Pages

Search This Blog

Friday, October 7, 2011

ജനപ്പെരുപ്പം കാലഹരണപ്പെട്ട സിദ്ധാന്തം കൃഷ്‌ണയ്യരുടെ കമ്മീഷന്‌ നേരം വെളുത്തിട്ടില്ല!

വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തെയും അവകാശത്തെയും സംബന്ധിച്ച്‌ പുതിയ നിര്‍ദേശങ്ങള്‍ നല്‌കാനായി രൂപീകരിച്ച കമ്മിഷന്‍ സംസ്ഥാന സര്‍ക്കാറിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌. 2010ല്‍ ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരെ അധ്യക്ഷനാക്കി സാമൂഹ്യക്ഷേമ വകുപ്പ്‌ നിയോഗിച്ച കമ്മിഷനാണ്‌ ജനസംഖ്യാ നിയന്ത്രണത്തിനുള്ള വിവാദ പരാമര്‍ശങ്ങളുമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്ക്‌ അധ്യാപകരില്‍ നിന്ന്‌ ഏല്‍ക്കേണ്ടിവരുന്ന മര്‍ദനമുറകളും അവരുടെ ഹാജരും കൊഴിഞ്ഞുപോക്കും പെണ്‍ഭ്രൂണഹത്യയും സ്‌ത്രീ പീഡനവുമെല്ലാം കമ്മിഷന്‍ പഠനവിധേയമാക്കിയിട്ടുണ്ട്‌.

ജാഗ്രതയോടെ എത്രയും വേഗം തടയേണ്ട ഒന്നായി ജനപ്പെരുപ്പത്തെ അവതരിപ്പിച്ചതാണ്‌ കമ്മിഷന്റെ കണ്ടെത്തലുകളെ ചോദ്യംചെയ്യാന്‍ പൗരസമൂഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്‌.

രണ്ടിലധികം കുട്ടികളുള്ളവര്‍ പിഴയൊടുക്കണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശം ഭരണഘടന പൗരന്‌ അനുവദിച്ച വ്യക്തി സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌. വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധ്യായം പിന്‍വലിക്കാന്‍ തയ്യാറില്ലെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞ കമ്മിഷനധ്യക്ഷന്‍ രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടകുട്ടികളാണ്‌ പിറക്കുന്നതെങ്കില്‍ ആ മാതാപിതാക്കള്‍ എന്തു ശിക്ഷാ നടപടികള്‍ക്കാണ്‌ വിധേയരാകേണ്ടതെന്ന ഭേദഗതികള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ജനപ്പെരുപ്പമെന്നത്‌ ഒരു യാഥാര്‍ഥ്യമാണോ? അത്‌ വികസനത്തിന്‌ തടയിടുന്ന ഒരു ഘടകമാണോ? ഭക്ഷ്യ സുരക്ഷയ്‌ക്ക്‌ ആഘാതമേല്‍പ്പിക്കുന്ന ഗുരുതരമായ ഭവിഷ്യത്ത്‌ ക്ഷണിച്ചുവരുത്തുന്ന ഒന്നാണോ അത്‌? എന്നതൊക്കെ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. ജനപ്പെരുപ്പം ജീവിതവിഭവങ്ങളില്‍ ഗണ്യമായ കുറവ്‌ വരുത്തുമെന്നും അത്‌ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പട്ടിണി പോലുള്ള ദുരിതങ്ങള്‍ക്കും വഴിവെക്കുമെന്നുമുള്ള വാദങ്ങള്‍ ശാസ്‌ത്രീയമായ പഠനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞതാണ്‌. ജനപ്പെരുപ്പമെന്നത്‌ ഒരു കാലത്തും പ്രശ്‌നമായിട്ടില്ലെന്ന്‌ നിരവധി ഗവേഷകന്‍മാര്‍(1) ആധികാരികമായി തന്നെ സ്ഥാപിച്ചിട്ടുള്ളതാണ്‌. കുടുംബാസൂത്രണ അനുകൂലികളുടെയും ജനസംഖ്യാ നിയന്ത്രണ വിദഗ്‌ദരുടെയും മുറവിളികള്‍ക്ക്‌ വിരുദ്ധമായി പല യൂറോപ്യന്‍ രാജ്യങ്ങളും ജനനനിരക്ക്‌ വര്‍ധിപ്പിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ്‌ ഇപ്പോള്‍. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്‌ പ്രജനന നിരക്ക്‌ (Total Fertility Rate: TFR) കുറഞ്ഞുവരുന്നതായുള്ള ഐക്യരാഷ്‌ട്ര സഭയുടെ പഠന റിപ്പോര്‍ട്ട്‌.(2) (പട്ടിക-1, ഗ്രാഫ്‌-1 എന്നിവ ശ്രദ്ധിക്കുക). ഒരു സ്‌ത്രീക്ക്‌ അവളുടെ ജീവിത കാലത്തിനിടയ്‌ക്ക്‌ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തിന്റെ ശരാശരിയെടുത്താണ്‌ പ്രജനന നിരക്ക്‌ കണക്കാക്കുന്നത്‌. പ്രജനന നിരക്ക്‌ കുറയുന്നതോടൊപ്പം തന്നെ ജനസംഖ്യാ നിയന്ത്രണം കൂടി വന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അത്‌ സൃഷ്‌ടിക്കുമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനിച്ച്‌ വീഴുന്ന ഓരോ കുട്ടിക്കും ഗ്രാന്റ്‌ അനുവദിച്ചുകൊണ്ട്‌ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഈ പശ്ചാത്തലത്തിലാണ്‌.

