Pages

Search This Blog

Sunday, August 12, 2012

അസം: മുസ്‌ലിംവേട്ടയുടെ വേരുകള്‍


അസമിലെ വംശവെറി നരമേധത്തിന്‌ വഴിവെച്ചിരിക്കുകയാണ്‌. അസഹിഷ്‌ണുതയുടെ പുതുചരിത്രം രചിച്ചുനടന്ന മുസ്‌ലിം കൂട്ടക്കൊല മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനെക്കാള്‍ ഭീതിതമാണ്‌. അടങ്ങാത്ത പകയും ഒടുങ്ങാത്ത വൈരവും ഒരു ജനവിഭാഗത്തിന്റെ തന്നെ സ്വാസ്ഥ്യം കെടുത്തിയിരിക്കുന്നു. പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ ആട്ടിയോടിക്കപ്പെടുന്നതിനെക്കാള്‍ വലിയ അപരാധമെന്താണുള്ളത്‌? ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യാവിഭജനത്തിന്‌ ശേഷം രാജ്യം കണ്ട വര്‍ഗീയ ലഹളകളിലെ മറ്റൊരു കറുത്ത അധ്യായമായി മാറിയിരിക്കുന്നു. 
മെയ്‌ 30ന്‌ ഒരു മുസ്‌ലിം തൊഴിലാളി കൊല്ലപ്പെട്ടതു മുതല്‍ പുകഞ്ഞുതുടങ്ങിയതാണ്‌ പുതിയ പ്രശ്‌നങ്ങള്‍. ജൂലൈ ആറിന്‌ അജ്ഞാതരായ തോക്കുധാരികള്‍ രണ്ട്‌ മുസ്‌ലിം ചെറുപ്പക്കാരെ വെടിവെച്ചു കൊന്നതാണ്‌ പിന്നീട്‌ കലാപത്തിന്‌ തിരികൊളുത്തിയത്‌. ഓള്‍ ബോഡോലാന്‍ഡ്‌ മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂനിയന്‍, ഓള്‍ അസം മൈനോറിറ്റി സ്റ്റുഡന്‍സ്‌ യൂനിയന്‍ എന്നീ സംഘടനകളുടെ നേതാക്കളായ നൂറുല്‍ ഹഖ്‌, മുജീബുര്‍റഹ്‌മാന്‍ എന്നിവരുടെ മരണത്തിന്‌ പിന്നില്‍ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സാണെന്ന ആരോപണമുയര്‍ന്നിരുന്നു. അസമിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ സഖ്യകക്ഷിയായ ബോഡോലാന്‍ഡ്‌ പീപ്പിള്‍സ്‌ ഫ്രണ്ടിന്റെ തന്നെ മറ്റൊരു കൂട്ടായ്‌മയാണ്‌ ലിബറേഷന്‍ ടൈഗേര്‍സ്‌. ഈ കൊലപാതകങ്ങള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ്‌ കാലതാമസം വരുത്തിയിരുന്നു. ഇതിനിടയിലാണ്‌ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സിന്റെ നാല്‌ മുന്‍ പ്രവര്‍ത്തകര്‍ അക്രമികളാല്‍ ജിയാപൂര്‍ ഗ്രാമത്തില്‍ വധിക്കപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ രാജ്യത്തെ നടുക്കിയ മറ്റൊരു വര്‍ഗീയ കലാപത്തിന്‌ തുടക്കമിടുകയായിരുന്നു. കൊക്രജാര്‍ ജില്ലയില്‍ ആരംഭിച്ച കലാപം മറ്റ്‌ ബോഡോലാന്‍ഡ്‌ പ്രദേശങ്ങളായ ചിരാംങ്‌, ഉദല്‍ഗുരി, ധുബ്‌രി, ബോന്‍ഗോയ്‌ഗാവ്‌, സോനിത്‌പൂര്‍, രാംപൂര്‍, പചര്‍കാത എന്നിവിടങ്ങളിലേക്കും വളരെ വേഗത്തില്‍ വ്യാപിച്ചു. അഞ്ഞൂറോളം ഗ്രാമങ്ങളില്‍ കലാപം പടര്‍ന്നതായാണ്‌ ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‌.
