Pages

Search This Blog

Friday, July 23, 2010

പ്രവാചകനും ഇതരമതങ്ങളും

ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന്റെ ജ്വാലകള്‍ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന്‌ തോന്നുന്നില്ല.

മതസാഹോദര്യത്തിന്‌ പുകള്‍പെറ്റ മലയാള മണ്ണ്‌ സ്‌പര്‍ധക്ക്‌ കൂടി വളക്കൂറുള്ളതാണെന്ന്‌ പുതിയ തലത്തിലേക്ക്‌ ഉയരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകളുടെ കടകള്‍ ബഹിഷ്‌കരിക്കണമെന്ന്‌ നേതാക്കള്‍ ആഹ്വാനം ചെയ്‌തതായി കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ പേടിപ്പിക്കുന്ന സന്ദേശമാണ്‌ അതിലൂടെ നല്‌കിയത്‌. നിക്ഷിപ്‌ത താല്‍പര്യക്കാരായ മാധ്യമങ്ങളും ഇസ്‌ലാം വിദ്വേഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചില ചര്‍ച്ച്‌ അധികാരികളും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കരിവാരിത്തേക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള മുറിവുകളെ പെട്ടെന്നൊന്നും ഉണക്കാന്‍ കഴിയില്ല. മതത്തെയും വിശ്വാസത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ചില അവിവേകികള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ അടുപ്പങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകള്‍ ആവുന്നത്ര വേഗം തുന്നികെട്ടേണ്ടത്‌ വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്‌. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി കുറ്റവിചാരണ നടത്താന്‍ വെമ്പല്‍ കൊള്ളുന്നവരും ചെയ്‌തത്‌ അതിക്രമമാണെന്ന്‌ തിരിച്ചറിയുന്ന പ്രതിരോധക്കാരും പ്രവാചക ചരിത്രം കലര്‍പ്പില്ലാതെ പഠിക്കാന്‍ മുന്നോട്ട്‌ വരേണ്ട സന്ദര്‍ഭമാണിത്‌.

മുസ്‌ലിംകള്‍ അല്ലാത്തവരോടുള്ള മുഹമ്മദ്‌നബി(സ)യുടെ സമീപനങ്ങള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ പരിശോധിക്കുന്നതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ തോന്നുന്നു. അമുസ്‌ലിംകളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ പ്രവാചകന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചതായി കാണാം. മക്കയില്‍ പ്രവാചകന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌ തന്റെ അമ്മാവന്‍ അബൂത്വാലിബിന്റെ തണലിലായിരുന്നു. ബഹുദൈവവിശ്വാസിയായത്‌ കൊണ്ട്‌ അദ്ദേഹത്തോടുള്ള സ്‌നേഹാദരവുകളില്‍ യാതൊരു കുറവും പ്രവാചകന്‍ വരുത്തിയിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തെ കഴിയുംവിധം സഹായിക്കുകയും ചെയ്‌തു. വിരോധികളുടെ ക്രൂരമായ ശാരീരിക മര്‍ദ്ധനങ്ങള്‍ക്ക്‌ വിധേയനായി ത്വാഇഫില്‍ നിന്ന്‌ മടങ്ങിവന്ന പ്രവാചകനെ മക്കയില്‍ പ്രവേശിക്കാന്‍ സഹായിച്ചത്‌ ഒരമുസ്‌ലിമായിരുന്നു. സഹായ വാഗ്‌ദാനത്തിലോ സ്വീകരണത്തിലോ അവര്‍ക്ക്‌ വിശ്വാസം പ്രതിബന്ധമായിരുന്നില്ല. മക്കയില്‍ നിന്ന്‌ മദീനയിലേക്കുള്ള പലായനത്തിന്‌ വഴികാട്ടിയായി അബ്‌ദുല്ല ബ്‌നു ഉറൈഖയെന്ന ബഹുദൈവവിശ്വാസിയുടെ സഹായം തേടിയതിനും മതത്തിന്റെ അതിര്‍വരമ്പുകള്‍ പ്രശ്‌നം സൃഷ്‌ടിച്ചിരുന്നില്ല. വളരെ രഹസ്യമായിരുന്ന പലായന വിവരം ഒരവിശ്വാസിയുമായി പങ്കുവെക്കുന്നത്‌ അലോസരപ്പെടുത്തിയില്ലായെന്നു മാത്രമല്ല അയാളെ പൂര്‍ണമായും വിശ്വസിക്കുക കൂടിയായിരുന്നു പ്രവാചകന്‍.

മദീനയിലുണ്ടായിരുന്ന ജൂതന്മാരോട്‌ പ്രവാചകനും അനുയായികളും സ്‌നേഹപൂര്‍ണമായ ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്‌. അവരുമായി കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കുക, അവരുടെ സന്തോഷ ദുഖങ്ങളില്‍ പങ്കുചേരുക, അവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കുകയും നല്‌കുകയും ചെയ്യുക ഇതൊക്കെ പതിവായിരുന്നു. മരണസമയത്ത്‌ പ്രവാചകന്റെ പടയങ്കി ജൂതസുഹൃത്തിന്റെ കൈവശം പണയത്തിലായിരുന്നുവെന്നത്‌ പ്രവാചകന്‌ അവരുമായുള്ള അടുപ്പത്തെയാണ്‌ എടുത്ത്‌ കാണിക്കുന്നത്‌. ജൂതസുഹൃത്തുക്കളില്‍നിന്ന്‌ പ്രവാചകന്‍ പണം കടമായി സ്വീകരിക്കുകയും ചിലപ്പോഴൊക്കെ തന്റെ അനുചരന്‍മാര്‍ക്ക്‌ അവരില്‍ നിന്ന്‌ വായ്‌പ തരപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു.

ഒരിക്കല്‍ പ്രവാചകനും ഉമറും കൂടി നടന്നുപോകുമ്പോള്‍ ജൂതനായ ഒരാള്‍ കടന്ന്‌ വന്ന്‌ പ്രവാചകന്റെ വസ്‌ത്രത്തില്‍ കടന്നുപിടിച്ച്‌ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട്‌ കടമായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതുകണ്ട്‌ ക്രുദ്ധനായ ഉമര്‍(റ) ജൂതനെ പിടിച്ചുമാറ്റുകയും അധിക്ഷേപിക്കുകയും ചെയ്‌തു. രംഗം വഷളാകുന്നത്‌ കണ്ട പ്രവാചകന്‍ അതയാളുടെ അവകാശമാണെന്നും മാന്യമായി പെരുമാറണമെന്നുമാണ്‌ ഉമറിനോട്‌ നിര്‍ദേശിച്ചത്‌. വായ്‌പയായി വാങ്ങിയ തുക വൈകാതെ തന്നെ പ്രവാചകന്‍ ജൂതന്‌ തിരികെ നല്‌കി. ഉമര്‍ അദ്ദേഹത്തോട്‌ കോപിതനായതിനാല്‍ തിരിച്ച്‌ നല്‌കാനുള്ളതിലും ഏറെ പണം പ്രവാചകന്‍ അയാള്‍ക്ക്‌ നല്‌കുകയുണ്ടായി. പരുഷമായി പെരുമാറിയ ഒരാളോട്‌ കാണിച്ച ഈ അനന്യ മാതൃക നാം കാണാതിരുന്നു കൂടാ. ജൂതന്റെ ശവമഞ്ചം കണ്ട്‌ എഴുന്നേറ്റുനിന്ന പ്രവാചകന്‍ ആ വ്യക്‌തിയിലുപരി അയാളുള്‍പെടുന്ന സംസ്‌കാരത്തെയാണ്‌ ആദരിച്ചത്‌. അയാളുടെ മതത്തെയും അതിലൂടെ ബഹുസ്വര സമൂഹത്തിലെ മതവൈവിധ്യത്തെയും അംഗീകരിക്കാന്‍ പ്രവാചകന്‌ സാധിച്ചു. വ്യത്യസ്‌തതകള്‍ പരസ്‌പരം തിരിച്ചറിയാനുള്ള മാനദണ്‌ഡങ്ങളായി ഉള്‍ക്കൊള്ളാനും മനുഷ്യത്വമെന്ന വികാരത്തെ അതില്‍ കാണാനും സാധിച്ചതാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ)യെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ അദ്വിതീയനാക്കുന്നത്‌.

രോഗികളായ അമുസ്‌ലിംകളെ സന്ദര്‍ശിക്കുകയും അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയെന്നത്‌ പ്രവാചകന്റെ ചര്യകളില്‍ പെട്ടതായിരുന്നു. അനവധി അമുസ്‌ലിംകള്‍ക്ക്‌ അദ്ദേഹം പാരിതോഷികങ്ങള്‍ കൈമാറിയതായി പ്രവാചകചരിത്രങ്ങളിലുണ്ട്‌. പ്രവാചക ഭവനത്തില്‍ പല അവിശ്വാസികളും സന്ദര്‍ശകരായിരുന്നു. അവര്‍ പ്രവാചകനോട്‌ പല വിഷയങ്ങളിലും സംശയനിവാരണം നടത്തിയിരുന്നതായും ഉപദേശങ്ങള്‍ തേടിയിരുന്നതായും ചരിത്ര പുസ്‌തകങ്ങളിലുണ്ട്‌. താന്‍ ഇരിക്കുന്ന ഇരിപ്പിടം അന്യമതത്തില്‍ പെട്ടവര്‍ക്ക്‌ ഇരിക്കാന്‍ അദ്ദേഹം അനുവദിച്ചിരുന്നു. മദീനയിലെ പള്ളിയില്‍ അമുസ്‌ലിം അതിഥികളെ സ്വീകരിച്ചിരുത്തി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇന്നിതെല്ലാം ഒരുപക്ഷേ, അത്ഭുതത്തോട്‌ കൂടി മാത്രമേ നമുക്ക്‌ കാണാന്‍ സാധിക്കുകയുള്ളൂ. ബഹുദൈവവിശ്വാസികള്‍ അശുദ്ധരാണെന്ന ഖുര്‍ആനിക വചനം അവരുടെ ശാരീരിക അശുദ്ധിയെയല്ല ആദര്‍ശതലത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ഇതിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ജൂതന്മാരുടെ അധിവാസ സ്ഥലത്ത്‌ അതിക്രമിച്ച്‌ കടന്ന്‌ കൃഷിയിടം കൊള്ളയടിച്ച സംഘത്തെ അതിനിശിതമായി വിമര്‍ശിക്കുകയും അത്‌ കുറ്റകരമാണെന്ന്‌ താക്കീത്‌ നല്‌കുകയും ചെയ്‌തിട്ടുണ്ട്‌ പ്രവാചകന്‍. തന്നെ വ്യക്തിഹത്യ നടത്താന്‍ മല്‍സരിച്ചിരുന്നവരോട്‌ പോലും സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്‌. ഈ ഖുര്‍ആനിക വചനങ്ങളാണ്‌ അതിനദ്ദേഹത്തിന്‌ പ്രചോദനം.

``നന്‍മയും തിന്‍മയും തുല്യമാകുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട്‌ തടയുക. അപ്പോള്‍ നിന്നോട്‌ ശത്രുതയില്‍ കഴിയുന്നവന്‍ ആത്‌മമിത്രത്തെപ്പോലെയായിത്തീരും.'' (41:34)

``ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'' (17:70) പ്രതിരോധത്തിന്‌ വേണ്ടി തങ്ങള്‍ക്കൊത്തവിധമുള്ള ദൈവവചനങ്ങള്‍ പരതുമ്പോള്‍ `മുസ്‌ലിം സംരക്ഷകര്‍'(!) ഈ വാക്യങ്ങള്‍ കാണാതെ പോയോ?! അല്ലെങ്കില്‍ സഹജീവിയുടെ കൈയറുക്കുന്നത്‌ ഏറ്റവും വലിയ നന്മയായാണോ ഇവരുടെ പാഠശാലകളില്‍ പഠിപ്പിക്കുന്നത്‌. ഏത്‌ പ്രവാചകനെ സംരക്ഷിക്കാനാണോ അവരത്‌ ചെയ്‌തത്‌ അത്‌ അദ്ദേഹത്തിന്റെ മാതൃകയല്ലെന്നതാണ്‌ വസ്‌തുത.

