമായ വളര്‍ച്ചയല്ല. മറിച്ച്‌ ആനുപാതികമായ വര്‍ധനവ്‌ മാത്രമാണ്‌. ഇതോടൊപ്പം ഈ കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി ഡി പി) 20 മുതല്‍ 40 വരെ മടങ്ങ്‌ വര്‍ധിച്ചതായി ജനസംഖ്യാ വര്‍ധനവും വികസനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.(3) സാങ്കേതിക വിദ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയും അതുപോലെ തന്നെ വൈദ്യശാസ്‌ത്ര, വിവര വിജ്ഞാന, ആശയ വിനിമയ, ഭക്ഷ്യ ഉല്‍പാദന മേഖലകളിലെ മുന്നേറ്റങ്ങളും ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ജനസംഖ്യാ വര്‍ധനവ്‌ ഭക്ഷ്യവിഭവങ്ങളില്‍ കുറവു വരുത്തിയിട്ടില്ലെന്നതാണ്‌ സത്യം.

ജനപ്പെരുപ്പം ഉപജീവനത്തിന്‌ വിഘാതമാകുമെന്ന്‌ ആദ്യമായി നിരീക്ഷിച്ചത്‌ തോമസ്‌ മാല്‍തൂസ്‌ (1766-1834) ആണ്‌.(4) ജനങ്ങളുടെ എണ്ണം 1,2,4,8,16,32... എന്ന നിലയില്‍ പെരുകുമ്പോള്‍ വിഭവങ്ങള്‍ 1,2,3,4,5,6... എന്ന രീതിയില്‍ മാത്രമാണ്‌ വളരുന്നതെന്നാണ്‌ മാല്‍തൂസിയന്‍ സിദ്ധാന്തം. എന്നാല്‍ മനുഷ്യനും വിഭവമാണെന്നും അതിന്റെ വര്‍ധനവ്‌ അനുസരിച്ച്‌ ഉല്‍പാദന മേഖലയിലും വികാസം സംഭവിക്കുമെന്നും കണക്കുകള്‍ നിരത്തി ഈ സിദ്ധാന്തത്തിനെതിരെ പലരും വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ആവശ്യങ്ങളാണ്‌ കണ്ടെത്തലുകളുടെ മാതാവെന്നാണ്‌ എസ്റ്റര്‍ ബോസറപ്‌ ഇതിനെതിരെ പറഞ്ഞത്‌.(5) വര്‍ധിച്ച്‌ വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സ്വാഭാവികമായും മനുഷ്യപക്ഷത്ത്‌ നിന്ന്‌ ശ്രമമുണ്ടാകും. ഇതപര്യന്തമുള്ള മനുഷ്യചരിത്രം ഇതിന്‌ സാക്ഷിയാണ്‌.

ജനസംഖ്യാ വര്‍ധനവിനെ ഭീതിതമായി ചിത്രീകരിക്കാന്‍ ആരംഭിച്ചത്‌ അറുപതുകളിലാണ്‌. നാശത്തിനും മരണത്തിനും ദാരിദ്ര്യത്തിനും കാരണമാകാവുന്ന ദുരിതമായി സ്റ്റാന്‍ഫോര്‍ഡിലെ ശാസ്‌ത്രജ്ഞനായ പോള്‍ ഏര്‍ലിക്‌ ജനപ്പെരുപ്പത്തെ അവതരിപ്പിക്കുകയുണ്ടായി.(6) വലിയതോതിലുള്ള പട്ടിണി മരണങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ വിലവര്‍ധനവ്‌, അവയുടെ ഗണ്യമായ കുറവ്‌, മാലിന്യങ്ങളുടെ കുമിഞ്ഞു കൂടല്‍, അതുമൂലമുള്ള പരിസ്ഥിതി നശീകരണം തുടങ്ങിയവയാണ്‌ ജനസംഖ്യാ പെരുപ്പത്തിന്റെ ഉപോല്‍പന്നമായി പോള്‍ പ്രവചിച്ചത്‌. പക്ഷേ സംഭവിച്ചത്‌ ഇതിന്‌ നേര്‍ വിപരീതമായിരുന്നു. പട്ടിണി മരണങ്ങളേക്കാള്‍ അപകടം വിതച്ചത്‌ യുദ്ധംകൊണ്ടുള്ള വേര്‍പാടുകളായിരുന്നു. സേച്ഛാധിപതികളായ ഭരണാധിപന്മാരുടെ രാഷ്‌ട്രീയ നീക്കങ്ങളായിരുന്നു പല രാജ്യങ്ങളിലെയും മനുഷ്യനാശത്തിന്‌ കാരണം.

നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗിക്കുകയാണെങ്കില്‍ 35 ബില്ല്യന്‍ ജനങ്ങളെ വരെ ഭക്ഷിപ്പിക്കാന്‍ സാധിക്കുമെന്ന്‌ 1990ല്‍ UNFAO പുറത്തിറക്കിയ ഭക്ഷ്യ, കൃഷി നിലവാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.(7) റോജര്‍ റെവല്ലെ നിര്‍ണയിക്കുന്നത്‌ 40 ബില്ല്യന്‍ ആളുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കാര്‍ഷിക വിഭവങ്ങള്‍ ലോകത്ത്‌ സുരക്ഷിതമായി ഉണ്ടെന്നാണ്‌.(8) ഇന്ന്‌ ലോക ജനസംഖ്യ 6.97 ബില്യന്‍(9) മാത്രമാണെന്ന്‌ കൂടി നാം ഓര്‍ക്കുക. ലോകം മുഴുവനുള്ള മനുഷ്യര്‍ക്കാവശ്യമുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു നല്‍കാന്‍ ഇന്ത്യ പര്യാപ്‌തമാണെന്നാണ്‌ ഇന്ത്യന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ രാജ്‌ കൃഷ്‌ണ പറയുന്നത്‌.(10) ജനസംഖ്യാ വര്‍ധനവ്‌ കൊണ്ട്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ച ദുരന്തങ്ങള്‍ ഇതുവരെ പുറത്ത്‌ വന്നിട്ടില്ലെന്നും ലോക ജനസംഖ്യ 2050ല്‍ 8.9 ബില്യന്‍ വരെ എത്തിയാലും ഈ പ്രത്യാഘാതങ്ങളൊന്നും സംഭവിക്കുകയില്ലെന്നും മറ്റൊരു ആധികാരിക പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.(11) ജനപ്പെരുപ്പമെന്നത്‌ 20-ാം നൂറ്റാണ്ടിലെ ഒരു കാല്‍പനിക കഥ മാത്രമാണെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.(12) ഇത്തരം വസ്‌തുതകള്‍ പകല്‍ പോലെ മുന്നിലുണ്ടായിട്ടും ജനസംഖ്യാ നിയന്ത്രണത്തിന്‌ കമ്മിഷന്‍ നിര്‍ദേശിച്ചത്‌ എന്തിനു വേണ്ടിയാണെന്ന്‌ മനസ്സിലാകുന്നില്ല. വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തിനായുള്ള റിപ്പോര്‍ട്ട്‌ പിറക്കാനുള്ള കുഞ്ഞിന്റെ അവകാശവും പ്രസവിക്കാനുള്ള സ്‌ത്രീയുടെ നൈസര്‍ഗിക അവകാശവും ഹനിക്കുകയാണ്‌ ചെയ്യുന്നത്‌.

ജനസംഖ്യാ വര്‍ധനവ്‌ വികസനത്തിന്‌ തടസ്സമാണെന്ന ആരോപണമുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ യുക്തിപൂര്‍വം നിര്‍വഹിക്കുന്നതിലെ പോരായ്‌മ, വ്യാപകമായ അഴിമതി, വികലമായ മാര്‍ക്കറ്റ്‌ നിയന്ത്രണം എന്നിവയൊക്കെയാണ്‌ വികസനത്തിന്‌ വഴിമുടക്കികളാകുന്നത്‌. തങ്ങളുടെ ഭരണത്തിലെ പാളിച്ചകള്‍ കൊണ്ടുണ്ടാകുന്ന ഭക്ഷ്യദുരന്തത്തെയും മാലിന്യങ്ങളുടെ കുമിഞ്ഞുകൂടലിനെയും ബോധപൂര്‍വം ജനപ്പെരുപ്പമെന്ന മറ സൃഷ്‌ടിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമമാണ്‌ ഭരണകൂടത്തിന്റെയും ഭരിക്കുന്നവരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. അല്ലെങ്കില്‍ ഉണ്ടായിട്ടുള്ളത്‌.

മൂന്നാം ലോക രാജ്യങ്ങളിലുണ്ടായിട്ടുള്ള ഭക്ഷ്യക്ഷാമങ്ങള്‍ ഭരണ നിര്‍വഹണത്തിന്റെ പരാജയം മൂലമാണ്‌ നടന്നിട്ടുള്ളതെന്ന്‌ നോബല്‍ സമ്മാന ജേതാവ്‌ അമര്‍ത്യാസെന്‍ എഴുതിയിട്ടുണ്ട്‌. 1974ല്‍ ബംഗ്ലാദേശിലുണ്ടായ ക്ഷാമമാണ്‌ ഇതിന്‌ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുന്നത്‌. 1971നും 76നും ഇടയ്‌ക്ക്‌ ഏറ്റവുമധികം ഭക്ഷ്യലഭ്യത ഉണ്ടായിട്ടുള്ള വര്‍ഷത്തിലാണ്‌ ബംഗ്ലാദേശില്‍ ക്ഷാമമുണ്ടായത്‌. ഇതിനര്‍ഥം അത്‌ കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയാണ്‌ ഈ ദുരന്തത്തിന്‌ കാരണമെന്നാണ്‌. എത്യോപ്യയിലുണ്ടായിട്ടുള്ള ക്ഷാമം ഭക്ഷ്യവിഭവങ്ങള്‍ മുഴുവന്‍ കയറ്റി അയച്ച്‌ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിന്റെ പരിണിതിയെന്നോണം ഉണ്ടായിട്ടുള്ളതാണ്‌.