ഔദ്യോഗിക കണക്കുപ്രകാരം 58 പേരുടെ മരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ 200നും 300നുമിടക്ക്‌ മരണം നടന്നിട്ടുണ്ടെന്നതാണ്‌ വിശ്വസനീയമായ റിപ്പോര്‍ട്ട്‌. മുസ്‌ലിം ഗ്രാമങ്ങളിലെ ചെളിപ്പാടങ്ങളും സെപ്‌റ്റിക്‌ ടാങ്കുകളും മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്ന നിലയിലാണെന്നാണ്‌ അവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. നാല്‌ ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച്‌ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്‌. 14,400 മുസ്‌ലിംകള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. 410 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. ഇതില്‍ 235 എണ്ണം മുസ്‌ലിം അഭയാര്‍ഥികള്‍ക്ക്‌ വേണ്ടിയാണ്‌. അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ അത്യന്തം പരിതാപകരമാണ്‌. ക്യാമ്പുകളില്‍ കയറിയും അക്രമികള്‍ വെടിയുതിര്‍ത്തതായി ഉര്‍ദു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌.
അസമിലെ മുസ്‌ലിംകള്‍
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ അസമില്‍ മുസ്‌ലിംകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും അസമിലേക്കുള്ള കടന്നുകയറ്റമുണ്ടായിട്ടുള്ളത്‌. ഫലഭൂയിഷ്‌ഠ പ്രദേശമായ അസമിലെ തദ്ദേശവാസികള്‍ അലസന്മാരായിരുന്നു. കൃഷിക്കുവേണ്ടി ഈസ്റ്റ്‌ ബംഗാളി കര്‍ഷകരെ അസമിലേക്ക്‌ കൊണ്ടുവരുന്നത്‌ ബ്രട്ടീഷുകാരാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തേയില തോട്ടങ്ങളിലും ചണ വ്യവസായത്തിലും കഠിനാധ്വാനികളും ഉല്‍സുകരുമായ ഈ ജനങ്ങള്‍ സജീവമായിരുന്നു. ഈ സമയത്ത്‌ ധാരാളം കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്‌. തദ്ദേശീയര്‍ ഈ കുടിയേറ്റത്തെ എതിര്‍ത്തെങ്കിലും ബ്രിട്ടീഷുകാര്‍ അത്‌ വകവെച്ചില്ല. ചരിത്രപരമായ ഈ വസ്‌തുതകളെ മറച്ചുവെച്ചുകൊണ്ടാണ്‌ കുടിയേറ്റത്തിന്‌ ഭീകരതയുടെയും തീവ്രവാദത്തിന്റെയും വര്‍ണം നല്‍കുന്നത്‌. ഈ കുടിയേറ്റം ഇന്ത്യാ-പാകിസ്‌താന്‍ വിഭജനസമയത്തും തുടര്‍ന്നിരുന്നു.
അസമിലെ കുടിയേറ്റത്തിലെ മുസ്‌ലിം അനുപാതം പരിശോധിക്കേണ്ടത്‌ വിവാദ പശ്ചാത്തലത്തില്‍ അനിവാര്യമായിരിക്കുകയാണ്‌. 1951 ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ 26.60% മുസ്‌ലിംകളായിരുന്നു. 30.90% മാണ്‌ 2001ലെ കണക്കുപ്രകാരം അസമിലെ മുസ്‌ലിം ജനസംഖ്യ. അമ്പത്‌ വര്‍ഷത്തിനിടയ്‌ക്ക്‌ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ള മുസ്‌ലിംകളുടെ വളര്‍ച്ചാനിരക്കിനെക്കാള്‍ ഇത്‌ കുറവാണെന്ന്‌ കാണാം. പിന്നെ എങ്ങനെയാണ്‌ ഇപ്പോഴും അനധികൃതമായ കുടിയേറ്റമുണ്ടെന്ന്‌ പറയുന്നത്‌. തുടര്‍ന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശി കുടിയേറ്റമാണ്‌ കലാപ കാരണമെന്നാണ്‌ ബി ജെ പി നേതാവ്‌ എല്‍ കെ അദ്വാനി ഗുവാഹത്തിയില്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്‌. ബി ജെ പിയുടെ വര്‍ഗീയ രാഷ്‌ട്രീയവും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ പ്രീണന വോട്ടുബാങ്ക്‌ രാഷ്‌ട്രീയവുമാണ്‌ യാഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്‌.