ഇതര മതവിശ്വാസികളുമായുള്ള പ്രവാചക ബന്ധങ്ങളെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെടാറുണ്ട്‌. മദീനയിലെ ബനൂ നദീര്‍, ബനൂ ഖുറൈള എന്നീ ജൂതഗോത്രങ്ങളോടുള്ള സമീപനങ്ങളാണ്‌ പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ഉപയോഗിക്കാറുള്ളത്‌. അവരുടെ നിരന്തരമായ കരാര്‍ ലംഘനങ്ങളാണ്‌ അവരുമായുള്ള നയനിലപാടുകളില്‍ കാര്‍ക്കശ്യം കാണിക്കാന്‍ പ്രവാചകനെ നിര്‍ബന്ധിതനാക്കിയതെന്ന്‌ കാണാം. ബര്‍കത്ത്‌ അഹ്‌മദ്‌ തന്റെ റസൂല്‍ അക്രം ഔര്‍ യഹൂദെ ഹിജാസ്‌ എന്ന പുസ്‌തകത്തില്‍ ഈ വിഷയത്തെ കുറിച്ച്‌ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ജൂതന്മാര്‍ക്ക്‌ നേരെ നടത്തിയെന്ന്‌ പറയുന്ന പല അതിക്രമങ്ങളും വസ്‌തുതകള്‍ക്ക്‌ നിരക്കാത്തതാണെന്ന്‌ ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്‌.

ശാരീരികവും മാനസികവുമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാക്കിയ ഒരു സമൂഹത്തോട്‌ ക്ഷമയുടെയും വിട്ടുവീഴ്‌ചയുടെയും മാര്‍ഗത്തിലൂടെ പ്രതികരിച്ച ധന്യമായ പ്രവാചക പാരമ്പര്യമാണ്‌ മുസ്‌ലിംകള്‍ക്കുള്ളത്‌. നടക്കുന്ന വഴിയില്‍ തടസ്സങ്ങള്‍ സൃഷ്‌ടിച്ച, ശരീരത്തില്‍ ചപ്പുചവറുകളാല്‍ അഭിഷേകം നടത്തിയ അമുസ്‌ലിം സ്‌ത്രീയെ അവര്‍ രോഗിയായപ്പോള്‍ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുകയാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. മാത്രമല്ല അവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം. പ്രിയപത്‌നി ആയിശ (റ)ക്കെതിരെ ലൈംഗികാപവാദമുയര്‍ത്തി പ്രവാചകനെ ഇകഴ്‌ത്തി കാണിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പിന്റെ വിശാലമായ കവാടം പ്രവാചകന്‍ മലര്‍ക്കെ തുറന്നുകൊടുത്തിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത അബ്‌ദുല്ലാഹിബ്‌നു ഉബയ്യ്‌ ബ്‌നു സുലൂലിന്‌ മരണശേഷം ശരീരം പുതപ്പിക്കാന്‍ വെള്ള വസ്‌ത്രമില്ലാതിരുന്നപ്പോള്‍ സ്വന്തം വസ്‌ത്രം നല്‌കി മാതൃക കാണിച്ചിട്ടുണ്ട്‌. ഇബ്‌നു സുലൂലിന്റെ പാപമോചനത്തിനായി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുക കൂടി ചെയ്‌തുവദ്ദേഹം.

ഒരിക്കല്‍ കഅ്‌ബയുടെ സമീപം ചെന്ന പ്രവാചകന്റെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹയ്‌ക്ക്‌, മക്കയുടെ അധികാരം കൈവന്ന്‌ വിജയശ്രീലാളിതനായി തിരിച്ചെത്തിയപ്പോള്‍ മാപ്പ്‌ കൊടുക്കുകയായിരുന്നു പ്രവാചകന്‍. കഅ്‌ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അധികാരം അദ്ദേഹത്തിനു തന്നെ തിരിച്ച്‌ നല്‌കുക കൂടി ചെയ്‌തു. ആ താക്കോല്‍ സംരക്ഷിക്കാനുള്ള അവകാശം വലിയ അംഗീകാരമായി കരുതിയിരുന്ന അനുചരന്‍മാരുണ്ടായിരുന്നു പ്രവാചകന്‌. അവരില്‍ ഏറെ പ്രശസ്‌തരായിരുന്ന അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ), അലി(റ) എന്നിവര്‍ അതിന്നായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും വളരെ നിന്ദ്യമായ രീതിയില്‍ തന്നെ അധിക്ഷേപിച്ച ഉസ്‌മാന്‍ ബ്‌നു ത്വല്‍ഹക്ക്‌ താക്കോല്‍ മടക്കി നല്‌കിയെന്നത്‌ തിരുനബിയുടെ ഹൃദയവിശാലത പ്രകടമാക്കുന്ന സംഭവമാണ്‌.

മക്കയിലെ പതിമൂന്ന്‌ വര്‍ഷത്തെ പ്രബോധന കാലഘട്ടത്തിലും മദീനയിലെ എട്ട്‌ വര്‍ഷത്തെ മതപ്രചാരണ കാലഘട്ടത്തിലും പ്രവാചകനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വ്യക്‌തിയായിരുന്നു അബൂസുഫ്‌യാന്‍. പ്രതികാരത്തിനായി അബൂസുഫ്‌യാന്റെ തല വാള്‍തലപ്പില്‍ ലഭിക്കുമായിരുന്നിട്ടും അബൂസുഫ്‌യാന്‌ ഔന്നിത്യവും അംഗീകാരവും നല്‌കി സമൂഹത്തിന്‌ മുമ്പില്‍ ആദരിക്കുകയാണ്‌ ഒടുവില്‍ നബി(സ) ചെയ്‌തത്‌. ഉഹ്‌ദിന്റെ രണാങ്കണത്തില്‍ തന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ശരീരത്തെ വികൃതമാക്കിയ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദിനോടും സമാന രീതിയിലാണ്‌ പ്രവാചകന്‍ പ്രതികരിച്ചത്‌. മറവില്‍ പതിയിരുന്ന്‌ ചാട്ടുളിയെറിഞ്ഞ്‌ ഹംസ(റ)യെ വീഴ്‌ത്തിയ ഹിന്ദിന്റെ അടിമ വഹ്‌ശിയും പ്രവാചകന്റെ അതുല്യമായ വ്യക്‌തിത്വത്തില്‍ ആകൃഷ്‌ടനായി ഇസ്‌ലാം സ്വീകരിച്ചവരില്‍ പെടുന്നു. ഇക്‌രിമ ബ്‌നു അബൂജഹല്‍, സുഹൈല്‍ ബ്‌നു അംറ്‌ തുടങ്ങിയവരെ പോലെ പ്രവാചകന്റെ സഹനവും വിട്ടുവീഴ്‌ചയും കൊണ്ട്‌ മാത്രം വധശിക്ഷ മറികടന്ന ധാരാളം പേരെ വേറെയും നമുക്ക്‌ കാണാം.

വേണമെങ്കില്‍ പ്രവാചകന്‌ അന്ന്‌ അറുത്തെടുക്കാമായിരുന്നു കൊടിയ ശത്രുക്കളുടെ തലകള്‍. വെട്ടിമാറ്റാമായിരുന്നു തനിക്ക്‌ നേരെ ഉയര്‍ത്തിയിരുന്ന കൈകള്‍. മുറിച്ചുമാറ്റാമായിരുന്നു തന്നെ ഭര്‍ത്സിച്ച നാവുകള്‍. അധികാരവും അതിനുള്ള ശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പക്ഷേ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട്‌ നേരിടണമെന്ന ഖുര്‍ആനിക വാക്യം അക്ഷരംപ്രതി പ്രായോഗികമാക്കേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്‌. അത്‌ മഹാനായ പ്രവാചകന്‍ ഭംഗിയായി ചെയ്‌തു. അത്‌ ഭീരുത്വം കൊണ്ടായിരുന്നില്ല; ധീരത കൊണ്ട്‌. ആ വിട്ടുവീഴ്‌ചയുടെ സംസ്‌കാരമാണ്‌ ഇസ്‌ലാമിന്റെ യശസ്സ്‌ ചരിത്രത്തില്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌.

Friday, July 16, 2010

പ്രവാചകവിമര്‍ശം തുടരുന്ന ചരിത്രം

വിമര്‍ശനങ്ങളുടെ അതിരും പരിധിയും കേരളത്തില്‍ സജീവമായ ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിരിക്കുകയാണ്‌. പ്രവാചകന്‍ മുഹമ്മദിനെ(സ) അപഹസിച്ച്‌ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളെജ്‌ അധ്യാപകന്‍ ജോസഫിന്റെ വലതു കൈ ചിലര്‍ അറുത്ത്‌ മാറ്റിയതാണ്‌ പുതിയ ചര്‍ച്ചക്ക്‌ കാരണമായിട്ടുള്ളത്‌.

ചോദ്യപേപ്പറിലെ അബദ്ധം അത്‌ അച്ചടിക്കുന്നതിന്‌ മുമ്പേതന്നെ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതെ ധാര്‍ഷ്‌ട്യം കാണിച്ചത്‌ ജോസഫ്‌ ചെയ്‌ത കുറ്റമാണെന്നതില്‍ സംശയമില്ല. എന്നാല്‍ നിയമവും നിയമവാഴ്‌ചയുമുള്ള ഒരു സ്റ്റേറ്റില്‍ ഇത്തരം കൈയേറ്റങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള സ്‌നേഹം കൊണ്ടാണ്‌ അവര്‍ ഇത്‌ ചെയ്‌തതെങ്കില്‍ വിമര്‍ശനങ്ങള്‍ക്കും അപഹാസങ്ങള്‍ക്കും പ്രവാചക മാതൃകയില്‍ തന്നെയായിരുന്നു മറുപടി പറയേണ്ടിയിരുന്നത്‌.