പതിനെട്ടാം നൂറ്റാണ്ട്‌ മുതലാണ്‌ ജനസംഖ്യാ വര്‍ധനവ്‌ അനുഭവപ്പെടാന്‍ തുടങ്ങിയത്‌. പിന്നീടുള്ള ഇരുന്നൂറ്‌ വര്‍ഷത്തിനിടയില്‍ ആറ്‌ മടങ്ങിലധികം ലോക ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്‌. 1900ല്‍ 1.6 ബില്ല്യന്‍ ആയിരുന്ന ജനസംഖ്യ 2000ല്‍ 6.1 ബില്ല്യനായി വര്‍ധിച്ചിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. ഇത്‌ ഒരു സ്‌ഫോടനാത്മകമായ വളര്‍ച്ചയല്ല. മറിച്ച്‌ ആനുപാതികമായ വര്‍ധനവ്‌ മാത്രമാണ്‌. ഇതോടൊപ്പം ഈ കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി ഡി പി) 20 മുതല്‍ 40 വരെ മടങ്ങ്‌ വര്‍ധിച്ചതായി ജനസംഖ്യാ വര്‍ധനവും വികസനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.(3) സാങ്കേതിക വിദ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ചയും അതുപോലെ തന്നെ വൈദ്യശാസ്‌ത്ര, വിവര വിജ്ഞാന, ആശയ വിനിമയ, ഭക്ഷ്യ ഉല്‍പാദന മേഖലകളിലെ മുന്നേറ്റങ്ങളും ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെ ജനസംഖ്യാ വര്‍ധനവ്‌ ഭക്ഷ്യവിഭവങ്ങളില്‍ കുറവു വരുത്തിയിട്ടില്ലെന്നതാണ്‌ സത്യം.

ജനപ്പെരുപ്പം ഉപജീവനത്തിന്‌ വിഘാതമാകുമെന്ന്‌ ആദ്യമായി നിരീക്ഷിച്ചത്‌ തോമസ്‌ മാല്‍തൂസ്‌ (1766-1834) ആണ്‌.(4) ജനങ്ങളുടെ എണ്ണം 1,2,4,8,16,32... എന്ന നിലയില്‍ പെരുകുമ്പോള്‍ വിഭവങ്ങള്‍ 1,2,3,4,5,6... എന്ന രീതിയില്‍ മാത്രമാണ്‌ വളരുന്നതെന്നാണ്‌ മാല്‍തൂസിയന്‍ സിദ്ധാന്തം. എന്നാല്‍ മനുഷ്യനും വിഭവമാണെന്നും അതിന്റെ വര്‍ധനവ്‌ അനുസരിച്ച്‌ ഉല്‍പാദന മേഖലയിലും വികാസം സംഭവിക്കുമെന്നും കണക്കുകള്‍ നിരത്തി ഈ സിദ്ധാന്തത്തിനെതിരെ പലരും വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ആവശ്യങ്ങളാണ്‌ കണ്ടെത്തലുകളുടെ മാതാവെന്നാണ്‌ എസ്റ്റര്‍ ബോസറപ്‌ ഇതിനെതിരെ പറഞ്ഞത്‌.(5) വര്‍ധിച്ച്‌ വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സ്വാഭാവികമായും മനുഷ്യപക്ഷത്ത്‌ നിന്ന്‌ ശ്രമമുണ്ടാകും. ഇതപര്യന്തമുള്ള മനുഷ്യചരിത്രം ഇതിന്‌ സാക്ഷിയാണ്‌.

ജനസംഖ്യാ വര്‍ധനവിനെ ഭീതിതമായി ചിത്രീകരിക്കാന്‍ ആരംഭിച്ചത്‌ അറുപതുകളിലാണ്‌. നാശത്തിനും മരണത്തിനും ദാരിദ്ര്യത്തിനും കാരണമാകാവുന്ന ദുരിതമായി സ്റ്റാന്‍ഫോര്‍ഡിലെ ശാസ്‌ത്രജ്ഞനായ പോള്‍ ഏര്‍ലിക്‌ ജനപ്പെരുപ്പത്തെ അവതരിപ്പിക്കുകയുണ്ടായി.(6) വലിയതോതിലുള്ള പട്ടിണി മരണങ്ങള്‍, പ്രകൃതി വിഭവങ്ങളുടെ വിലവര്‍ധനവ്‌, അവയുടെ ഗണ്യമായ കുറവ്‌, മാലിന്യങ്ങളുടെ കുമിഞ്ഞു കൂടല്‍, അതുമൂലമുള്ള പരിസ്ഥിതി നശീകരണം തുടങ്ങിയവയാണ്‌ ജനസംഖ്യാ പെരുപ്പത്തിന്റെ ഉപോല്‍പന്നമായി പോള്‍ പ്രവചിച്ചത്‌. പക്ഷേ സംഭവിച്ചത്‌ ഇതിന്‌ നേര്‍ വിപരീതമായിരുന്നു. പട്ടിണി മരണങ്ങളേക്കാള്‍ അപകടം വിതച്ചത്‌ യുദ്ധംകൊണ്ടുള്ള വേര്‍പാടുകളായിരുന്നു. സേച്ഛാധിപതികളായ ഭരണാധിപന്മാരുടെ രാഷ്‌ട്രീയ നീക്കങ്ങളായിരുന്നു പല രാജ്യങ്ങളിലെയും മനുഷ്യനാശത്തിന്‌ കാരണം.

നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും ഉപയോഗിക്കുകയാണെങ്കില്‍ 35 ബില്ല്യന്‍ ജനങ്ങളെ വരെ ഭക്ഷിപ്പിക്കാന്‍ സാധിക്കുമെന്ന്‌ 1990ല്‍ UNFAO പുറത്തിറക്കിയ ഭക്ഷ്യ, കൃഷി നിലവാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.(7) റോജര്‍ റെവല്ലെ നിര്‍ണയിക്കുന്നത്‌ 40 ബില്ല്യന്‍ ആളുകള്‍ക്ക്‌ ഉപയോഗിക്കാവുന്ന കാര്‍ഷിക വിഭവങ്ങള്‍ ലോകത്ത്‌ സുരക്ഷിതമായി ഉണ്ടെന്നാണ്‌.(8) ഇന്ന്‌ ലോക ജനസംഖ്യ 6.97 ബില്യന്‍(9) മാത്രമാണെന്ന്‌ കൂടി നാം ഓര്‍ക്കുക. ലോകം മുഴുവനുള്ള മനുഷ്യര്‍ക്കാവശ്യമുള്ള ഭക്ഷ്യവിഭവങ്ങള്‍ ഉല്‍പാദിപ്പിച്ചു നല്‍കാന്‍ ഇന്ത്യ പര്യാപ്‌തമാണെന്നാണ്‌ ഇന്ത്യന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ രാജ്‌ കൃഷ്‌ണ പറയുന്നത്‌.(10) ജനസംഖ്യാ വര്‍ധനവ്‌ കൊണ്ട്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിച്ച ദുരന്തങ്ങള്‍ ഇതുവരെ പുറത്ത്‌ വന്നിട്ടില്ലെന്നും ലോക ജനസംഖ്യ 2050ല്‍ 8.9 ബില്യന്‍ വരെ എത്തിയാലും ഈ പ്രത്യാഘാതങ്ങളൊന്നും സംഭവിക്കുകയില്ലെന്നും മറ്റൊരു ആധികാരിക പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.(11) ജനപ്പെരുപ്പമെന്നത്‌ 20-ാം നൂറ്റാണ്ടിലെ ഒരു കാല്‍പനിക കഥ മാത്രമാണെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.(12) ഇത്തരം വസ്‌തുതകള്‍ പകല്‍ പോലെ മുന്നിലുണ്ടായിട്ടും ജനസംഖ്യാ നിയന്ത്രണത്തിന്‌ കമ്മിഷന്‍ നിര്‍ദേശിച്ചത്‌ എന്തിനു വേണ്ടിയാണെന്ന്‌ മനസ്സിലാകുന്നില്ല. വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തിനായുള്ള റിപ്പോര്‍ട്ട്‌ പിറക്കാനുള്ള കുഞ്ഞിന്റെ അവകാശവും പ്രസവിക്കാനുള്ള സ്‌ത്രീയുടെ നൈസര്‍ഗിക അവകാശവും ഹനിക്കുകയാണ്‌ ചെയ്യുന്നത്‌.

ജനസംഖ്യാ വര്‍ധനവ്‌ വികസനത്തിന്‌ തടസ്സമാണെന്ന ആരോപണമുണ്ട്‌. എന്നാല്‍ രാഷ്‌ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ യുക്തിപൂര്‍വം നിര്‍വഹിക്കുന്നതിലെ പോരായ്‌മ, വ്യാപകമായ അഴിമതി, വികലമായ മാര്‍ക്കറ്റ്‌ നിയന്ത്രണം എന്നിവയൊക്കെയാണ്‌ വികസനത്തിന്‌ വഴിമുടക്കികളാകുന്നത്‌. തങ്ങളുടെ ഭരണത്തിലെ പാളിച്ചകള്‍ കൊണ്ടുണ്ടാകുന്ന ഭക്ഷ്യദുരന്തത്തെയും മാലിന്യങ്ങളുടെ കുമിഞ്ഞുകൂടലിനെയും ബോധപൂര്‍വം ജനപ്പെരുപ്പമെന്ന മറ സൃഷ്‌ടിച്ച്‌ രക്ഷപ്പെടാനുള്ള ശ്രമമാണ്‌ ഭരണകൂടത്തിന്റെയും ഭരിക്കുന്നവരുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. അല്ലെങ്കില്‍ ഉണ്ടായിട്ടുള്ളത്‌.

മൂന്നാം ലോക രാജ്യങ്ങളിലുണ്ടായിട്ടുള്ള ഭക്ഷ്യക്ഷാമങ്ങള്‍ ഭരണ നിര്‍വഹണത്തിന്റെ പരാജയം മൂലമാണ്‌ നടന്നിട്ടുള്ളതെന്ന്‌ നോബല്‍ സമ്മാന ജേതാവ്‌ അമര്‍ത്യാസെന്‍ എഴുതിയിട്ടുണ്ട്‌. 1974ല്‍ ബംഗ്ലാദേശിലുണ്ടായ ക്ഷാമമാണ്‌ ഇതിന്‌ ഉദാഹരണമായി അദ്ദേഹം എടുത്തുകാട്ടുന്നത്‌. 1971നും 76നും ഇടയ്‌ക്ക്‌ ഏറ്റവുമധികം ഭക്ഷ്യലഭ്യത ഉണ്ടായിട്ടുള്ള വര്‍ഷത്തിലാണ്‌ ബംഗ്ലാദേശില്‍ ക്ഷാമമുണ്ടായത്‌. ഇതിനര്‍ഥം അത്‌ കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയാണ്‌ ഈ ദുരന്തത്തിന്‌ കാരണമെന്നാണ്‌. എത്യോപ്യയിലുണ്ടായിട്ടുള്ള ക്ഷാമം ഭക്ഷ്യവിഭവങ്ങള്‍ മുഴുവന്‍ കയറ്റി അയച്ച്‌ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിന്റെ പരിണിതിയെന്നോണം ഉണ്ടായിട്ടുള്ളതാണ്‌.