ലോകജനങ്ങളിലുള്ള മേല്‍ക്കോയ്‌മ നഷ്‌ടപ്പെടുമോയെന്ന യൂറോപ്യരുടെ ഭീതിയുടെ ഫലമാണ്‌ ജനസംഖ്യാ നിയന്ത്രണമെന്ന ആശയം. ഇത്‌ തെളിയിക്കുന്ന നിരവധി രേഖകളുണ്ട്‌. `ബ്രിട്ടന്‌ ബ്രിട്ടനെ നഷ്‌ടപ്പെടുന്നു' എന്ന ലണ്ടന്‍ ടൈംസില്‍(13) വന്ന ലേഖനം ഇത്തരം ചിന്തയിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. മൂന്നാം ലോക രാജ്യക്കാരുടെ കുടിയേറ്റം വെള്ളക്കാരുടെ അധീശത്വം അവസാനിപ്പിക്കാന്‍ മാത്രം വളര്‍ന്നപ്പോഴാണ്‌ അവരുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഇത്തരമൊരാശയം ഇവര്‍ രംഗത്ത്‌ കൊണ്ടുവന്നത്‌. 1960ല്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ യൂറോപ്യന്മാരായിരുന്നു. ഇന്നത്‌ ആറിലൊന്നായി ചുരുങ്ങിയിട്ടുണ്ട്‌. 2050 ആകുമ്പോഴേക്കും പത്തിലൊന്നായി അത്‌ മാറുമെന്നാണ്‌ പോള്‍ ക്രെഗ്‌ റോബര്‍ട്ട്‌സ്‌ വാഷിംഗ്‌ടണ്‍ ടൈംസില്‍ എഴുതിയത്‌. നമ്മെ അടക്കി ഭരിച്ച്‌ രാജ്യത്തെ കൊള്ളയടിച്ച വെള്ളക്കാരന്റെ ആവലാതികള്‍ക്കും വേവലാതികള്‍ക്കും ഓശാന പാടുകയാണ്‌ കമ്മീഷന്‍ നിര്‍ദേശം. ചൈനയും ഇന്ത്യയും ലോകം നിയന്ത്രിക്കാന്‍ പോന്ന ശക്തികളായി കുതിച്ചുയരാന്‍ കാരണം മാനവവിഭവശേഷിയാണെന്ന്‌ ഇന്ന്‌ ലോകം അറിയുന്നുണ്ട്‌.

ജനസംഖ്യ നിയന്ത്രിച്ചത്‌ കൊണ്ട്‌ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ അബദ്ധമാണ്‌. ഇന്നോളമുള്ള പഠനങ്ങളും കണക്കുകളും സത്യപ്പെടുത്തത്‌ ഈ ചിന്താരീതിയെയായിരിക്കെ ബാലിശങ്ങളായ കണ്ടത്തലുകളെ പിന്‍വലിച്ച്‌ ശാസ്‌ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ടുള്ള റിപ്പോര്‍ട്ടാക്കി മാറ്റാന്‍ കമ്മിഷന്‍ അംഗങ്ങള്‍ തയ്യാറാകണം.

മുസ്‌ലിംകളും ഇസ്‌ലാമിക സംഘടനകളും ജനസംഖ്യാ നിയന്ത്രണത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്നത്‌ ചിലപ്പോഴത്തെ തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ടെന്ന്‌ തോന്നുന്നു. ഓരോരുത്തരും ഇത്ര കുട്ടികളെ ഉണ്ടാക്കി കൊള്ളണമെന്ന്‌ അനുശാസിക്കുന്ന മതമല്ല ഇസ്‌ലാം. കൂടുതലായി കുട്ടികള്‍ ഉണ്ടാകുന്നതിനെ അത്‌ നിരുല്‍സാഹപ്പെടുത്തുന്നുമില്ല. ഗര്‍ഭഛിദ്രത്തെ അത്‌ കര്‍ശനമായി വിലക്കുകയും ചെയ്യുന്നു. എന്നാല്‍ ഉള്ള കുട്ടികള്‍ക്ക്‌ മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്‌. എണ്ണത്തേക്കാള്‍ ഗുണത്തെ ആവശ്യപ്പെടുന്ന ഇസ്‌ലാം ജനസംഖ്യാ നിയന്ത്രണമെന്നത്‌ പ്രകൃതി വിരുദ്ധമായത്‌ കൊണ്ടാണ്‌ എതിര്‍ക്കുന്നത്‌.

No comments:

Post a Comment