മുഹമ്മദ്‌നബി(സ)ക്കെതിരെയുള്ള ആദ്യ വിമര്‍ശനമൊന്നുമല്ലയിത്‌. അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ തന്നെ ആരംഭിച്ച അധിക്ഷേപങ്ങള്‍ക്ക്‌ പതിനഞ്ച്‌ നൂറ്റാണ്ടോളം പഴക്കമുണ്ട്‌. പ്രതിപക്ഷ ബഹുമാനമോ സഹിഷ്‌ണുതയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത വിമര്‍ശകരും വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ആദ്യകാലം മുതലേ ഉണ്ടായിട്ടുണ്ട്‌. ഇസ്‌ലാമിക സമൂഹത്തെ പ്രകോപിതരാക്കുകയും അവരുടെ ചിന്തകളെ ഇത്തരം വിമര്‍ശനങ്ങളുടെ മറുപടിയില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുകയെന്ന കുടിലതന്ത്രമാണ്‌ ഇതെന്ന്‌ തിരിച്ചറിയാതെ പോകരുത്‌. അവയില്‍ ഒന്നുകൂടി മാത്രമാണിത്‌. അതിനെ തിരിച്ചറിഞ്ഞ്‌ വിവേകപൂര്‍വം നേരിടാനുള്ള മനോബലം ഇസ്‌ലാമിക സമൂഹത്തിന്‌ നഷ്‌ടപ്പെടുന്നത്‌ ഭയപ്പാടോടു കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

പ്രവാചക വിമര്‍ശനങ്ങളുടെ ചരിത്രത്തില്‍ പ്രധാനമാണ്‌ ഓറിയന്റലിസ്റ്റുകളുടെ അപവാദ പ്രചാരണങ്ങള്‍. കിഴക്കിനെ കുറിച്ചും അവിടുത്തെ മതം, ഭാഷ, കല, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്കാണല്ലോ ഓറിയന്റലിസം എന്ന്‌ പറയുന്നത്‌. ഇസ്‌ലാമിക നാഗരികതയും അത്‌ കൊണ്ടുവന്ന പ്രവാചകനും ഓറിയന്റല്‍ സ്റ്റഡീസിന്റെ അവിഭാജ്യ ഘടകമാണ്‌. ഇത്തരം പഠനങ്ങള്‍ നടത്തിയ പാശ്ചാത്യര്‍ പ്രവാചകജീവിതത്തെ തികഞ്ഞ മുന്‍ധാരണയോടെ മാത്രമാണ്‌ സമീപിച്ചത്‌. ഇസ്‌ലാമിന്റെ വന്‍തോതിലുള്ള വളര്‍ച്ച കൊണ്ടും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത കൊണ്ടും സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ട അക്കാലത്തെ മതസ്ഥാപനങ്ങളും രാഷ്‌ട്രീയ മേലാളന്മാരും വിരോധഭാവമുണ്ടാക്കുന്ന കാഴ്‌ചപ്പാടുകളാണ്‌ ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച്‌ പുറത്തുവിട്ടിരുന്നത്‌ എന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. ഇസ്‌ലാം സ്വീകരണത്തില്‍ നിന്ന്‌ പൊതുജനങ്ങളെ അകറ്റി നിര്‍ത്തുകയെന്നതാണ്‌ ഇത്തരക്കാരുടെ ഗൂഢലക്ഷ്യം. അതിനായി അവര്‍ പ്രവാചകനെ ചിത്തഭ്രമം ബാധിച്ചവന്‍, കളവ്‌ പറയുന്നവന്‍, കള്ള പ്രവാചകന്‍, ക്രിസ്‌തു വിരോധി എന്നിങ്ങനെയായിരുന്നു പരിചയപ്പെടുത്തിയിരുന്നത്‌. പ്രശസ്‌തനായ ഓറിയന്റലിസ്റ്റ്‌ എഴുത്തുകാരന്‍ മോണ്ട്‌ഗോമെറി വാട്ട്‌ പറയുന്നു: ``ചരിത്രത്തിലെ പ്രശസ്‌തരായ വ്യക്തികളില്‍ പ്രവാചകന്‍ മുഹമ്മദിനോളം മറ്റൊരാളെയും കരിതേച്ചു കാണിച്ചിട്ടുണ്ടായിരിക്കില്ല'' (Muhammad at Madina,�p. 324).

പ്രവാചക വിമര്‍ശനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച വ്യക്തികളിലൊരാളായിരുന്നു ദമാസ്‌കസുകാരനായ ജോണ്‍ (750 എ ഡി). De haeresibus എന്ന തന്റെ പുസ്‌തകത്തിന്റെ അവസാനഭാഗത്ത്‌ പ്രവാചകനെ ദൈവവിരോധിയും കള്ളനുമായാണ്‌ ക്രിസ്‌തീയ പുരോഹിതനായ ജോണ്‍ പരിചയപ്പെടുത്തുന്നത്‌. അദ്ദേഹത്തെ പിന്തുടര്‍ന്ന മധ്യകാല ഓറിയന്റലിസ്റ്റുകള്‍ പ്രവാചകനെക്കുറിച്ച്‌ ഇതേ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നതായി കാണാം. പ്രവാചകന്റെ വിവാഹങ്ങളും അദ്ദേഹം നടത്തിയ യുദ്ധങ്ങളും വളരെയേറെ തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്ന രീതിയിലാണ്‌ ജോണ്‍ തന്റെ രചനകളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ഈ മുന്‍വിധികളും പക്ഷപാതചിന്തകളും അദ്ദേഹത്തെ ഉദ്ധരിച്ച്‌ പില്‍ക്കാലത്ത്‌ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. അത്‌ ഇന്നും നിലനില്‍ക്കുന്നുവെന്നതാണ്‌ സത്യം.

പ്രവാചകനെ കുറിച്ച്‌ വളരെ മോശപ്പെട്ട അഭിപ്രായം പാശ്ചാത്യ ലോകത്ത്‌ പ്രചരിപ്പിക്കുന്നതില്‍ സ്‌പെയിനിലെ ക്രിസ്‌ത്യാനികളും ജൂതന്മാരും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഇസ്‌ലാമിക ഭരണ സംവിധാനത്തിന്‌ കീഴില്‍ ജീവിച്ച്‌ പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കിയ ഇവര്‍ വലിയ നുണകള്‍ പ്രചരിപ്പിച്ചത്‌ മുസ്‌ലിം ഭരണാധികാരികളോടുള്ള വിദ്വേഷത്തിന്റെ ഭാഗമായിട്ടാണെന്ന്‌ കരുതാം. ഒമ്പതാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട Liber Apologeticus Martyrum അത്തരത്തിലൊരു കൃതിയാണ്‌.

പാശ്ചാത്യര്‍ക്കിടയില്‍ പ്രവാചകനും ഇസ്‌ലാമിനുമെതിരില്‍ കൂടുതലായി തെറ്റിദ്ധാരണകള്‍ പ്രചരിക്കാന്‍ കാരണം കുരിശ്‌ യുദ്ധങ്ങളാണ്‌. നിലവിലുണ്ടായിരുന്ന ചട്ടക്കൂടില്‍ ഒതുങ്ങി നിന്ന്‌ കൊണ്ട്‌ വിമര്‍ശനത്തിന്‌ വിപുലവും ശക്തവുമായ അടിത്തറയിടാന്‍ കുരിശുയുദ്ധക്കാലയളവില്‍ ക്ലനിയിലെ ബിഷപ്പായ പെട്രസ്‌ വെനറബ്ലിസിന്‌ സാധിച്ചു. ഈ കാലഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്റെ വികലമായ പരിഭാഷ ലാറ്റിന്‍ ഭാഷയില്‍ ഇറക്കുകയും ചെയ്‌തിരുന്നു.

12-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ പുരോഹിതനായ കൊന്‍റാഡ്‌ എഴുതിയ സോങ്‌ ഓഫ്‌ റൊണാള്‍ഡ്‌ യൂറോപ്പിന്റെ സാംസ്‌കാരിക ചരിത്രം വിവരിക്കുന്ന പ്രധാനപ്പെട്ട ഒരു കൃതിയാണ്‌. ആയിരത്തോളം വരികളുള്ള ഈ സുദീര്‍ഘ കവിതയില്‍ അസത്യങ്ങള്‍ നിറഞ്ഞ ധാരാളം പരാമര്‍ശങ്ങള്‍ മുസ്‌ലിംകളെ കുറിച്ച്‌ കാണാന്‍ സാധിക്കും. പ്രശസ്‌തനായ ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഡാന്റെ അല്‌ഗിയരിയുടെ ദ ഡിവൈന്‍ കോമഡിയെന്ന പ്രശസ്‌ത കൃതിയില്‍ മുഹമ്മദ്‌ നബി(സ)യെ നരകത്തിന്റെ ഒമ്പതാം നിലയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സ്‌പെയിനിനെ ഉമയ്യാ ഭരണകൂടത്തിന്റെ തകര്‍ച്ചക്ക്‌ ശേഷം ആരംഭിച്ച വീണ്ടെടുപ്പ്‌ (reconquista) മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രചനകള്‍ അവിടങ്ങളില്‍ സജീവമായിരുന്നു. മുസ്‌ലിംകളെ ബഹുദൈവാരാധകരായി ചിത്രീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തില്‍ പുറത്തുവന്നിട്ടുണ്ട്‌. മുസ്‌ലിംകളെ വധിക്കുന്നതും അവരുടെ സ്വത്തുകള്‍ കൈയടക്കുന്നതും മതപരമായി തന്നെ സല്‍പ്രവര്‍ത്തനങ്ങളായാണ്‌ ന്യായീകരിച്ചിരുന്നത്‌. ത്വരിതവേഗത്തിലുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച ക്രൈസ്‌തവ പൗരോഹിത്യത്തെ അത്യധികം പ്രകോപിതരാക്കിയിരുന്നുവെന്നതാണ്‌ ഇത്തരം കുത്സിത നീക്കങ്ങളുടെ പ്രധാന പ്രചോദകം.

നവോത്ഥാന കാലഘട്ടത്തില്‍ യൂറോപ്പിലിറങ്ങിയിരുന്ന സാഹിത്യങ്ങള്‍ (European Renaissance literature) ഇസ്‌ലാമിനെ തുര്‍ക്കികളുടെ മതമായാണ്‌ പരിചയപ്പെടുത്തുന്നത്‌. ഈയൊരു സാഹചര്യത്തില്‍ പ്രതിഷ്‌ഠിച്ചുകൊണ്ടാണ്‌ മുഹമ്മദ്‌നബിയെയും അവര്‍ അവതരിപ്പിച്ചത്‌. പ്രൊട്ടസ്റ്റന്റിസത്തിന്റെ പിതാവായി അറിയപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥര്‍ ഈയൊരു തുര്‍ക്കി പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ മുസ്‌ലിംകളെ അക്രമിക്കുന്നതായി കാണാം. സാത്താന്റെ പൂജകരായ തുര്‍ക്കികളെ പോപുമാരെ ശിക്ഷിക്കാന്‍ വേണ്ടി ശപിച്ചുകൊണ്ട്‌ ദൈവം സൃഷ്‌ടിച്ചതാണെന്ന്‌ ലൂഥര്‍ അവകാശപ്പെടുന്നു. മുഹമ്മദ്‌ തുര്‍ക്കികളിലേക്ക്‌ അയക്കപ്പെട്ട പ്രവാചകനാണെന്നും ഖുര്‍ആന്‍ അദ്ദേഹം രചിച്ചതാണെന്നും ഇക്കാലഘട്ടത്തില്‍ എഴുതിയ മിക്ക പുസ്‌തകങ്ങളിലും കാണാന്‍ സാധിക്കും.

പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പുസ്‌തകങ്ങളുടെ എണ്ണത്തില്‍ വന്‍ പെരുപ്പം 17,18 നൂറ്റാണ്ടുകളിലെ യൂറോപ്പില്‍ കാണാം. ഇവയില്‍ ഭൂരിഭാഗവും മുമ്പേ നടത്തിവന്നിരുന്ന ബാലിശമായ വിമര്‍ശങ്ങളുടെ കേവല ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിക ക്ലാസിക്കുകളായ സീറ (പ്രവാചക ചരിത്രം), ഹദീസ്‌, തഫ്‌സീര്‍ തുടങ്ങിയവകളെ സ്വതന്ത്രമായി വിശദീകരിക്കുകയും ക്രിട്ടിസിസമെന്ന പേരില്‍ അവയുടെ ആധികാരികത ചോദ്യംചെയ്യുകയും ചെയ്‌തു. വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനാല്‍ വിരചിതമാണെന്നും ഹദീസ്‌ അദ്ദേഹത്തിന്റെ ജീവിത കാലത്തിന്‌ ശേഷം വ്യക്തികളും ഗ്രൂപ്പുകളും െകട്ടിയുണ്ടാക്കിയതാണെന്നും ക്രിട്ടിസിസത്തിന്‌ ശേഷം അവര്‍ സ്വയം നിഗമനത്തിലെത്തിച്ചേര്‍ന്നു.