മൂന്നാംകിട പൗരന്‍മാര്‍
ഇന്ത്യന്‍ ഭരണഘടനപ്രകാരം രണ്ട്‌ തരത്തിലുള്ള പൗരത്വമാണുള്ളത്‌. എന്നാല്‍ അസമില്‍ മൂന്നാമതൊന്നു കൂടി നിലവിലുണ്ട്‌. ഡി-വോട്ടേര്‍സ്‌ (ഡൗട്ട്‌ഫുള്‍-സംശയാസ്‌പദമായ വോട്ടര്‍മാര്‍) എന്നാണ്‌ അവര്‍ക്ക്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു തന്ത്രമായാണ്‌ ഇതിനെ മുസ്‌ലിം നേതാക്കള്‍ കാണുന്നത്‌. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുകുടിയേറ്റക്കാരെ അഭയാര്‍ഥികളെന്നും മുസ്‌ലിംകളെ അനധികൃത നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രകുത്തുന്ന വൃത്തികെട്ട രാഷ്‌ട്രീയമാണ്‌ ഇപ്പോഴുള്ളതെന്നാണ്‌ വസ്‌തുത. ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ള പല ഹിന്ദുക്കള്‍ക്കും കാലക്രമേണ പൗരത്വം നല്‍കിയ ചരിത്രമാണുള്ളത്‌. ഉദാഹരണത്തിന്‌ റിട്ടയേര്‍ഡ്‌ സി ആര്‍ പി എഫ്‌ ജവാന്‍ അനത്‌ ബാന്ധു ബിശ്വാസും അദ്ദേഹത്തിന്റെ ഭാര്യ ആരതി ബിശ്വാസും 1996 വരെ ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ളവരായിരുന്നു. എന്നാല്‍ അവരുടെ മക്കള്‍ ഈ ലിസ്റ്റില്‍ പെട്ടവരല്ല. ഇത്‌ മുസ്‌ലിംകള്‍ക്ക്‌ അനുവദിക്കാത്തതുകൊണ്ടുതന്നെ 80% ഡി-വോട്ടേര്‍സ്‌ ലിസ്റ്റിലുള്ളവര്‍ മുസ്‌ലിംകളാണെന്നതാണ്‌ മറ്റൊരു ഞെട്ടിക്കുന്ന കാര്യം.
നേരിയ തോതിലുള്ള കുടിയേറ്റമുണ്ടാകുന്നുണ്ടെന്നത്‌ വസ്‌തുതയാണ്‌. അതുമൂലം നൂറ്റാണ്ടുകളായി ഇവിടം താമസിച്ചുകൊണ്ടിരിക്കുന്നവരെ `പുറത്തുനിന്ന്‌ വന്നവര്‍' എന്നാക്ഷേപിക്കുന്നത്‌ ന്യായീകരിക്കാനാകുമോ? 1950ല്‍ കൊണ്ടുവന്ന കുടിയേറ്റ നിരോധന നിയമത്തിലെ സെക്ഷന്‍ രണ്ടുപ്രകാരം ബംഗ്ലാദേശില്‍ നിന്നുവന്ന ഹിന്ദുക്കളെ സംരക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ നിയമം ഇപ്പോഴും മുസ്‌ലിംകള്‍ക്ക്‌ ബാധകമാക്കുന്നില്ല. അസമിലുള്ള മുസ്‌ലിംകളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ്‌ കുടിയേറ്റം. അതുകൊണ്ടുതന്നെ മുസ്‌ലിം നേതാക്കളും സംഘടനകളും ഇതിനെ എല്ലായ്‌പ്പോഴും ശക്‌തമായി അപലപിച്ചിട്ടുണ്ട്‌.