ലോകജനങ്ങളിലുള്ള മേല്‍ക്കോയ്‌മ നഷ്‌ടപ്പെടുമോയെന്ന യൂറോപ്യരുടെ ഭീതിയുടെ ഫലമാണ്‌ ജനസംഖ്യാ നിയന്ത്രണമെന്ന ആശയം. ഇത്‌ തെളിയിക്കുന്ന നിരവധി രേഖകളുണ്ട്‌. `ബ്രിട്ടന്‌ ബ്രിട്ടനെ നഷ്‌ടപ്പെടുന്നു' എന്ന ലണ്ടന്‍ ടൈംസില്‍(13) വന്ന ലേഖനം ഇത്തരം ചിന്തയിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌. മൂന്നാം ലോക രാജ്യക്കാരുടെ കുടിയേറ്റം വെള്ളക്കാരുടെ അധീശത്വം അവസാനിപ്പിക്കാന്‍ മാത്രം വളര്‍ന്നപ്പോഴാണ്‌ അവരുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഇത്തരമൊരാശയം ഇവര്‍ രംഗത്ത്‌ കൊണ്ടുവന്നത്‌. 1960ല്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ യൂറോപ്യന്മാരായിരുന്നു. ഇന്നത്‌ ആറിലൊന്നായി ചുരുങ്ങിയിട്ടുണ്ട്‌. 2050 ആകുമ്പോഴേക്കും പത്തിലൊന്നായി അത്‌ മാറുമെന്നാണ്‌ പോള്‍ ക്രെഗ്‌ റോബര്‍ട്ട്‌സ്‌ വാഷിംഗ്‌ടണ്‍ ടൈംസില്‍ എഴുതിയത്‌. നമ്മെ അടക്കി ഭരിച്ച്‌ രാജ്യത്തെ കൊള്ളയടിച്ച വെള്ളക്കാരന്റെ ആവലാതികള്‍ക്കും വേവലാതികള്‍ക്കും ഓശാന പാടുകയാണ്‌ കമ്മീഷന്‍ നിര്‍ദേശം. ചൈനയും ഇന്ത്യയും ലോകം നിയന്ത്രിക്കാന്‍ പോന്ന ശക്തികളായി കുതിച്ചുയരാന്‍ കാരണം മാനവവിഭവശേഷിയാണെന്ന്‌ ഇന്ന്‌ ലോകം അറിയുന്നുണ്ട്‌.

ജനസംഖ്യ നിയന്ത്രിച്ചത്‌ കൊണ്ട്‌ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ അബദ്ധമാണ്‌. ഇന്നോളമുള്ള പഠനങ്ങളും കണക്കുകളും സത്യപ്പെടുത്തത്‌ ഈ ചിന്താരീതിയെയായിരിക്കെ ബാലിശങ്ങളായ കണ്ടത്തലുകളെ പിന്‍വലിച്ച്‌ ശാസ്‌ത്രീയമായ അടിത്തറയില്‍ നിന്നുകൊണ്ടുള്ള റിപ്പോര്‍ട്ടാക്കി മാറ്റാന്‍ കമ്മിഷന്‍ അംഗങ്ങള്‍ തയ്യാറാകണം.

മുസ്‌ലിംകളും ഇസ്‌ലാമിക സംഘടനകളും ജനസംഖ്യാ നിയന്ത്രണത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്നത്‌ ചിലപ്പോഴത്തെ തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ടെന്ന്‌ തോന്നുന്നു. ഓരോരുത്തരും ഇത്ര കുട്ടികളെ ഉണ്ടാക്കി കൊള്ളണമെന്ന്‌ അനുശാസിക്കുന്ന മതമല്ല ഇസ്‌ലാം. കൂടുതലായി കുട്ടികള്‍ ഉണ്ടാകുന്നതിനെ അത്‌ നിരുല്‍സാഹപ്പെടുത്തുന്നുമില്ല. ഗര്‍ഭഛിദ്രത്തെ അത്‌ കര്‍ശനമായി വിലക്കുകയും ചെയ്യുന്നു. എന്നാല്‍ ഉള്ള കുട്ടികള്‍ക്ക്‌ മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്‌. എണ്ണത്തേക്കാള്‍ ഗുണത്തെ ആവശ്യപ്പെടുന്ന ഇസ്‌ലാം ജനസംഖ്യാ നിയന്ത്രണമെന്നത്‌ പ്രകൃതി വിരുദ്ധമായത്‌ കൊണ്ടാണ്‌ എതിര്‍ക്കുന്നത്‌.

Saturday, September 17, 2011

തുടരുന്ന സ്‌ഫോടനങ്ങളും തീരാത്ത ആശങ്കയും

തലസ്ഥാന നഗരിയെ രക്തപങ്കിലമാക്കി മറ്റൊരു ബോംബ്‌ സ്‌ഫോടനം കൂടി. ദല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ പ്രവേശന കവാടത്തിന്‌ സമീപം രാജ്യദ്രോഹികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ സ്‌ഫോടനത്തില്‍ 13 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്‌. തൊണ്ണൂറോളം പേര്‍ക്ക്‌ പരുക്കേറ്റിട്ടുമുണ്ട്‌. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. സ്‌ഫോടക വസ്‌തു നിറച്ച ബ്രീഫ്‌കേസ്‌ പ്രവേശന കവാടത്തിന്‌ സമീപം ഉപേക്ഷിച്ച്‌ തീവ്രവാദികള്‍ കടന്നുകളഞ്ഞതായിരുന്നു.