ജൂതായിസം, ക്രിസ്റ്റ്യാനിറ്റി തുടങ്ങിയ മറ്റു മതങ്ങളിലെ മൂല്യങ്ങളെ അടര്‍ത്തി മാറ്റി മുഹമ്മദ്‌ സൃഷ്‌ടിച്ചെടുത്ത ഒരു സങ്കരമതമാണ്‌ ഇസ്‌ലാമെന്നതാണ്‌ ഓറിയന്റലിസ്റ്റുകളുടെ പ്രവാചകനെ കുറിച്ചുള്ള പ്രധാന ആക്ഷേപം. What has Muhammad Received from Judaism? എന്ന പുസ്‌തകത്തില്‍ എബ്രഹാം ഗീഗര്‍ വാദിക്കുന്നത്‌ ചില പ്രധാന ആശയങ്ങളും വിശ്വാസങ്ങളും കഥകളും അടക്കം പ്രവാചകന്‍ മുഹമ്മദ്‌ ജൂതായിസത്തില്‍ നിന്ന്‌ ധാരാളം കാര്യങ്ങള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്നാണ്‌. ഖുര്‍ആനും ജൂതഗ്രന്ഥങ്ങളും മുന്‍നിര്‍ത്തികൊണ്ട്‌ ഇത്‌ സ്ഥാപിച്ചെടുക്കാന്‍ ഈ പുസ്‌തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നതായി കാണാം. അലോയിസ്‌ സ്‌പെന്‍ജറിന്റെ വാദം മദീനയിലേക്കുള്ള പാലായനത്തിന്‌ ശേഷമാണ്‌ പ്രവാചകന്‍ മുഹമ്മദെന്ന നാമം സ്വീകരിക്കുന്നത്‌. ദൈവിക വെളിപ്പാടുകളെന്ന്‌ പറയുന്നത്‌ അദ്ദേഹത്തിന്റെ ചുഴലി ദീനമാണെന്നും ഇയാള്‍ തട്ടിവിടുന്നുണ്ട്‌.

ഓറിയന്റലിസ്റ്റ്‌ സാഹിത്യങ്ങളിലെ വളരെ പ്രശസ്‌തമായ രചനയാണ്‌ സര്‍ വില്ല്യം മൂറിന്റെ പ്രവാചക ജീവചരിത്ര ഗ്രന്ഥങ്ങള്‍. ബ്രിട്ടീഷ്‌ ഇന്ത്യയിലെ മുസ്‌ലിംകളെ ക്രിസ്‌തു മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാനായി നിയോഗിക്കപ്പെട്ട മൂര്‍ മുന്‍കാലങ്ങളിലെ ഓറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം വിമര്‍ശനങ്ങളെ നിര്‍ലജ്ജം പിന്തുടര്‍ന്നതായി കാണാം. വിശ്വസ്‌തത, നീതിയിലെ കാര്‍ക്കശ്യം, അറേബ്യന്‍ ഉപദ്വീപില്‍ നിലനിന്നിരുന്ന ബഹുദൈവാരാധനാ മൂല്യങ്ങളോടുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി പ്രവാചകന്റെ ജീവിതത്തിലെ നല്ലവശങ്ങളെ മൂര്‍ തന്റെ രചനയില്‍ പ്രശംസിച്ചിട്ടുണ്ടെന്നത്‌ ഇവിടെ മറച്ചുവെക്കുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പ്രവാചക രചനയാണെന്ന ഓറിയന്റലിസ്റ്റുകളുടെ ബാലിശ വാദങ്ങള്‍ ഇതിനിടയിലൂടെ പ്രചരിപ്പിക്കാനും അദ്ദേഹം ഇടം കണ്ടെത്തുന്നുണ്ട്‌. മൂറും സ്‌പെന്‍ജറും ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി(സ)യെക്കുറിച്ച്‌ എഴുതിയതെല്ലാം തെറ്റായ വീക്ഷണങ്ങളാണെന്ന്‌ ധരിക്കരുത്‌. നന്മകളെ പരിചപ്പെടുത്തുന്നതോടൊപ്പം ചില വികലമായ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം തങ്ങളുടെ രചനകളില്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന്‌ മാത്രം.

പ്രവാചകനെ വളരെ നന്നായി പാശ്ചാത്യ ലോകത്ത്‌ അവതരിപ്പിച്ച ഓറിയന്റലിസ്റ്റ്‌ രചനകളും ഉണ്ടായിട്ടുണ്ട്‌. ഹെന്‍റി സ്റ്റബിന്റെ An Account of the Rise and Progress of Mahometanism with the Life of Mahomet and a Vindication of Him and His Religion from the Calumnies of the Christians, പ്രശസ്‌ത ജര്‍മന്‍ കവി ജോഹന്‍ ഗോഥെയുടെ West - East Diwan�(West - �stliche Diwan), തോമസ്‌ കാര്‍ലെയുടെ On Heroes and Hero Worship and the Heroic in History തുടങ്ങിയ രചനകള്‍ അവയില്‍ ചിലതാണ്‌.

വിമര്‍ശകരുടെ വാള്‍തലപ്പില്‍ നിന്ന്‌ ഇസ്‌ലാമും പ്രവാചകനും രക്ഷപ്പെട്ട കാലം/സമയം ചരിത്രത്തിലില്ലായെന്ന്‌ തന്നെ പറയാം. അത്‌ ആ മതത്തിന്റെ അന്യൂനതയും ദൈവികതയും കൊണ്ട്‌ മാത്രമാണ്‌. ആ പ്രവാചകന്‍ കൊണ്ടുവന്നിട്ടുള്ള പ്രമാണങ്ങളെ നേരിടാനുള്ള കഴിവില്ലായ്‌മ കൊണ്ടുകൂടിയാണ്‌. പ്രവാചകന്റെ ബഹുഭാര്യാത്വവും യുദ്ധങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന്‌ സുതാര്യമായി പഠിച്ചെടുക്കാന്‍ സാധിക്കുമെങ്കിലും മറയിട്ട കണ്ണുകളോടെ അവ വായിച്ചെടുക്കാനാണ്‌ വിമര്‍ശകര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്‌. ചീപ്പ്‌ പോപ്പുലാരിറ്റിക്കും തങ്ങളുടെ രചനകള്‍ വിറ്റഴിക്കപ്പെടണമെന്ന കച്ചവട താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ്‌ ആധുനിക കാലഘട്ടത്തില്‍ പ്രവാചക വിമര്‍ശകര്‍ ശ്രമിച്ചിട്ടുള്ളത്‌. സല്‍മാന്‍ റുഷ്‌ദി, തസ്‌ലീമ നസ്‌റിന്‍, ഇടമറുക്‌ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

പുരാതന-മധ്യ കാലഘട്ടങ്ങളിലെ ചര്‍ച്ച്‌ അധികാരികളുടെ ഇസ്‌ലാമോ ഫോബിയയോ അല്ലെങ്കില്‍ ആധുനിക വിമര്‍ശകരുടെ കൈയ്യടി താല്‍പര്യമോ എന്താണ്‌ ജോസഫ്‌ മാഷിന്റെ പ്രചോദനമെന്നറിയില്ല. ഒരു ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട സാമാന്യ വിമര്‍ശന മര്യാദ അദ്ദേഹം പാലിച്ചില്ലെന്നത്‌ സത്യം. ആശയസംവാദമാകേണ്ടിയിരുന്ന ഒരു വിഷയത്തെ ആയുധത്തിലൂടെ നേരിട്ട്‌ ഇസ്‌ലാമിനും പ്രവാചകനും കളങ്കമാക്കി മാറ്റിയ പ്രതിരോധക്കാര്‍ തങ്ങളുടെ ചെയ്‌തികളുടെ ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ച്‌ ചിന്തിച്ചില്ലെന്നത്‌ അതിലേറെ ഖേദകരം.


(2010 ജൂലൈ 16ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

Tuesday, July 6, 2010

വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക

പ്രവാചകനെ അപമാനപ്പെടുത്തുന്ന വിധത്തില്‍ പരീക്ഷാചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍റെ കൈകള്‍ മുറിച്ചു ഒരു കൂട്ടമാളുകള്‍ തങ്ങളുടെ മതസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം സംഘടനകളും സാംസ്കാരിക ബു ജി കളും അക്രമത്തെ ശക്തമായി അപലപിക്കുകയും മനുഷ്യത്വ രഹിത പ്രവര്‍ത്തനമായി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം പതിവുപോലെ ഇസ്ലാം വിരോധികള്‍ മഹാമഹം ആഘോഷിക്കുകയും ചെയ്യുന്ന ഒരവസരത്തില്‍ വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക പരിശോധിക്കുന്നത്തില്‍ സാംഗത്യമുണ്ട്.

ഏകദൈവ വിശ്വാസത്തിലേക്ക് തന്‍റെ ജനങ്ങളെ ക്ഷണിക്കുന്നതിന് മുന്‍പ് നാട്ടുകാരുടെ സ്നേഹഭാജനമായിരുന്നു പ്രവാചകന്‍ മുഹമ്മദ്‌. അവര്‍ക്കിടയിലെ വഴക്കും വക്കാണവും പരിഹരിക്കുന്നതില്‍ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം വിശ്വസ്തന്‍ എന്ന അപരനാമത്താല്‍ പ്രശ്സ്തനുമായിരുന്നു. ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവര്‍ക്കദ്ദേഹം ശത്രുവായി തീര്‍ന്നു. അവരുടെ ശത്രുതാപരമായ സമീപനങ്ങള്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുന്നതായിരുന്നു.

നിത്യേന തന്‍റെ വീട്ടില്‍ അടിച്ചുകൂട്ടുന്ന അഴുക്കുകളും ചണ്ടിയും പ്രവാചക ശരീരത്തിലേക്ക് വലിച്ചെറിയാന്‍ കാത്തിരുന്നൊരു അയല്‍ക്കാരിയുണ്ടായിരുന്നു അദ്ദേഹത്തിന്. തന്‍റെ മതവിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ ശാരീരികമായി കൈകാര്യം ചെയ്ത ഒരു സ്ത്രീ. അവരുടെ അമര്‍ഷവും വിദ്വേഷവും അവര്‍ പ്രകടിപ്പിച്ചത് പ്രവാചക ശരീരം മലീമസമാക്കിയായിരുന്നു. അവരുടെ കൈകള്‍ അറുത്തുമാറ്റാനോ സമാനരീതിയില്‍ കൈയേറ്റം ചെയ്യാനോ ആയിരുന്നില്ല പ്രവാചകന്‍ ശ്രമിച്ചത്. മറിച്ച്, ഒരു ദിവസം ചണ്ടിയഭിഷേകം കാണാതിരുന്നപ്പോള്‍ തന്‍റെ അയല്‍ക്കാരിയെ കുറിച്ച് അന്വേഷിക്കുകയും രോഗിയായ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയുമാണ് അദ്ദേഹം ചെയ്തത്.

ഒരിക്കല്‍ കഅബയ്ക്ക് സമീപം ആരാധിക്കാന്‍ ചെന്ന പ്രവാചകന്‍ അതിന്‍റെ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ബ്നു ത്വല്‍ഹയോട് അതിനുള്‍വശം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ക്രുദ്ധനായ അയാള്‍ പ്രവാചക മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. മറുത്തൊന്നും പറയാതെ പ്രവാചകന്‍ അവിടെനിന്നു പിരിഞ്ഞുപോന്നു. പിന്നീട് പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനെ അന്വേഷിച്ചു. അധികാരം നേടിയ അദ്ദേഹം തിരിച്ചടിക്കാന്‍ വേണ്ടിയാണു ഉസ്മാനെ തിരക്കുന്നതെന്ന് എല്ലാവരും കരുതി. മരണം മുന്നില്‍ കണ്ടു ഭയപ്പാടോടെ ഉസ്മാന്‍ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി കടന്നു വന്നു. താക്കോല്‍ വാങ്ങിയ പ്രവാചകന്‍ കഅബ തുറന്ന് അതിനകത്തുള്ള വിഗ്രഹങ്ങളെ നീക്കിയശേഷം വീണ്ടും ഉസ്മാനെ അന്വേഷിച്ചു. ഉസ്മാന്‍റെ ശിക്ഷ എല്ലാവരും പ്രതീക്ഷിച്ചു. പ്രവാചകന്‍ താക്കോല്‍ തിരികെ നല്‍കി അതു തുടര്‍ന്നും സൂക്ഷിക്കാന്‍ അധികാരം നല്‍കി. പ്രവാചക ശിഷ്യരിലെ പ്രമുഖരായ അബൂബക്കറും ഉമറും ഉസ്മാനും അലിയും ആ താക്കോല്‍ സൂക്ഷിക്കാനുള്ള ബഹുമതിക്കായി കാത്തിരിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ അധികാരവും കഴിവും ഉണ്ടായിരുന്നിട്ടും വിട്ടുവീഴ്ച കാണിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.

