Pages

Search This Blog

Sunday, September 30, 2012

ഇസ്‌ലാമോഫോബിയ ഹോളിവുഡ്‌ സിനിമകളില്‍


ഇന്നസെന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌ എന്ന ഹോളിവുഡ്‌ സിനിമയുടെ ട്രയിലര്‍ ലോകമെമ്പാടും കടുത്ത പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുകയാണ്‌. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്‌തിഹത്യകളും ഭര്‍ത്സനങ്ങളും പുറംതള്ളുന്ന പാശ്ചാത്യലോകത്ത്‌ നിന്ന്‌ തന്നെയാണ്‌ വിവാദ സിനിമയും പിറവിയെടുത്തിരിക്കുന്നത്‌. പ്രവാചകനെതിരെ കേവല വിമര്‍ശനമോ നിന്ദയോ അല്ല ഈ സിനിമയില്‍ അടങ്ങിയിരിക്കുന്നത്‌; വളരെ മ്ലേച്ഛമായ രീതിയിലുള്ള വ്യക്‌തിഹത്യയ്‌ക്കാണ്‌ `ഇന്നസെന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌' ന്റെ ശില്‍പി പ്രവാചകനെ വിധേയനാക്കിയിരിക്കുന്നത്‌. എല്ലാ ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്നിലും ഒളിച്ചിരിക്കുന്ന രാഷ്‌ട്രീയ അജണ്ട ഒരു വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ ഈ സിനിമയുടെ ഇപ്പോഴെത്തിയ ട്രയിലറിന്‌ പിന്നിലുമുണ്ടെന്നത്‌ ഒരു വസ്‌തുതയാണ്‌.
അല്‍ഹയാത്ത്‌ പത്രത്തിന്റെ ലേഖകന്‍ ജമാല്‍ ഖഷോഗി എഴുതിയത്‌ പോലെ `ഇന്നസെന്‍സ്‌ ഓഫ്‌ മുസ്‌ലിംസ്‌' ന്റെ പിന്നിലുള്ളവരാരും ഇന്നസെന്‍സ്‌ അല്ല (നിഷ്‌കളങ്കരല്ല). അക്രമങ്ങള്‍ അഴിച്ചുവിട്ട്‌ ഈ നിലവാരമില്ലാത്ത സിനിമക്കെതിരെ പ്രതികരിച്ചവരും ഇന്നസെന്‍സല്ല; അവര്‍ക്കും ചില രാഷ്‌ട്രീയ അജണ്ടകള്‍ ഇതിലൂടെ നടപ്പില്‍ വരുത്താനുണ്ട്‌.
സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള സംശയങ്ങള്‍ക്ക്‌ ഇതുവരെ അറുതി വന്നിട്ടില്ല. സാം ബാസില്‍ എന്ന പേരില്‍ യൂടൂബില്‍ വന്നയാള്‍ അപരനാണെന്നാണ്‌ കരുതപ്പെടുന്നത്‌. നകൗല ബാസിലി നകൗലയെന്ന ആളാണ്‌ സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകനെന്ന്‌ അസോസിയേറ്റഡ്‌ പ്രസ്‌ (എ പി) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കോപിറ്റിക്‌ ക്രിസ്‌റ്റിയനാണ്‌ നകൗല. സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ പിടിക്കപ്പെട്ട നകൗല അതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും എ പി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
കള്ളപ്പേരുകളില്‍ പതിമൂന്നോളം തിരിച്ചറിയല്‍ രേഖകള്‍ ഉള്ളയാളാണ്‌ ഇയാളെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. എണ്‍പതോളം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഈ ചിത്രത്തിന്‌ വേണ്ടി സഹകരിച്ചിട്ടുണ്ട്‌. തങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സിനിമയുമായി ബന്ധപ്പെടുത്തിയതാണെന്നാണ്‌ അവരെല്ലാം ഇപ്പോള്‍ വ്യക്‌തമാക്കുന്നത്‌. നിരവധി തവണ തിരക്കഥ മാറ്റിയെഴുതിയാണ്‌ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ്‌ ഇവരുടെ പ്രസ്‌താവനകളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്‌.
അറബ്‌ സമൂഹത്തെ പ്രാകൃതരും ഭീകരരുമായി ചിത്രീകരിക്കുന്ന ആദ്യത്തെ ഹോളിവുഡ്‌ സിനിമയൊന്നുമല്ലയിത്‌. അവസാനത്തേതുമാകില്ല. അറബികളെ മൂന്ന്‌ `ബി' കളായാണ്‌ (ബോംബേര്‍സ്‌, ബെല്ലി ഡാന്‍സേര്‍സ്‌, ബില്ല്യനെയേര്‍സ്‌) ഹോളിവുഡ്‌ ചിത്രങ്ങളും പാശ്ചാത്യ ടിവി ഷോകളും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്‌. 1897ല്‍ തോമസ്‌ എഡിസണ്‍ പുറത്തിറക്കിയ ഫാത്തിമ ഡാന്‍സെസ്‌ എന്ന ചിത്രത്തില്‍ പുരുഷനെ വശീകരിക്കുന്ന രീതിയില്‍ വസ്‌ത്രങ്ങള്‍ ധരിച്ച ബെല്ലി ഡാന്‍സറായാണ്‌ അറബ്‌ സ്‌ത്രീ കടന്നു വരുന്നത്‌. ഇതൊരു ട്രെന്റിന്‌ തുടക്കമിടുകയായിരുന്നു.