രാജ്യസുരക്ഷയെ കൊഞ്ഞനം കുത്തി എവിടെ വേണമെങ്കിയും ഏത്‌ സമയത്തും ഭീകരാവസ്ഥ സൃഷ്‌ടിക്കാന്‍ മാത്രം തങ്ങള്‍ വളര്‍ന്നിട്ടുണ്ടെന്ന തീവ്രവാദികളുടെ ഈ പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയത്തിന്റെ ശീതീകരിച്ച മുറിയിലിരിക്കുന്നവരുടെ കാര്യപ്രാപ്‌തിയെ വെല്ലുവിളിക്കുന്നതാണ്‌. കഴിഞ്ഞ മെയ്‌ മാസത്തില്‍ ഹൈക്കോടതി പരിസരത്ത്‌ സമാന രീതിയിലുള്ള ഒരു സ്‌ഫോടനം നടന്നിരുന്നു. ആളപായങ്ങളില്ലാതിരുന്ന ആ സ്‌ഫോടനം ഇപ്പോള്‍ നടത്തിയതിന്റെ മുന്നൊരുക്കമായാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്‌.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്‌ക്ക്‌ ദല്‍ഹിയില്‍ നടക്കുന്ന പത്താമത്തെ ഭീകരവാദി ആക്രമണമാണിത്‌. നിരപരാധികളായ നൂറിലധികം പേരുടെ ജീവനുകളെങ്കിലും ഈ സ്‌ഫോടനങ്ങളിലൂടെ അപഹരിക്കപ്പെട്ടിട്ടുണ്ട്‌. സാധാരണത്തേതില്‍ നിന്ന്‌ വിഭിന്നമായി പൊട്ടിത്തെറി നടന്നയുടന്‍ തന്നെ പ്രതികളെന്ന്‌ കരുതുന്നവരുടെ രേഖാ ചിത്രം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്‌. രേഖാചിത്രത്തിലുള്ളവരുമായി സാമ്യമുള്ള രണ്ടു പേരെ രാജസ്ഥാനില്‍ നിന്ന്‌ അറസ്റ്റുചെയ്‌തതായാണ്‌ ഒടുവില്‍ ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രണ്ട്‌ ഭീകരവാദ സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നതാണ്‌ മറ്റൊരു വിശേഷം. നാലു ഇ-മെയില്‍ സന്ദേശങ്ങള്‍ ഇതുവരെ ഈ ആക്രമണവുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. ഹുജി (ഹര്‍ക്കത്തുല്‍ ജിഹാദി അല്‍ ഇസ്‌ലാമി)യാണ്‌ ആദ്യമായി അവകാശവാദമുന്നയിച്ച്‌ ഇമെയില്‍ സന്ദേശം അയച്ചത്‌. ഈ സന്ദേശമയച്ചത്‌ ജമ്മു കാശ്‌മീരിലെ കിസ്‌ത്വാറെന്ന പ്രദേശത്തുള്ള ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നാണെന്നും കഫേ ഉടമയെയും ബന്ധുക്കളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടി അറിയാന്‍ സാധിക്കുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സന്ദേശമയച്ചത്‌ ബംഗാളില്‍ നിന്നാണെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സുരക്ഷാ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച്‌ അയച്ച സന്ദേശത്തില്‍ മറ്റൊരു സ്‌ഫോടനത്തെ കുറിച്ചുള്ള മുന്നറിയിപ്പും കൂടി നല്‍കുന്നുണ്ടവര്‍. ഏതായിരുന്നാലും ഒരു സ്‌ഫോടനം നടന്നതുകൊണ്ട്‌ സുരക്ഷാ ക്രമീകരണങ്ങളില്‍ കുറച്ചു ദിവസത്തേക്കെങ്കിലും ജാഗ്രത പാലിക്കുമെന്ന്‌ പ്രതീക്ഷിക്കാം. ആവര്‍ത്തിക്കപ്പെടുന്ന ഈ പൊട്ടിത്തെറികള്‍ക്കും നിലയ്‌ക്കാത്ത ആശങ്കകള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കേണ്ടതുണ്ട്‌. സിവിലിയന്‍മരുടെ ജീവിത സുരക്ഷ ഒരാക്രമണം നടക്കുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. നിതാന്ത ജാഗ്രതയും സൂക്ഷ്‌മമായ സുരക്ഷാ പരിശോധനകളും ഇവ്വിശയകമായി ഉണ്ടാകേണ്ടതുണ്ട്‌.

ഉന്നതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്ന ഹൈക്കോടതി പോലെയുള്ള സ്ഥാപനങ്ങളില്‍ സി സി ടി വി ക്യാമറകള്‍ പോലും ഉണ്ടായിരുന്നില്ലെന്നത്‌ ആശങ്കാജനകമാണ്‌. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന്‌ കാലതാമസം വരുത്താന്‍ ഇത്‌ ഇടയാക്കും. പൗരന്‍മാരുടെ എണ്ണത്തിന്‌ അനുസൃതമായി നമ്മുടെ രാജ്യത്ത്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഇല്ലായെന്നതും ഗൗരവത്തിലെടുക്കേണ്ടതാണ്‌. 1037 സിവിലിയന്‍മാര്‍ക്ക്‌ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ്‌ ഇപ്പോഴുള്ളത്‌. എന്നാല്‍ ഇത്‌ മറ്റു രാജ്യങ്ങളില്‍ 333 ന്‌ ഒരാള്‍ എന്ന അനുപാതത്തിലാണ്‌. ആറ്‌ ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അടിയന്തര ശ്രദ്ധയെത്തേണ്ട ഒരു വിഷയമാണിത്‌.

പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട്‌ തടവില്‍ കഴിയുന്ന അഫ്‌സല്‍ ഗുരുവിന്റെ മോചനമാവശ്യപ്പെട്ടാണ്‌ സ്‌ഫോടനം നടത്തിയതെന്നാണ്‌ ഹുജി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്‌. അതിനുവേണ്ടി നിരപരാധികളുടെ ജീവനെടുക്കലല്ല പോംവഴി. സമാധാനപൂര്‍ണ്ണമായ മാര്‍ഗങ്ങളിലൂടെ അധികാരികളുടെ മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കുകയാണ്‌ വേണ്ടത്‌. പൊതുജനങ്ങളെ അത്‌ ബോധ്യപ്പെടുത്താന്‍ അവര്‍ മുന്നോട്ടു വരികയായിരുന്നു അഭികാമ്യം. രാജ്യത്തെ പരമോന്നത നീതി പീഠം കുറ്റവാളിയെന്ന്‌ കണ്ടെത്തി ശിക്ഷിക്കാന്‍ വിധിച്ച ഒരാളെ ഈ രീതിയിലുള്ള നരഹത്യകളിലൂടെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്നല്ലാതെ എന്തു പറയാന്‍ !.