പ്രവാചകനെ നിരന്തരം ഉപദ്രവിച്ചിരുന്ന അബൂസുഫ്യാനോട് എങ്ങനെ പെരുമാറിയെന്നതിനു ചരിത്രം സാക്ഷിയാണ്. ആശയസംഘട്ടനത്തെ ആയുധ സംഘട്ടനമാക്കുന്നവര്‍ക്ക് എക്കാലത്തും ഉത്തമ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ്‌. കാള പെറ്റെന്ന് കേള്‍ക്കും പോഴേക്കും കയറെടുക്കുന്ന ഇസ്ലാം വിരോധികള്‍ മതത്തെ അതിന്‍റെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിക്കാന്‍ പഠിക്കുന്നത് നല്ലതാണ്. അവിവേകികളായ വ്യക്തികളുടെ എടുത്തുചാട്ടങ്ങളെ അന്യൂനമായ ദൈവികമതത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലായെന്നു മാത്രം സൂചിപ്പിക്കുന്നു. പ്രമാണങ്ങള്‍ ഉദ്ധരിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാനും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും ഏവര്‍ക്കും സ്വാഗതം.

Saturday, March 27, 2010

മുസ്‌ലിം നവോത്ഥാനം: കേരളത്തിന്‍റെ പാഠം


പ്രൊഫ. എ കെ രാമകൃഷ്‌ണന്‍/കെ ടി അന്‍വര്‍സാദത്ത്‌


മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌?

മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെന്ന്‌ പറയുന്നത്‌ പല സമൂഹങ്ങളിലും മുസ്‌ലിംകളുടെ മാത്രം പ്രശ്‌നങ്ങളല്ല. അവയൊക്കെ സമൂഹത്തിന്‍റെ പൊതുവായിട്ടുള്ള പ്രശ്‌നങ്ങള്‍ കൂടിയാണ്‌. എന്നാല്‍ മുസ്‌ലിംകള്‍ ആയതുകൊണ്ട്‌ മാത്രം അനുഭവിക്കുന്ന പ്രശ്‌നങ്ങളുമുണ്ട്‌. രാഷ്‌ട്രീയം, തൊഴില്‍ രംഗം, സ്ഥാപനങ്ങള്‍ എന്നിവയിലെ മുസ്‌ലിംകളുടെ പങ്കാളിത്തത്തിലുള്ള വലിയ വിടവ്‌ ഒരു പ്രധാന പ്രശ്‌നമാണ്‌. സമൂഹത്തിലെ അധീശശക്‌തികള്‍ മുസ്‌ലിംകള്‍ക്ക്‌ കല്‍പിച്ചുകൊടുക്കുന്ന അപരത്വമാണ്‌ മറ്റൊരു പ്രശ്‌നം. കോളെജുകളില്‍ പഠിക്കുന്ന മുസ്‌ലിം ആണ്‍കുട്ടികള്‍ മറ്റു മതസ്ഥരായ പെണ്‍കുട്ടികളോട്‌ സംസാരിക്കുന്നത്‌ പോലും കുറ്റകരമായി മാറിക്കൊണ്ടിരിക്കുകയാണ്‌. അത്‌ ഭീഷണമായ സംഗതിയാണ്‌. ഏറ്റവും നീചമായ ചിത്രീകരണവുമാണ്‌. കാരണം ഇത്‌ കുറ്റപ്പെടുത്തുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യക്തിത്വം നഷ്‌ടപ്പെടുത്തുകയാണ്‌. തീരുമാനമെടുക്കാനുള്ള അവരുടെ കെല്‍പിനെ അത്‌ ചോദ്യം ചെയ്യുകയാണ്‌. അന്യത്വവല്‌കരണത്തിന്‍റെ സാമൂഹികമായ ചില പ്രതിരൂപങ്ങളാണ്‌ ഇവയൊക്കെ. ഭീകരവാദിയെന്ന്‌ പറഞ്ഞ്‌ ഭരണകൂടങ്ങളും അവരെ കൈകാര്യം ചെയ്യുകയാണ്‌. മുസ്‌ലിം സമൂഹത്തിനകത്ത്‌ നിന്ന്‌ മാത്രമല്ല പുറത്തുള്ളവരും ഇതില്‍ പ്രതികരിക്കേണ്ടതുണ്ട്‌. അതിനുവേണ്ടിയുള്ള വിപുലമായ വേദികള്‍ രൂപീകരിക്കേണ്ടതുണ്ട്‌.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പക്ഷം ചേര്‍ന്ന്‌ ഇത്തരം ആക്രമണങ്ങളെ പിന്തുണക്കുന്നതായി കാണുന്നു.


തീര്‍ച്ചയായുമുണ്ട്‌. ആഗോളതലത്തില്‍ അമേരിക്കയില്‍ ബുഷിന്‍റെ ഭരണം അവസാനിച്ച്‌ ഒബാമ വന്നതോടുകൂടി ഇസ്‌ലാമിക ലോകത്തോടുള്ള വീക്ഷണത്തിന്‌ കുറച്ച്‌ മാറ്റം കണ്ടിരുന്നു. മുസ്‌ലിം രാഷ്‌ട്രങ്ങളോടുള്ള അമേരിക്കന്‍ ആക്രമണ നയങ്ങളിലല്ല, അവയോടുള്ള മനോഭാവങ്ങളിലാണ്‌ ചില മാറ്റങ്ങള്‍ കാണാന്‍ സാധിച്ചത്‌. ഇത്തരം ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഇങ്ങനെ ഇസ്‌ലാം വിരുദ്ധത കൊട്ടിഘോഷിക്കുന്നത്‌ സാമൂഹ്യമായ വലിയ വിടവുകള്‍ സൃഷ്‌ടിക്കാനേ ഉതകുകയുള്ളൂ. നമ്മുടെ മാധ്യമങ്ങള്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും പ്രിന്‍റ് മീഡിയയും ഈ വേട്ടയാടലില്‍ ഒരുപോലെ മത്സരിച്ചതായി കാണാം. തീവ്രവാദത്തെയും മുസ്‌ലിം സമുദായത്തെയും തുലനം ചെയ്യുന്ന ഈ കുല്‍സിത പരിശ്രമത്തെ നേരിടാന്‍ ഇസ്‌ലാമിക സമൂഹത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ മാത്രമുള്ള നീക്കങ്ങള്‍ പോര. സാമൂഹികമായ മുന്നേറ്റങ്ങള്‍ അത്യാവശ്യമാണ്‌. ഇത്തരം പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്കുണ്ടാക്കുന്ന സാമൂഹികമായ പ്രത്യാഘാതങ്ങള്‍ അല്ലെങ്കില്‍ വിടവുകള്‍ നാം തിരിച്ചറിയേണ്ടതുണ്ട്‌. ആധിപത്യപരമായ പ്രത്യയശാസ്‌ത്ര മനോഭാവങ്ങള്‍ ഇതിന്‍റെയൊക്കെ പിന്നിലുണ്ട്‌. വ്യത്യസ്‌ത ജനവിഭാഗങ്ങളുള്ള സിവില്‍ സമൂഹം തന്നെ അതിന്‍റെ നേര്‍ക്കുള്ള അതിക്രമമായി തിരിച്ചറിഞ്ഞ്‌ ഇതിനെ സാമൂഹികമായി ചെറുക്കണം.

ഈ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിലും അതിനെ മറികടക്കുന്നതിലും ക്രിയാത്മകമായി പ്രതിരോധിക്കുന്നതിലും മുസ്‌ലിം സമൂഹം പരാജയപ്പെടുന്നുണ്ടോ?

പലപ്പോഴും പ്രതിരോധത്തിലാകുന്നുണ്ട്‌. അതില്‍ അവരെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അവരെ പ്രതിരോധത്തിലാക്കുന്ന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നതാണ്‌ സത്യം. പക്ഷേ, എല്ലാ കാലത്തും അങ്ങനെയൊരു പ്രതിരോധാവസ്ഥയില്‍ കഴിയാന്‍ സാധിക്കുകയില്ല. കൂടുതല്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുക, അതിനായി വാതിലുകള്‍ തുറന്നിടുക എന്നിവയൊക്കെ അനിവാര്യമാണ്‌.

ഇന്ത്യന്‍ മുസ്‌ലിംകളെ എങ്ങനെയാണ്‌ നോക്കികാണുന്നത്‌. അവരുടെ സാമൂഹ്യ, രാഷ്‌ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങള്‍. ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, നേതൃത്വം?

ഹിന്ദുത്വവാദം പ്രധാനമായും ടാര്‍ഗറ്റ്‌ ചെയ്യുന്നത്‌ മുസ്‌ലിംകളെയാണ്‌. മുസ്‌ലിംകളെയാണ്‌ അത്‌ കൂടുതലായും ബാധിച്ചതെങ്കിലും ആ പ്രത്യയശാസ്‌ത്രവും അതിന്‍റെ ഫാസിസ്റ്റ്‌ ചെയ്‌തികളും ഇന്ത്യന്‍ സമൂഹത്തില്‍ മൊത്തത്തില്‍ വളരെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യക്കാര്‍ ഒന്നിച്ച്‌ നിന്ന്‌ ജനാധിപത്യരീതിയില്‍ ഇതിനെ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. അത്‌ തുടരുന്നുമുണ്ട്‌. സമൂഹത്തിന്റെ മുന്നോട്ടുപോക്കിന്‌ അത്‌ വളരെ അത്യാവശ്യമാണ്‌.
സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കമാണ്‌ ഇന്ത്യന്‍ മുസ്‌ലിംകള്‍. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇത്‌ വരച്ചുകാണിക്കുന്നുണ്ട്‌. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഒരു മേഖലയിലും മുസ്‌ലിംകള്‍ക്ക്‌ കിട്ടിയിട്ടില്ലെന്നത്‌ യാഥാര്‍ഥ്യമാണ്‌. വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ കാമ്പുള്ളതും അര്‍ത്ഥവത്തും ആയി മാറുകയുള്ളൂ. അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യം വെറും ഔപചാരിക തലത്തില്‍ മാത്രം നിലകൊള്ളും. വിദ്യാഭ്യാസ, സാമൂഹ്യ, തൊഴില്‍ സ്ഥാപനങ്ങളില്‍ ഇങ്ങനെയുള്ള പ്രാതിനിധ്യം ലഭ്യമാകുമ്പോഴേ ജനാധിപത്യത്തിന്‌ സാംഗത്യമുണ്ടാകുന്നുള്ളൂ. പ്രാതിനിധ്യം നല്‍കല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വിപുലീകരണം സാധ്യമാക്കുന്ന നിര്‍ണായക പ്രക്രിയ കൂടിയാണ്‌. പ്രാതിനിധ്യവും പങ്കാളിത്വവും മുസ്‌ലിം പുരുഷന്‍മാര്‍ക്ക്‌ മാത്രമല്ല, സ്‌ത്രീകള്‍ക്ക്‌ കൂടി ലഭിക്കേണ്ടതുണ്ട്‌. നിരന്തരമായ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഇതിന്‌ ആവശ്യമാണ്‌.