എണ്ണ കണ്ടെത്തിയതിന്‌ ശേഷം സാമ്പത്തിക അഭിവൃദ്ധി നേടിയ അറബികളെ, പിന്നീട്‌ ബില്ല്യനെയേഴ്‌സായാണ്‌ ഹോളിവുഡ്‌ ചിത്രങ്ങള്‍ അവതരിപ്പിക്കുന്നത്‌. ഫലസ്‌തീന്‍ പോരാട്ടങ്ങളുടെ തുടക്കത്തിന്‌ ശേഷം പിന്നീട്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണങ്ങള്‍ക്ക്‌ ശേഷവും ബോംബര്‍മാരായ അറബ്‌ യുവതയാണ്‌ ഹോളിവുഡ്‌ ചിത്രങ്ങളില്‍ അധികവും.
വര്‍ഷങ്ങളുടെ അന്വേഷണങ്ങള്‍ക്കും പഠനത്തിനും ശേഷം ജാക്‌ ഷഹീന്‍ ദ ടിവി അറബ്‌ എന്ന പേരില്‍ ഒരു പുസ്‌തകം രചിച്ചിട്ടുണ്ട്‌. ഹോളിവുഡില്‍ അറബികളെ ചിത്രീകരിക്കുന്നതില്‍ വരുന്ന പുതിയ മാറ്റങ്ങളെ അദ്ദേഹം ഈ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇറങ്ങിയിട്ടുള്ള 21ലധികം പ്രധാന സിനിമകളില്‍ അറബികളെ അമേരിക്കന്‍ പട്ടാളക്കാര്‍ കൊന്നൊടുക്കുന്നതായി കാണിക്കുന്നുണ്ടെന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. അയേണ്‍ ഈഗിള്‍, ഡെത്ത്‌ ബിഫോര്‍ ഡിസ്‌ഓണര്‍, നേവി സീല്‍സ്‌, പാട്രിയോട്ട്‌ ഗെയിംസ്‌, ദ അമേരിക്കന്‍ പ്രസിഡന്റ്‌, ഡെല്‍റ്റാ ഫോഴ്‌സ്‌- ത്രീ, എക്‌സികുട്ടീവ്‌ ഡിസിഷന്‍ തുടങ്ങിയവ അവയില്‍ ചിലത്‌ മാത്രമാണ്‌.
അറബികളെ ആക്ഷേപിച്ച്‌ കൊണ്ടിറങ്ങുന്ന പല സിനിമകളും ഡിസ്‌നി പ്രൊഡക്ഷന്‍സിന്റേതാണെന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം. `ഓപറേഷന്‍ കോന്‍ഡോര്‍' എന്ന സിനിമയും ഡിസ്‌നി പ്രൊഡക്ഷന്‍സും അമേരിക്കന്‍ അറബ്‌ ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡിസ്‌ഓണര്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌.
പ്രവാചകനോളം പഴക്കമുള്ളതാണ്‌ പ്രവാചക വിമര്‍ശനത്തിന്റെ ചരിത്രവും. അദ്ദേഹത്തിന്റെ പ്രബോധിതരായിരുന്ന ബഹുദൈവവിശ്വാസികളില്‍ തുടങ്ങി ആ ചങ്ങല കണ്ണി പൊട്ടാതെ തുടരുന്നുവെന്ന്‌ മാത്രം. ജൂത ക്രിസ്‌തീയ ലോബികളുടെ പ്രവാചക വിമര്‍ശന ചരിത്രം ഒരുമുഴു പിഎച്ച്‌ഡി തിസീസായി അവതരിപ്പിക്കാന്‍ മാത്രമുണ്ട്‌.
ക്രിസ്‌തീയ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവെന്ന്‌ അറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥറും, ഡിവൈന്‍ കോമഡിയുടെ കര്‍ത്താവായ ഇറ്റാലിയന്‍ കവി ഡാന്റെയുമെല്ലാം തന്നെ ഇസ്‌ലാം മുന്നോട്ടുവെച്ച ആശയത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്തതിനാല്‍ ബാലിശങ്ങളായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നവരാണ്‌.
എ ഡി 749 ല്‍ ഡമാസ്‌കസ്‌കാരനായ ക്രിസ്‌ത്യന്‍ പുരോഹിതന്‍ ജോണ്‍ പുസ്‌തകമായി പുറത്തിറക്കിയ വിമര്‍ശന കൃതി ആധുനിക സിനിമയുടെ രൂപത്തില്‍ ഇപ്പോള്‍ പുറത്തുവന്നുവെന്ന്‌ മാത്രം. ആരോപണങ്ങളെ വിവര സാങ്കേതിക ലോകത്തിലെ പുതിയ കണ്ടെത്തലുകള്‍ ഒട്ടും വളര്‍ത്തിയിട്ടില്ല എന്നതില്‍ നമുക്ക്‌ ആശ്വസിക്കാം. എല്ലാം പഴയ ആരോപണങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍. പക്ഷേ, ഇതൊന്നും തന്നെ പ്രവാചകന്റെ വ്യക്‌തി പ്രഭാവത്തിന്‌ മങ്ങലേല്‍പ്പിക്കുകയോ അദ്ദേഹം പ്രബോധനം ചെയ്‌ത തത്വങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന്‌ ജനങ്ങളെ തടയുകയോ ചെയ്‌തില്ലെന്നത്‌ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ചരിത്രം സാക്ഷ്യംവഹിക്കുന്നു.