2002ല്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ (തെഹല്‍ക പോലെയുള്ള മാധ്യമങ്ങളുടെ കണ്ടെത്തല്‍) മുസ്‌ലിംകളെ ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ വര്‍ഗീയ കലാപങ്ങളുടെ പ്രതികാരത്തിന്നായി രൂപീകൃതമായ തീവ്രവാദ സംഘടനയായാണ്‌ ഇന്ത്യന്‍ മുജാഹിദീന്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തുന്നത്‌. ജയ്‌പൂര്‍, അജ്‌മീര്‍ എന്നിടങ്ങളില്‍ 2008ല്‍ സ്‌ഫോടനങ്ങള്‍ നടത്തിയാണ്‌ ഇവര്‍ രംഗപ്രവേശം ചെയ്യുന്നത്‌. തുടര്‍ന്നങ്ങോട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള പൊട്ടിത്തെറികള്‍ക്ക്‌ പിന്നിലുള്ള കറുത്ത കരങ്ങള്‍ ഇവരുടേതാണെന്നാണ്‌ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ പകല്‍വെളിച്ചത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ ഇതേവരേക്കും നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ സാധിച്ചിട്ടെല്ലന്നത്‌ ഖേദകരമാണ്‌. മാത്രമല്ല പലപ്പോഴായി ഇന്ത്യന്‍ മുജാഹിദീനിന്റെ നേതാക്കളെ തന്നെ മാറ്റി പറയുന്ന കൗതുകകരമായ അവസ്ഥയ്‌ക്ക്‌ സാക്ഷികളാകേണ്ടിയും വന്നു നമ്മള്‍. എന്നാല്‍ രാജ്യത്തെ നടുക്കിയ പല സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നിലും സവര്‍ണ്ണ ഫാസിസത്തിന്റെ കരങ്ങളാണ്‌ പ്രവര്‍ത്തിച്ചതെന്ന പുതിയ വെളിപ്പെടുത്തലുകള്‍ തീവ്രവാദവുമായി ബന്ധപ്പെട്ട്‌ നാം നിര്‍മിച്ചിട്ടുള്ള ചില വാര്‍പ്പു ചിന്തകളെ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടിവരും എന്നതിലേക്കാണ്‌ എത്തിക്കുന്നത്‌. ഹുജിയെയും ഇന്ത്യന്‍ മുജാഹിദീനിനെയുമെല്ലാം `ഇരുട്ടിന്റെ ശക്‌തികളായി' അല്ലെങ്കില്‍ `സജീവ തീവ്രവാദ' ഗ്രൂപ്പുകളായി നിലനിര്‍ത്തേണ്ടത്‌ ഇത്തരം ഹിന്ദുത്വ ഭീകരതയ്‌ക്ക്‌ കൂടി അനിവാര്യമാണ്‌.

രാജ്യത്തെ പിടിച്ചുലക്കാന്‍ മാത്രം പോന്ന രാഷ്‌ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും കുംഭകോണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും ചിലര്‍ ബോധപൂര്‍വം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ സ്‌ഫോടനങ്ങളെന്ന്‌ ഒരാള്‍ വിശ്വസിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കില്ല. കാരണം ആര്‍ എസ്‌ എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറിനെതിരായ ബോംബ്‌ സ്‌ഫോടനക്കേസുകള്‍ സജീവമായി അന്വേഷിക്കാന്‍ ആരംഭിച്ചപ്പോഴാണ്‌ മുംബൈയിലെ സാവേരി ബസാറില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്‌പോണ്‍സേര്‍ഡ്‌ പൊട്ടിത്തെറി നടക്കുന്നത്‌. ആര്‍ എസ്‌ എസ്‌ നേതാവിന്‌ ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണം ഗുണകരമായെന്ന്‌ ചുരുക്കം. കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം കത്തി നിന്നപ്പോഴും രാജ്യത്ത്‌ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളും ആര്‍ എസ്‌ എസ്‌ ബാന്ധവവും സജീവ ചര്‍ച്ചയായപ്പോഴും അതിന്റെ ഭാഗമായി കേണല്‍ പുരോഹിതും സ്വാമി അസീമാനന്ദയും സ്വാമിനി പ്രജ്ഞാസിംഗ്‌ ഠാക്കൂറും ഇന്ദ്രേഷ്‌ കുമാറുമെല്ലാം പ്രതി പട്ടികയിലേക്ക്‌ ചേക്കേറാന്‍ ആരംഭിച്ചപ്പോഴും നിരപരാധികളുടെ ജീവനപഹരിക്കുന്ന ഉഗ്രസ്‌ഫോടനങ്ങള്‍ നമ്മുടെ രാജ്യത്ത്‌ നടന്നിട്ടുണ്ട്‌. ഇവ ചേര്‍ത്ത്‌ വായിക്കാന്‍ നാം ധൈര്യം കാണിക്കണം.

വോട്ടിന്‌ കോഴ നല്‍കിയെന്ന കേസിന്റെ ഭാഗമായി ഫഗ്ഗാന്‍ സിംഗ്‌, മഹാവീര്‍ ഭഗോറ എന്നീ ബി ജെ പിയുടെ രണ്ട്‌ മുന്‍ എം പി മാരെ അറസ്റ്റു ചെയ്യുകയും കേസന്വേഷണം എല്‍ കെ അദ്വാനിയിലേക്ക്‌ കൂടി നീളുകയും ചെയ്‌തപ്പോഴാണ്‌ മറ്റൊരു സ്‌ഫോടനം ദല്‍ഹിയില്‍ നടന്നിട്ടുള്ളതെന്നത്‌ ഒരുപക്ഷേ സ്വാഭാവികമാകാം. എന്നിരുന്നാലും ഇവ തമ്മില്‍ ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ആഭ്യന്തര മന്ത്രി പി ചിദംബരം മുംബൈയില്‍ അടുത്ത കാലത്ത്‌ നടന്ന ഭീകര ആക്രമണത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റുകളുടെ കൈകളുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ പറഞ്ഞിരുന്നു. അതിനുള്ള നടപടികള്‍ ഈ കേസിലും ഉണ്ടാകണമെന്നാണ്‌ നിയമവാഴ്‌ചയിലും നീതിയിലും തുല്യതയിലും പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ ആഗ്രഹിക്കുന്നത്‌. അണ്ണാ ഹസാരെയും കൂട്ടരും തലസ്ഥാനത്ത്‌ നടത്തിയ സമരവും ജനലോക്‌പാല്‍ ബില്ല്‌ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള അനുമതി നേടുന്നതില്‍ വിജയിച്ചതും ഭരണ കക്ഷിക്ക്‌ ക്ഷീണം വരുത്തിവെച്ച കാര്യങ്ങളാണ്‌. ഈ ക്ഷീണമകറ്റാനുള്ള ശ്രമവും തള്ളിക്കളയേണ്ടതില്ല.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന്‌ അനുശാസിക്കുന്ന ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവകാശികളാണ്‌ നമ്മള്‍. തീവ്രവാദം പോലുള്ള വളരെ അപകടം പിടിച്ച ആരോപണങ്ങള്‍ ചുമത്തി ഒരു മതത്തിലെ ചെറുപ്പക്കാരെ വേട്ടയാടുന്നതും ശരിയായ കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വര്‍ഷങ്ങളോളം അവരെ തടവിലിടുന്നതും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ഒരു വ്യക്തിയിലുപരി അയാളുടെ കുടുംബത്തെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ഇത്തരം ആരോപണങ്ങള്‍ കാരണമാകാറുണ്ട്‌. ഇവ ബാലിശങ്ങളാണെങ്കില്‍ ആ നിരപരാധികള്‍ കൂടി അക്രമത്തിന്റെ മാര്‍ഗങ്ങളിലൂടെ തങ്ങളെ ഒറ്റപ്പെടുത്തിയവരോട്‌ പ്രതികരിച്ചെന്നു വരാം. അതുകൊണ്ടുതന്നെ തീവ്രവാദ കേസുകള്‍ നീട്ടിവെക്കാതെ പെട്ടെന്ന്‌ തീര്‍പ്പാക്കേണ്ടതുണ്ട്‌. അതിനായി പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും വിചാരണയിലൂടെ കുറ്റവാളികള്‍ക്ക്‌ മാതൃകാപരമായ കനത്ത ശിക്ഷയും നിരപരാധികള്‍ക്ക്‌ വളരെ വേഗത്തിലുള്ള മോചനവും നല്‍കാന്‍ സാധിക്കണം.