പലപ്പോഴും മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധീകരണം ആണ്‍കോയ്‌മയില്‍ അധിഷ്‌ഠിതമാണ്‌. രാഷ്‌ട്രീയത്തില്‍ മാത്രമല്ല സാമൂഹ്യരംഗത്തും ഇത്‌ കേരളീയ സമൂഹത്തില്‍ വളരെ വ്യക്‌തമായി കാണാന്‍ സാധിക്കും. അതുകൊണ്ടാണല്ലോ സ്‌ത്രീകള്‍ പള്ളിയില്‍ പോകുന്നതിനെ ഇന്നും ഒരുവിഭാഗം ശക്തിയായി വിമര്‍ശിക്കുന്നത്‌. സ്‌ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ അനിസ്‌ലാമികമായാണ്‌ അവര്‍ നോക്കിക്കാണുന്നത്‌ എന്നതാണ്‌ അത്ഭുതം. പ്രവാചക പത്‌നിമാരും ഉറ്റബന്ധക്കളും അനുനുയായികളായ സ്‌ത്രീകളും സാമൂഹികമായ വിവിധ രംഗങ്ങളില്‍ ഇടപെട്ടിരുന്നു. സൈനിക, രാഷ്‌ട്രീയ, ധൈഷണിക മേഖലകളിലും അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്‌ മുസ്‌ലിം നേതൃത്വം അവഗണിക്കരുത്‌. സ്‌ത്രീകള്‍ക്ക്‌ ഇസ്‌ലാം അംഗീകരിച്ച സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്‌. ആണ്‍കോയ്‌മാ വിമര്‍ശനം ഉള്‍ചേരുന്നതു കൂടിയായിരിക്കണം നമ്മള്‍ പറഞ്ഞുവരുന്ന ഈ പുതിയ ഇജ്‌തിഹാദ്‌.

വീടിന്‍റെ ചുമതലകളും കുട്ടികളുടെ വിദ്യാഭ്യാസവും സ്വന്തം ചുമലില്‍ ഏറ്റെടുക്കേണ്ട സാമൂഹ്യ സാഹചര്യം ഇന്ന്‌ കേരളീയ മുസ്‌ലിം സ്‌ത്രീക്കുണ്ട്‌. വിദ്യാഭ്യാസ കാര്യത്തിലും പരമ്പരാഗതമായി നിലനിന്ന പിന്നാക്കാവസ്ഥയെ മറികടക്കുന്നതിന്‌ അവര്‍ കാര്യമായി പ്രയത്‌നിക്കുന്നുമുണ്ട്‌. എന്നാല്‍ നിര്‍ണായക അധികാര മണ്‌ഡലങ്ങളില്‍ എത്തിച്ചേരുന്നതിന്‌ സമൂഹത്തിലെ ആണ്‍കോയ്‌മാ വീക്ഷണം അവര്‍ക്ക്‌ തടസ്സമാവുന്നു.

ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഒരു പ്രധാന പ്രശ്‌നമാണ്‌ അവര്‍ക്കിടയില്‍ പല പ്രദേശങ്ങളിലും നിലനില്‍ക്കുന്ന ജാതീയത. ദളിത്‌ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അകറ്റിനിര്‍ത്തലുകള്‍ പഠനങ്ങളിലൂടെ മാത്രമല്ല സമ്പര്‍ക്കങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. കേരളീയ സമൂഹത്തിലും കുറച്ചൊക്കെ അതുണ്ടെന്നാണ്‌ എന്‍റെ അഭിപ്രായം. ആഭ്യന്തരമായ വലിയയൊരു വെല്ലുവിളിയാണിത്‌.

കേരള മുസ്‌ലിംകളുടെ നിലവിലെ സാഹചര്യം സൃഷ്‌ടിച്ച പ്രേരണാശക്തികള്‍ എന്തൊക്കെയാണ്‌?

വ്യത്യസ്‌ത ഘട്ടങ്ങളിലെ വിഭിന്ന ധാരകളിലൂടെ വളര്‍ന്നുവന്ന ഒന്നാണത്‌. കേരളത്തില്‍ അനേക സംസ്‌കൃതികളുടെ അടുക്കുകള്‍ നമുക്ക്‌ കാണാന്‍ സാധിക്കും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതില്ലായെന്ന്‌ പറയാന്‍ സാധിക്കുകയില്ല. ഇസ്‌ലാം വരുന്നതിന്‌ മുമ്പ്‌ തന്നെ അറബികളുമായി കേരളീയര്‍ക്ക്‌ അടുപ്പമുണ്ടായിരുന്നു. ഇസ്‌ലാമിന്‌ ശേഷം കൂടുതല്‍ വിപുലമായ കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ നടന്നിട്ടുണ്ട്‌. കേരളീയ സമൂഹത്തിന്‍റെ വൈവിധ്യപൂര്‍ണമായ വിപുലതയ്‌ക്കും സാമ്പത്തികവും സാംസ്‌കാരികവുമായ സമ്പന്നതയ്‌ക്കും അത്‌ കനത്ത സംഭാവന നല്‍കിയിട്ടുണ്ട്‌.

ഹിന്ദുക്കള്‍ വിഷുവിന്‌ കണികാണുമ്പോള്‍ ബര്‍ക്കത്ത്‌ ഉണ്ടാകട്ടെയെന്നാണ്‌ എന്‍റെ നാട്ടിലൊക്കെ പറയുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ഒരാധ്യാത്മിക സന്ദര്‍ഭത്തിലും ബര്‍ക്കത്ത്‌ എന്ന അറബി വാക്കാണ്‌ ഹിന്ദു സമൂഹം ഉപയോഗിക്കുന്നത്‌. അനുഗ്രഹത്തെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്ന ഒരു വാക്ക്‌ മാത്രമായല്ല ഒരു സംസ്‌കാരത്തെയാണ്‌ നാം സര്‍വാത്‌മനാ സ്വീകരിക്കുന്നത്‌. അതുകൊണ്ടാണ്‌ മലയാളി എന്ന നിലയില്‍ നമ്മുടെ സ്വത്വത്തെ ഇസ്‌ലാമിക ലോകം സ്വാധീനിച്ചിട്ടുണ്ട്‌ എന്ന്‌ ഞാന്‍ പറയുന്നത്‌. സാംസ്‌കാരികവും ചരിത്രപരവും സമകാലികവുമായ വൈവിധ്യങ്ങളിലൂടെയാണ്‌ നിലവിലുള്ള ബന്ധങ്ങള്‍ രൂപപ്പെടുന്നത്‌. അതിനെ ഏകമാനരൂപത്തിലേക്ക്‌ കൊണ്ടുപോകരുതെന്നാണ്‌ എന്‍റെ അഭിപ്രായം.

കേരളീയ പൊതുസമൂഹത്തിന്‌ ഇസ്‌ലാമിക സംസ്‌കാരം നല്‍കിയിട്ടുള്ള സംഭാവനകളെ കുറിച്ച്‌ പലവിധത്തിലുള്ള പഠനങ്ങളും നടന്നിട്ടുണ്ട്‌. അത്‌ ജനങ്ങളിലേക്ക്‌ എത്രത്തോളമെത്തിയിട്ടുണ്ടെന്നത്‌ മറ്റൊരു കാര്യം. പക്ഷേ, അതവരുടെ ജീവിതപ്രക്രിയകളില്‍ അലിഞ്ഞ്‌ ചേര്‍ന്നിട്ടുണ്ട്‌; അവ ഇന്ന്‌ തിരിച്ചറിയപ്പെടുന്നില്ലെങ്കിലും. അങ്ങനെ വരുമ്പോള്‍ ഇന്ന്‌ മാധ്യമങ്ങള്‍ നടത്തുന്ന വേട്ടയാടലുകളെ സാമൂഹികമായി നേരിടാന്‍ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ നമ്മുടെ കൊള്ളകൊടുക്കലുകളെ ആയുധമാക്കേണ്ടതുണ്ട്‌.

കേരള മുസ്‌ലിംകളില്‍ നടന്നിട്ടുള്ള നവോത്ഥാനത്തെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌?

വക്കം മൗലവി, മക്തി തങ്ങള്‍ തുടങ്ങിയവര്‍ വ്യത്യസ്‌ത രീതിയില്‍ നേതൃത്വം കൊടുത്ത ആധുനിക സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍ പ്രധാനമാണ്‌. മുസ്‌ലിം നവോത്ഥാനനായകന്‍ എന്ന്‌ സാധാരണ വിളിക്കുന്ന മുഹമ്മദ്‌ അബ്‌ദുവില്‍ നിന്ന്‌ ഊര്‍ജം സ്വീകരിച്ച്‌ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വക്കം മൗലവിയെ പോലുള്ളവര്‍ക്ക്‌ സാധിച്ചിരുന്നു. അന്നവര്‍ നടത്തിയ ഇടപെടലുകള്‍ പ്രസക്‌തമായിരുന്നു. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ പോലെ സമകാലിക അറിവും ലോകപരിചയവുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിനെ മനസ്സിലാക്കുന്ന രീതിയുടെ അഭാവം ഇന്ന്‌ വലിയ തോതില്‍ കേരള മുസ്‌ലിം സമൂഹത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌. ഏകമാന ഇസ്‌ലാമെന്ന്‌ ഞാന്‍ പറഞ്ഞ ഇസ്‌ലാമിസത്തിന്‌ ഇന്ന്‌ ആധിപത്യം കിട്ടിവരികയാണ്‌. സമകാലിക മാറ്റത്തിന്‌ ഉതകുന്ന പുതിയ ഇടപെടലുകളും വ്യാഖ്യാനങ്ങളുമൊക്കെയാണ്‌, അല്ലെങ്കില്‍ ഒരു പുതിയ ഇജ്‌തിഹാദ്‌ തന്നെയാണ്‌ പുതിയ സാഹചര്യത്തില്‍ ഉണ്ടാകേണ്ടത്‌.

വക്കം മൗലവിയുടെ ദീപികയിലാണ്‌ `സ്‌ത്രീസ്വാതന്ത്ര്യവാദം' എന്ന വാക്ക്‌ ഞാന്‍ ആദ്യമായി കാണുന്നത്‌. പലര്‍ക്കും ഇത്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഫെമിനിസം അഥവാ സ്‌ത്രീസ്വാതന്ത്ര്യവാദം ഇസ്‌ലാമിക ലോകത്തിന്‌ അന്യമല്ല. ദീപികയില്‍ പകുതി ശാസ്‌ത്രവിഷയങ്ങളായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അഫ്‌ഗാനിയെയും അബ്‌ദുവിനെയും മറ്റനേകം ചിന്തകരെ കുറിച്ചുള്ള ലേഖനങ്ങളും അതില്‍ ഉള്‍ചേര്‍ത്തിരുന്നു. എന്നാല്‍ വ്യത്യസ്‌തതകളെ ഉള്‍ക്കൊള്ളാനോ അവയെ പഠന വിധേയമാക്കാനോ ഇന്നുള്ളവര്‍ മടികാണിക്കുന്നു.

നവോത്ഥാനത്തിന്‌ തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നാണോ?

തുടര്‍ച്ച ഉണ്ടായിട്ടില്ലെന്നത്‌ സത്യമാണ്‌. അതേസമയം, സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെ അതിന്‍റെ സാഹചര്യത്തില്‍ നിന്ന്‌ പൂര്‍ണമായും അടര്‍ത്തി മാറ്റി കാണേണ്ടതില്ല. അത്‌ ആ കാലവുമായി ബന്ധപ്പെട്ടതാണ്‌.