ബോഡോ ദേശീയത
അസമിലെ തദ്ദേശീയരായ ജനവിഭാഗമാണ്‌ ബോഡോകള്‍. ബോഡോ ദേശീയത തലപൊക്കുന്നതോടു കൂടിയാണ്‌ അസം കൂടുതല്‍ സംഘര്‍ഷഭരിതമാകുന്നത്‌. 1980കളില്‍ ആര്‍ എസ്‌ എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അസമില്‍ ശക്തിപ്പെടുകയുണ്ടായി. ബോഡോകളെ മുസ്‌ലിംകള്‍ക്കെതിരില്‍ അണിനിരത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ്‌ ആര്‍ എസ്‌ എസ്‌ വഹിച്ചിട്ടുള്ളത്‌. 1996ല്‍ പ്രേംസിംഗ്‌ ബ്രഹ്‌മയുടെ നേതൃത്വത്തില്‍ ബോഡോ ലിബറേഷന്‍ ടൈഗേര്‍സ്‌ ഫോഴ്‌സ്‌ (ബി എല്‍ ടി എഫ്‌) രൂപീകരിച്ചതോടു കൂടിയാണ്‌ ബോഡോകള്‍ക്ക്‌ വേണ്ടിയുള്ള ഭൂസമരം ശക്തമാകുന്നത്‌. ബി എല്‍ ടി എഫിന്റെ ശക്തമായ സായുധസമരങ്ങള്‍ കൊണ്ട്‌ 2003ല്‍ കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പി സര്‍ക്കാര്‍ മെമ്മോറാന്‍ഡം ഓഫ്‌ സെറ്റില്‍മെന്റിന്റെ അടിസ്ഥാനത്തില്‍ ബോഡോലാന്‍ഡ്‌ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു നല്‍കി. കൊക്രജാര്‍, ഉദല്‍ഗുരി, ബസ്‌ക, ചിരാങ്‌ എന്നീ നാല്‌ ജില്ലകളാണ്‌ ബോഡോലാന്‍ഡ്‌ സ്വയംഭരണാവകാശ പ്രദേശങ്ങള്‍. അതുമുതല്‍ വംശീയവാദികളായ ബോഡോകളും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മില്‍ ദേശീയതയുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു.
നെല്ലി കൂട്ടക്കൊല
അസം കണ്ടതില്‍ ഏറ്റവും ഭീകരമായ വംശീയ സംഘര്‍ഷം 1983ല്‍ നെല്ലിയില്‍ നടന്നതാണ്‌. ആറുമണിക്കൂറുകൊണ്ട്‌ 5000ത്തോളം (ഔദ്യോഗിക കണക്കുപ്രകാരം 2191) ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയാണ്‌ കൂട്ട നരഹത്യ നടത്തിയത്‌. മംഗല്‍ദോയി ലോക്‌സഭാ സീറ്റില്‍ ഹീരാലാല്‍ പത്‌വാരിയുടെ മരണത്തെ തുടര്‍ന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നതുമായി ബന്ധപ്പെട്ടാണ്‌ കലാപമുണ്ടായത്‌. വോട്ടര്‍പട്ടികയില്‍ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉണ്ടെന്നും അത്‌ ഒഴിവാക്കിയതിന്‌ ശേഷം മാത്രം തെരഞ്ഞെടുപ്പ്‌ നടത്തിയാല്‍ മതിയെന്നും ആള്‍ അസാം സ്റ്റുഡന്റ്‌സ്‌ യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്‌ പരിഗണിക്കാതിരുന്നതാണ്‌ ഇത്തരമൊരു നരമേധത്തിന്‌ കാരണമായത്‌. കലാപത്തെ കുറിച്ചന്വേഷിച്ച തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇപ്പോഴും തുറക്കാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്‌.