Friday, March 11, 2011

മുസ്‌ലിം നവോത്ഥാനം; ആധുനിക വായന

ആഴ്ചയിലെ പുസ്തകം

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടു കൊണ്ടുള്ള തര്‍ക്കങ്ങളും അവയെ കൊളോണിയല്‍ വത്കരിച്ച് പൊളിച്ചെഴുതാനുള്ള ശ്രമങ്ങളും നടക്കുന്ന അവസരത്തില്‍ അതിന്റെ യാഥാര്‍ഥ്യം അന്വേഷിച്ചുള്ള പഠനത്തിന് പ്രസക്തിയുണ്ട്. കാലാനുസൃതമായി കടന്നുകൂടുന്ന ജീര്‍ണതകളില്‍നിന്നു ശുദ്ധീകരിച്ച് മതത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്തേണ്ടത് പണ്ഡിതന്‍മാരുടെ ദൗത്യമാണ്. വേലി തന്നെ വിള തിന്നു കൊണ്ടിരുന്ന ഒരുകാലത്ത് അത്യധികം സാഹസപ്പെട്ട് സൃഷ്ടിച്ചെടുത്ത ഉണര്‍വിനെ കൊളോണിയല്‍ പ്രേരിതമെന്ന് അധിക്ഷേപിക്കുന്നത് ചരിത്രത്തോട് നീതി പുലര്‍ത്താത്ത പ്രസ്താവനയാണ്. മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ 'മുസ്‌ലിം നവോത്ഥാനവും ആധുനികതയും' എന്ന പഠനം നവോത്ഥാന പ്രസ്ഥാനത്തിനും നായകന്‍മാര്‍ക്കുമെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന മികച്ച രചനയാണ്.


ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചക ചര്യയിലേക്കുമുള്ള തിരിച്ചുവിളിക്കലായിരുന്നു കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കാതലായ വശം. പ്രമാണങ്ങളോടൊപ്പം തന്നെ യുക്തിക്കും തുല്യമായ പ്രാധാന്യം ഇസ്‌ലാഹീ നായകന്‍മാര്‍ നല്കിയിരുന്നു. സഊദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലുണ്ടായിട്ടുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമ്യക്കായി ഉള്‍ചേര്‍ന്നതായിരുന്നു കേരളത്തിലെ മുസ്‌ലിം നവോത്ഥാനമെന്ന് ചുരുക്കം.


കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ അമരക്കാരനായ വക്കം മൗലവിയെ പ്രധാനമായും പ്രചോദിപ്പിക്കുന്നത് ഈജിപ്തില്‍ ഉണ്ടായിട്ടുള്ള അല്‍ മനാര്‍ ചിന്താ പ്രസ്ഥാനമാണ്. ജഡാവസ്ഥയില്‍ നിലകൊണ്ടിരുന്ന ഇസ്‌ലാമിനെ കാലോചിതമായി പരിഷ്‌കരിച്ച് നൂതന വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാക്കുകയായിരുന്നു സയ്യിദ് റശീദ് റിദ അല്‍ മനാര്‍ പ്രസ്ഥാനത്തിലൂടെ. താന്‍ ജീവിച്ച കാലഘട്ടത്തിലെ അനിസ്‌ലാമിക ആചാരങ്ങളെ തുടച്ചുനീക്കാന്‍ പ്രമാണവും യുക്തിയും ഇഴചേരണമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ജമാലുദ്ധീന്‍ അഫ്ഗാനിയുടെ രാഷ്ട്രീയ നവോത്ഥാനവും മുഹമ്മദ് അബ്ദുവിന്റെ വൈജ്ഞാനിക നവോത്ഥാനവും ഒരുപോലെ ഒത്തിണക്കി ഇവ രണ്ടിന്റെയും പ്രസക്തി വരച്ചുകാട്ടുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് റിദ നടപ്പിലാക്കിയിരുന്നത്. വക്കം മൗലവിയിലൂടെ കേരളത്തിലേക്ക് കടന്നു വന്നതും ഇതു തന്നെയായിരുന്നു. അല്ലാമ റശീദ് റിദയുടെയും അല്‍ മനാറിന്റെയും ചിന്താപദ്ധതികളാല്‍ സ്വാധീനിക്കപ്പെടാത്ത നവോത്ഥാന-ധൈഷണിക ചലനങ്ങള്‍ പില്‍ക്കാലത്ത് ലോകത്തെവിടെയും ഉണ്ടായിട്ടില്ലെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.


നവോത്ഥാന പ്രവര്‍ത്തനങ്ങളെ അവ കടന്നുവന്ന കാലഘട്ടങ്ങളുടെ ഉല്‍പന്നമായിട്ടാണ് വിലയിരുത്തേണ്ടത്. നവോത്ഥാന പ്രവര്‍ത്തനങ്ങളെ അവയുടെ കാലഘട്ടങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വായിക്കാന്‍ ശ്രമിച്ചാലുണ്ടാകുന്ന അബദ്ധങ്ങളേ 'പൊളിച്ചെഴുത്തുകാര്‍ക്ക്' ഉണ്ടായിട്ടുള്ളൂ. 'കൊളോണിയല്‍ ആധുനികതയുടെ കൊടുങ്കാറ്റടിച്ച കാലത്ത്, ഇസ്‌ലാമിക ധിഷണ ഏറ്റെടുത്ത നവോത്ഥാന വ്യവഹാരങ്ങളില്‍ ചില അതിരു കവിച്ചിലുകളും യുക്തിയുടെ അമിതാശ്ലേഷ വ്യഗ്രതയുമൊക്കെ വന്നു പോയിരിക്കാം' എന്ന ലേഖകന്റെ അഭിപ്രായം നീതിപൂര്‍വമായ ചരിത്ര വായന കൂടിയാണ്.
തീവ്രവാദ, ഭീകരവാദ ചിന്താധാരകളെ വഹ്ഹാബിസവുമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്ന അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് പാശ്ചാത്യ ലോകത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ ചിന്തകളെ പ്രതിനിധീകരിക്കുന്ന വഹ്ഹാബി ധാരയും സയ്യിദ് ഖുതുബിന്റെ ആദര്‍ശങ്ങളെ വിഭാവനം ചെയ്യുന്ന വഹ്ഹാബി ധാരയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഖുതുബിസമാണ് ബിന്‍ ലാദനെ പോലുള്ളവരെ സ്വാധീനിച്ചത്. വഹ്ഹാബിസത്തിന്റെ ഉല്‍പന്നമായി തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ മുനയൊടിക്കുന്നുണ്ട് ലേഖകന്‍ ഈ രചനയിലൂടെ.


മുജീബുര്‍റഹ്മാന്‍ കിനാലൂര്‍
വിശ്വാസ കാര്യത്തില്‍ വേറിട്ട വഴി അടയാളപ്പെടുത്തിയ മതമാണ് ഇസ്‌ലാം. ഏകദൈവാരാധനയില്‍ പുലര്‍ത്തി വരുന്ന നിഷ്‌കര്‍ഷതയാണ് ഇതരമതങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. വിശ്വാസകാര്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ തന്നെ പൊതുമണ്ഡലങ്ങളില്‍ സഹകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കും. കള്‍ച്ചറല്‍ ഇസ്‌ലാം, സ്പിരിച്വല്‍ ഇസ്‌ലാം എന്നീ പദങ്ങളിലൂടെ കൊട്ടിഘോഷിക്കപ്പെടുന്ന അനിസ്‌ലാമിക പ്രവര്‍ത്തനങ്ങളെ കടംകൊള്ളേണ്ടുന്ന ഗതികേട് മുസ്‌ലിംകള്‍ക്കില്ല. തനിമാവാദത്തിന്റെ പേരില്‍ ഇസ്‌ലാമേതര പ്രവര്‍ത്തനങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ക്ക് മിതമായ ഭാഷയിലെ മാന്യമായ മറുപടി.


സ്ത്രീസമൂഹത്തില്‍ ഉണര്‍വ് പ്രകടമാക്കേണ്ട ദൗത്യം നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുണ്ട്. എങ്കില്‍ മാത്രമേ നവോത്ഥാനം എന്ന പ്രയോഗത്തിന് പൂര്‍ണത കൈവരികയുള്ളൂ. കേരളത്തില്‍ സംജാതമായിട്ടുള്ള ഉണര്‍വില്‍ ആകൃഷ്ടരായി വനിതകള്‍ സ്വന്തമായി പത്രമാസികകള്‍ ഇറക്കിയിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.


നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥമാക്കുന്നതില്‍ പത്രപ്രസിദ്ധീകരണങ്ങള്‍ക്കുള്ള പങ്ക് സുവിദിതമാണ്. മഹിതമായ പ്രസിദ്ധീകരണ പാരമ്പര്യം കേരള മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ട്. അവയെക്കുറിച്ചുള്ള ഗഹനമായ പഠനം ഈ കൃതിയെ അമൂല്യമാക്കുന്നതില്‍ പ്രധാന ഘടകമാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ വര്‍ത്തമാനവും ഭാവിയും ഒരധ്യായത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് സമൂഹത്തിന് ഗുണകരമായ അജണ്ടകള്‍ നിര്‍മിക്കണമെന്ന് മുസ്‌ലിം നേതാക്കന്‍മാരെ അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. യുവത പ്രസിദ്ധീകരിച്ച ഈ പഠനം മികച്ച അകാഡമിക നിലവാരം പുലര്‍ത്തുന്നുണ്ട്. നവോത്ഥാന പ്രസ്ഥാന പ്രവര്‍ത്തകരും വിമര്‍ശകരും ഒരുപോലെ വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം. അതുപോലെതന്നെ, കേരള മുസ്‌ലിംകളെയും നവോത്ഥാനത്തെയും കുറിച്ച് പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും. ലേഖകന്റെ പ്രത്യാശപോലെ, കേരള മുസ്‌ലിം നവോത്ഥാനത്തെ കേന്ദ്രമാക്കി നടക്കുന്ന സംവാദ മണ്ഡലം വികസിപ്പിക്കാന്‍ ഈ കൃതി സഹായമാകുക തന്നെ ചെയ്യും.