ഭരണകൂട ഭീകരത
ഇപ്പോള്‍ നടന്ന കലാപത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ തുടക്കത്തിലുള്ള നിസ്സംഗത വലിയ തോതില്‍ കാരണമായിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ തന്നെ സഖ്യകക്ഷിയായ ബോഡോ പീപ്പിള്‍സ്‌ പ്രോഗ്രസ്സീവ്‌ ഫ്രണ്ടിന്‌ കലാപത്തില്‍ പങ്കുണ്ടെന്നത്‌ ഒരു ആക്ഷേപം മാത്രമല്ല, വസ്‌തുത കൂടിയാണ്‌. ഇപ്പോള്‍ സംഘര്‍ഷം ഉണ്ടായതിന്റെ ഉത്തരവാദിത്വം തരുണ്‍ ഗൊഗോയി സര്‍ക്കാറിനാണെന്ന്‌ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്‌ അസം ഘടകം പ്രസിഡന്റ്‌ ദിലേര്‍ ഖാര്‍ ആരോപിച്ചിരുന്നു. പട്ടാളക്കാരുടെ വേഷത്തില്‍ ആയുധങ്ങളുമായി വന്നെത്തിയ കലാപകാരികള്‍ക്ക്‌ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ഗ്രാമങ്ങളിലേക്ക്‌ വഴിയൊരുക്കി കൊടുത്തത്‌ കലാപത്തിന്റെ ഭീകരത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്‌. ന്യൂനപക്ഷവിഭാഗങ്ങളുടെ താമസസ്ഥലങ്ങള്‍ മാത്രം തെരഞ്ഞുപിടിച്ച്‌ നശിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ബോഡോ കലാപകാരികളാണ്‌ ഇവരെന്ന്‌ മനസ്സിലാക്കിയതെന്നും ദിലേര്‍ ഖാന്‍ പറയുന്നുണ്ട്‌.
റഹ്‌മാന്‍ഖാനെ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും സംസ്ഥാനത്തുള്ള മുസ്‌ലിം എം പിമാരും മുഖ്യമന്ത്രിക്കെതിരായി പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. സര്‍ക്കാറില്‍ നിന്നും കലാപം അടിച്ചമര്‍ത്താന്‍ സഹായങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഐ പി എസ്‌ ഓഫിസര്‍ നാരായണ്‍ ദാസ്‌ രാജിവെച്ച വിവരവും ഞെട്ടിപ്പിക്കുന്നതാണ്‌. ഗുജറാത്ത്‌ കലാപങ്ങളിലെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനോടാണ്‌ തരുണ്‍ ഗൊഗോയിയുടെ നിസ്സംഗതയെ ശാഹി ഇമാം മൗലാനാ സയ്യിദ്‌ അഹ്‌മദ്‌ ബുഖാരി താരതമ്യപ്പെടുത്തിയത്‌. തരുണ്‍ ഗൊഗോയിയുടെ കുറ്റകരമായ നിസ്സംഗത മുസ്‌ലിം നേതാക്കളുടെ വ്യാപകമായ ആപേക്ഷങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുമുണ്ട്‌.
ദുരിതാശ്വാസത്തിനായി 300 കോടി രൂപ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രഖ്യാപിച്ചത്‌ ഇപ്പോഴുണ്ടായ കലാപത്തിന്റെ ആഴം സൂചിപ്പിക്കുന്നതാണ്‌. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി പി ചിദംബരവും ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്‌ ആശ്വാസകരമായ കാര്യം തന്നെ. വര്‍ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ ആകസ്‌മികമാണെങ്കിലും സംഘര്‍ഷങ്ങളെ വളരെ ആസൂത്രിതമായി ഫാസിസ്റ്റ്‌ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നതാണ്‌ ഭീകരമായ നാശനഷ്‌ടങ്ങള്‍ക്ക്‌ കാരണം. മാത്രമല്ല ഒരു മതവിഭാഗത്തെ മാത്രം ഉന്നംവെച്ച്‌ ഇത്തരം കലാപങ്ങള്‍ നടക്കുന്നുവെന്നതും ഫാസിസ്റ്റ്‌ അജണ്ട വ്യക്തമാക്കുന്നതാണ്‌. വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തയ്യാറായാല്‍ ഒരു പരിധിവരെ അസമിനെ ശാന്തമാക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

No comments:

Post a Comment