കേരള മുസ്‌ലിം നവോത്ഥാനത്തിന്‍റെ പ്രേരണകള്‍ എന്തൊക്കെയായിരുന്നു?

അതിന്‌ മൂന്ന്‌ തലങ്ങള്‍ ഉണ്ട്‌. കേരളീയ മുസ്‌ലിം സമൂഹത്തിന്‍റെ അവസ്ഥയാണ്‌ ഒന്നാമത്തേത്‌. രണ്ടാമത്തേത്‌ കേരളീയ പൊതുസമൂഹവും അതിലെ പുതിയ പോരാട്ടങ്ങളും. മൂന്നാമത്തേത്‌ ആഗോള മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ പുറപ്പെട്ട ശക്‌തമായ മാറ്റത്തിന്‍റെ സ്വരങ്ങള്‍. സ്വസമുദായത്തിലെ മുരടിപ്പുകളെ ആധുനികമായ ഉള്‍കാഴ്‌ചയോടെ മറികടക്കാനുള്ള അഭിവാഞ്‌ഛ ഒട്ടേറെ മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ടായിരുന്നു. കേരള മുസ്‌ലിംകള്‍ക്കിടയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌ മറ്റു സമൂഹങ്ങള്‍ക്കിടയില്‍ മാറ്റത്തിന്‍റെ ചലനങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ്‌. അതാണ്‌ അതിലെ കേരളീയ സാഹചര്യം. ഇതേ സമയത്ത്‌ തന്നെ ഇസ്‌ലാമിക ലോകത്ത്‌ ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെയും മുഹമ്മദ്‌ അബ്‌ദുവിന്‍റെയും ആശയങ്ങള്‍ക്ക്‌ സ്വാധീനം ലഭിച്ചുകൊണ്ടിരിക്കുന്ന സമയവുമാണ്‌. ഈ വ്യത്യസ്‌ത ധാരകളും പ്രവണതകളും തമ്മിലുള്ള ഇഴചേരലാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയിലെ പരിഷ്‌കരണങ്ങള്‍ക്ക്‌ ഭൂമികയായത്‌.

നവോത്ഥാനം കൊണ്ടുവന്ന ആധുനികത ഇസ്‌ലാമികമായ സത്തയില്ലാത്ത, കൊളോണിയല്‍ മൂല്യങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന വാദമുണ്ട്‌. മുഹമ്മദ്‌ അബ്‌ദു യൂറോപ്യനല്ലല്ലോ. അദ്ദേഹത്തിന്‍റെ ജ്ഞാനമണ്ഡലം യൂറോപ്പല്ല. അദ്ദേഹം ഈജിപ്‌തിലെ മുഫ്‌തിയായിരുന്നു. പക്ഷേ, അന്ന്‌ യൂറോപ്പില്‍ ഉത്ഭവിച്ചിട്ടുണ്ടായിരുന്ന ആധുനികമായ അറിവിനോട്‌ വിമുഖത പുലര്‍ത്തിയയാളുമായിരുന്നില്ല അദ്ദേഹം. ചൈനയില്‍ പോയിട്ടെങ്കിലും അറിവ്‌ നേടണമെന്നത്‌ ഇസ്‌ലാമിക വീക്ഷണമാണ്‌. അപ്പോള്‍ അറിവില്‍ കൊളോണിയല്‍ എന്ന വേര്‍തിരിവ്‌ കൊണ്ടുവരേണ്ടതില്ല.

ഇനി അങ്ങനെയുള്ള കൊളോണിയല്‍ അംശം അറിവില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശനാത്മകമായി പഠിക്കാവുന്നതേയുള്ളൂ. ജ്ഞാനമണ്‌ഡലത്തെ ആകമാനം കൊളോണിയല്‍ എന്നാക്ഷേപിക്കുന്നത്‌ മൂഢത്വമാണ്‌. അതുകൊണ്ട്‌ നമുക്കിടയില്‍ നടന്നിട്ടുള്ള പരിഷ്‌കരണം പാശ്ചാത്യമാണെന്ന്‌ പറയുന്നതില്‍ അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ ദേശീയവാദങ്ങളും പാശ്ചാത്യമാണെന്ന്‌ പറയേണ്ടിവരും. അറിവിനെ പാശ്ചാത്യ/പൗരസ്‌ത്യ വല്‍ക്കരിക്കുന്നതില്‍ അര്‍ഥമില്ല. ഇതിനര്‍ഥം കൊളോണിയല്‍ ജ്ഞാനപ്രക്രിയകളുടെ വിമര്‍ശനം വേണ്ടെന്നല്ല. അതും അത്യാവശ്യമാണ്‌. എന്‍റെ തന്നെ അകാദമിക പ്രബന്ധങ്ങളില്‍ പലതും അധീശ ജ്ഞാന വ്യവസ്ഥയുടെ വിമര്‍ശനങ്ങളാണ്‌. എന്നാല്‍ അവ ജ്ഞാനത്തെ തന്നെ തള്ളിക്കളയാന്‍ ഒരുവിധത്തിലും ആവശ്യപ്പെടുന്നില്ല.

കേരള മുസ്‌ലിം നവോത്ഥാനവും ഇതര സമൂഹങ്ങളിലുണ്ടായ- ഈഴവ, നായര്‍, നമ്പൂതിരി- നവോത്ഥാന മുന്നേറ്റങ്ങളും പരസ്‌പര പൂരകങ്ങളായിരുന്നോ?

അതെ. ഇവ തമ്മില്‍ പലതലങ്ങളിലുള്ള ബന്ധങ്ങളുണ്ടായിരുന്നു. നാരായണ ഗുരുവും വക്കം മൗലവിയും അടുത്തിടപഴകുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. മൗലവി ദീപികയില്‍ അന്ന്‌ നമ്പൂതിരി യുവാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തിയെഴുതിയിരുന്നു. അതേ സമയത്ത്‌ നമ്പൂതിരിമാരോ ഈഴവരോ ഒന്നുമില്ലാത്ത ഇസ്‌ലാമിക ലോകത്ത്‌ നിന്നുള്ള അറിവും ഇങ്ങോട്ട്‌ കൊണ്ടുവരുന്നുണ്ട്‌.

കേരളീയ മുസ്‌ലിം സമൂഹത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും

ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രമല്ല, പൊതുവില്‍ കേരളീയരുടെ തന്നെ സ്വത്വം നിര്‍ണയിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നത്‌ ഊന്നേണ്ടുന്ന കാര്യമാണ്‌. ഏതെങ്കിലും തരത്തില്‍ എന്നെപ്പോലുള്ളവരിലൊക്കെ കുറച്ച്‌ ഇസ്‌ലാമിക സംസ്‌കാരമുണ്ട്‌. ഇസ്‌ലാമിക ലോകത്ത്‌ നടക്കുന്ന മാറ്റങ്ങളെ വിമര്‍ശനാത്മകമായി മനസ്സിലാക്കുക, മറ്റു മതസ്ഥരുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക, ആ അടുപ്പങ്ങള്‍ക്ക്‌ വിഘാതമായി വരുന്ന ഏത്‌ നീക്കങ്ങളെയും ധൈര്യമായി എതിര്‍ക്കുക അങ്ങനെ കുറേ കാര്യങ്ങളാണ്‌ പറയാനുള്ളത്‌.

(2010 മാര്‍ച്ച് 26ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

Sunday, March 21, 2010

വര്‍ത്തമാനലോകത്തെ അഭിമുഖീകരിക്കുമ്പോള്‍


പ്രൊഫ. എ കെ രാമകൃഷ്‌ണന്‍ /കെ ടി അന്‍വര്‍സാദത്ത്‌

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ പ്രൊഫസറും മുസ്‌ലിം ലോകകാര്യങ്ങളില്‍ വിദഗ്‌ധനുമാണ്‌ പ്രൊഫ. എ കെ രാമകൃഷ്‌ണന്‍. തന്റെ ലോകാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംലോകത്തെയും കേരളീയ നവോത്ഥാനത്തെയും കുറിച്ചുള്ള സ്വതന്ത്ര നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയാണ്‌ ഈ അഭിമുഖത്തില്‍

കുടുംബപശ്ചാത്തലവും ആദ്യകാല വിദ്യാഭ്യാസവും വിവരിച്ചുകൊണ്ട്‌ തുടങ്ങാം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള അന്നൂര്‍ ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. അച്ഛന്‍ കെ പി കുഞ്ഞിക്കണ്ണ പൊതുവാള്‍. അമ്മ ജയരത്‌നം. സംസ്‌കൃത പണ്ഡിതനായിരുന്ന അച്ഛന്‍ ആയുര്‍വേദ വൈദ്യന്‍ കൂടിയായിരുന്നു. നാല്‌ സഹോദരിമാരുണ്ട്‌. ഭാര്യ എലിസബത്ത്‌. ഫെമിനിസ്റ്റ്‌ ആക്‌ടിവിസ്റ്റാണ്‌. ദല്‍ഹി യൂനിവേഴ്‌സിറ്റിയിലാണ്‌ ഏകമകന്‍ കബീര്‍ പഠിക്കുന്നത്‌. അന്നൂര്‍ യു പി സ്‌കൂള്‍, പയ്യന്നൂര്‍ ഗവര്‍മെന്റ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. ശേഷം പയ്യന്നൂര്‍ കോളേജില്‍ നിന്ന്‌ ഫിസിക്‌സില്‍ ബിരുദം നേടി. പിന്നീട്‌ മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന്‌ മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. എം എഫില്‍ ദല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌. എം എഫില്‍ പൂര്‍ത്തിയാക്കിയയുടനെ എം ജി യൂനിവേഴ്‌സിറ്റില്‍ അധ്യാപകനായി ചേര്‍ന്നു. അവിടെ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നതിനിടയില്‍ പി എച്ച്‌ ഡി പൂര്‍ത്തീകരിക്കുകയും ചെയ്‌തു. അമേരിക്ക ഇറാനോട്‌ സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചായിരുന്നു എന്റെ പഠനം.

ഫിസിക്‌സില്‍ നിന്ന്‌ മിഡില്‍ ഈസ്റ്റണ്‍ സ്റ്റഡീസില്‍ എത്തിയത്‌ വിചിത്രമായി തോന്നുന്നു!

ഡോ. കിസര്‍ അലി ഖാന്‍ എന്ന പ്രശസ്‌തനായ പേര്‍ഷ്യന്‍ പണ്ഡിതനുമായുള്ള സമ്പര്‍ക്കവും ദീര്‍ഘമായ സംഭാഷണങ്ങളുമാണ്‌ ഈ മാറ്റത്തിന്റെ കാരണം. കേംബ്രിഡ്‌ജ്‌ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പ്രശസ്‌തനായ ഓറിയന്റലിസ്റ്റ്‌ റയ്‌നോള്‍ഡ്‌
നിക്കോള്‍സന്റെ ശിഷ്യനായിരുന്നു. ബിരുദ പഠനത്തിന്‌ ശേഷം മൈസൂരിലെ ബന്ധുവീട്ടില്‍ പോയ ഞാന്‍ വളരെ യാദൃച്ഛികമായാണ്‌ ഡോ. കിസര്‍ അലി ഖാനെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ വൈകുന്നേരങ്ങളിലുണ്ടായിരുന്ന ദീര്‍ഘസംഭാഷണങ്ങള്‍ എന്നെ ഈ വിഷയം പഠിക്കാന്‍ തല്‌പരനാക്കി കഴിഞ്ഞിരുന്നു. ഡിഗ്രി പരീക്ഷാഫലം വരുന്നതിന്‌ മുമ്പേ മാനസികമായി ഞാന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നുവെന്ന്‌ പറയുന്നതാണ്‌ അഭികാമ്യം. അദ്ദേഹത്തിന്റെ ഈ വിഷയങ്ങളിലുള്ള അഗാധമായ അറിവ്‌ എന്നെ ഇങ്ങനെയൊരു തലത്തിലേക്ക്‌ എത്തിച്ചുവെന്ന്‌ പറയുന്നത്‌ കൂടിയായിരിക്കും ശരി. ജലാലുദ്ദീന്‍ റൂമിയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

ചെറുപ്പകാലത്തും കോളേജ്‌ പഠനകാലത്തും മുസ്‌ലിം സുഹൃത്തുക്കളുമായുള്ള ബന്ധം

സ്വാഭാവികമായും വടക്കന്‍ മലബാറില്‍ നിന്നുള്ള ഒരാള്‍ക്ക്‌ ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരിക്കും. അത്‌ ജീവിതത്തിന്റെ ഭാഗമാണ്‌. മുസ്‌ലിം വീടുകളില്‍ പോകുക, അവര്‍ നമ്മുടെ വീടുകളില്‍ വരിക എന്നതൊക്കെ സാധാരണമായി നടക്കുന്നതാണ്‌. വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഇപ്പോഴും എനിക്കുണ്ട്‌. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ചവരും എന്റെ വിദ്യാര്‍ഥികളുമായ, ആണ്‍ പെണ്‍ ഭേദമന്യേയുള്ള ഒരു വലിയ സുഹൃദ്‌ വലയം.

ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം ലോകത്തെക്കുറിച്ചും വളരെ അവഗാഹമുള്ള ഒരാളാണ്‌ താങ്കള്‍. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാനിടയായ സാഹചര്യം?

സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ അല്ലെങ്കില്‍ വിപുലമായ സുഹൃദ്‌ വലയം എനിക്ക്‌ ഇസ്‌ലാമിനെ കുറിച്ച്‌ കൂടുതലായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടില്ലായെന്നതാണ്‌ വസ്‌തുത. പക്ഷേ, സാംസ്‌കാരികമായ വിവിധ രീതികള്‍ അറിയാന്‍ അത്തരം ബന്ധങ്ങള്‍ സഹായകമായിട്ടുണ്ട്‌. മൈസൂര്‍ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്താണ്‌ ഇസ്‌ലാമിനെ ഗഹനമായി പഠിക്കുന്നത്‌. മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പഠനം നിങ്ങള്‍ പറഞ്ഞതുപോലെ അതില്‍ അവഗാഹമുള്ളവനാക്കിയെന്നതാകും ശരി.

മുസ്‌ലിംകളുടെ ഭൂതകാല ചരിത്രവും വര്‍ത്തമാനവും താരതമ്യം ചെയ്യാമോ?

ഇസ്‌ലാമിക ചരിത്രത്തിന്‌ ഒരു കൈവഴി മാത്രമല്ല ഉള്ളത്‌. പ്രവാചകന്‍ ഒരു ചരിത്ര പുരുഷനായിരുന്നു. ആ ജീവിതത്തെ കുറിച്ച്‌ ധാരാളമായി മനസ്സിലാക്കാനുള്ള ചരിത്ര സാമഗ്രികള്‍ ലഭ്യമാണ്‌. പ്രവാചകന്റെ ജീവിതവും അദ്ദേഹത്തിന്റെ സഹചാരികളുടെ ജീവിതവും മനസ്സിലാക്കാന്‍ അതുകൊണ്ടുതന്നെ ഇന്ന്‌ നമുക്ക്‌ സാധിക്കും. ആ പ്രാഥമിക ഘട്ടത്തിന്‌ ശേഷമുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച വളരെ വിപുലമായിരുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങള്‍ക്കിടയില്‍, വ്യത്യസ്‌ത സമൂഹങ്ങള്‍ക്കിടയില്‍ വളരുന്ന ഇസ്‌ലാമിനെയാണ്‌ പിന്നീട്‌ നമ്മള്‍ കാണുന്നത്‌. അതില്‍ നിന്ന്‌ വ്യത്യസ്‌ത മുഖങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. വളരെ വിപുലമായിട്ടുള്ള ഒരു ധൈഷണിക ചരിത്രം യഥാര്‍ഥത്തില്‍ ഇസ്‌ലാമിനുണ്ട്‌. അതേ പോലെതന്നെ വിപുലമായ ഒരു സാമൂഹ്യ ചരിത്രവുമുണ്ട്‌. ഇങ്ങനെ രണ്ട്‌ തരത്തിലും അത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതില്‍ ധൈഷണികവും സൈദ്ധാന്തികവുമായിട്ടുള്ള ഭിന്ന ധാരകള്‍ ഇഴചേര്‍ന്നിട്ടുണ്ട്‌. വ്യത്യസ്‌ത സമൂഹങ്ങളെ തമ്മില്‍ ഈ ചിന്താധാരകള്‍ അടുപ്പിച്ചിട്ടുമുണ്ട്‌. വക്കം മൗലവിയെയും മുഹമ്മദ്‌ അബ്‌ദുവിനെയും പോലെ. മുഹമ്മദ്‌ അബ്‌ദുവിന്റെ ഒരുപാട്‌ ആശയങ്ങള്‍ വക്കം മൗലവിയെ സ്വാധീനിച്ചിട്ടുണ്ട്‌. വക്കം മൗലവി ഈ ആശയങ്ങള്‍ കേരളീയ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും, നമ്മുടെ സാഹചര്യത്തിന്‌ അനുയോജ്യമായി വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുപോലെയുള്ള കൊള്ളക്കൊടുക്കകള്‍ ലോകത്തിലാകമാനമുള്ള ഇസ്‌ലാമിക സമൂഹങ്ങളില്‍ നടന്നിട്ടുണ്ട്‌.

അപ്പോള്‍ വ്യത്യസ്‌ത കൈവഴികളില്‍ വിഭിന്ന കാലങ്ങളില്‍ ഇസ്‌ലാമിനെ കാണാമെങ്കിലും അതിനിടക്ക്‌ ഈ കൊണ്ടുകൊടുക്കലുകള്‍ നടക്കുന്നുമുണ്ട്‌. അതുപോലെതന്നെ വ്യത്യസ്‌ത ധാരകള്‍ തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്‌. അത്‌ ശീഅ- സുന്നി സംഘര്‍ഷമെന്ന നിലയില്‍ മാത്രമല്ല, നിയമ സംഹിതകളുടെ ഏറ്റുമുട്ടലുകള്‍ ആയിട്ടും നടന്നിട്ടുണ്ട്‌. ഇസ്‌ലാമിക പാരമ്പര്യത്തെ വ്യാഖ്യാനിക്കുന്നതിലുള്ള വളരെ വ്യത്യസ്‌തമായ സമ്പ്രദായങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെ സമ്പന്നമായ പൈതൃകം മുസ്‌ലിംകള്‍ക്കുണ്ടെന്ന്‌ പറയാം.

അതൊരു പാരമ്പര്യമായി മാത്രം നില്‍ക്കുകയല്ല; അതിന്റെ സമകാലികതയും പ്രധാനമാണ്‌. ഇസ്‌ലാമിക സമൂഹങ്ങളുടെ ഈ വൈവിധ്യം പലപ്പോഴും അതിനെ ഏകമാനമായി കാണുന്നവരില്‍ വിഷമമുണ്ടാക്കാം. പക്ഷേ, ആ വൈവിധ്യം വളരെ സമ്പന്നമാണെന്ന്‌ എടുത്ത്‌ പറയാതിരിക്കാന്‍ വയ്യ. മനുഷ്യന്‍ അവരവരുടെ തന്നെ സാഹചര്യങ്ങളുടെയും സമയത്തിന്റെയും തടവറയില്‍ കഴിയുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ട്‌ ഇന്ന്‌ ഇസ്‌ലാമിലുള്ള ധാരകളാണ്‌ എന്നും നിലനിന്നതെന്നും ഇങ്ങനെയാണ്‌ ഇസ്‌ലാം പ്രവര്‍ത്തിച്ചതെന്നുമുള്ള ധാരണകള്‍ പലര്‍ക്കുമുണ്ടാകും. സത്യം അങ്ങനെയായികൊള്ളണമെന്നില്ല. ചരിത്രപരമായ പല കാരണങ്ങളാലും ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലും പല സമൂഹങ്ങളില്‍ വ്യത്യസ്‌ത ധാരകള്‍ ഉണ്ടായിട്ടുണ്ട്‌. അതിനൊരുദാഹരണം പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാനെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഉസാമ ബിന്‍ലാദിനെക്കുറിച്ചായിരിക്കും പെട്ടെന്ന്‌ ഓര്‍മവരിക. ആ നാട്ടുകാരനല്ലെങ്കിലും അയാളുടെ രൂപമായിരിക്കും മനസ്സിലേക്ക്‌ വരിക. അത്‌ നമ്മള്‍ ഈ സമയത്ത്‌ ഉള്ളതുകൊണ്ടാണ്‌. പക്ഷേ, ആ ഒരു പ്രദേശത്തിന്റെ, ഇറാനും അഫ്‌ഗാനിസ്ഥാനും ഉള്‍ചേരുന്ന ഭൂമിയുടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നമുക്കവിടെ ജമാലുദ്ദീന്‍ അഫ്‌ഗാനിയെ കാണാന്‍ സാധിക്കും. അഫ്‌ഗാനി ഒരു ആഗോള ബുദ്ധിജീവിയായിരുന്നു. ഇന്ത്യ, ഇറാന്‍, തുര്‍ക്കി, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയവിടങ്ങളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്‌. ഫ്രാന്‍സില്‍ ഏണസ്റ്റ്‌ റനാനുമായി ദേശീയ വാദത്തെക്കുറിച്ച്‌ സംഭാഷണം നടത്തിയിട്ടുണ്ട്‌. അപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു ആഗോള ബുദ്ധിജീവിയായിട്ടുള്ള, ഇസ്‌ലാമിനെ കാലികമായി വായിക്കുകയും ആധുനികതയുമായി സംവദിക്കുകയുമൊക്കെ ചെയ്‌തിട്ടുള്ള ഒരാളിലൂടെയാണ്‌ അഫ്‌ഗാനിസ്ഥാന്‍ അറിയപ്പെട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതറിയപ്പെടുന്നത്‌ ഉസാമ ബിന്‍ലാദിനിലൂടെയാണ്‌. ലാദിന്‌ ഇസ്‌ലാമിനെകുറിച്ച്‌ എത്ര അറിവുണ്ടെന്ന്‌ നമുക്കറിയില്ല. കാരണം വൈജ്ഞാനിക, ധൈഷണിക മേഖലകളില്‍ അയാളുടെ യാതൊരു സംഭാവനകളുമില്ല. കാലത്തിന്റെ തടവറയില്‍ കഴിയുന്നത്‌ കൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഈ ധാരണകളെ നാം പൊളിച്ചെറിയേണ്ടതുണ്ട്‌.

ഇസ്‌ലാമിന്‌ മൗലികമായ അടിത്തറ ഉണ്ടെന്നതും ഈ വൈവിധ്യങ്ങളെ വിലയിരുത്തുമ്പോള്‍ നാം ഓര്‍മിക്കേണ്ടതാണ്‌. ഈ പ്രമാണങ്ങള്‍ക്കപ്പുറമാണ്‌ ജീവിക്കുന്ന ഇസ്‌ലാം (living Islam). ഇത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അതത്‌ സമൂഹങ്ങള്‍, വിഭിന്ന സംസ്‌കാരങ്ങള്‍ തുടങ്ങിയവ കരുപിടിപ്പിച്ചെടുത്തതാണത്‌. അതുപോലെ തന്നെ സാമൂഹ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്‌ വളര്‍ന്നു വന്നതുമാണ്‌. അപ്പോള്‍ തത്വസംഹിതകളില്‍ അധിഷ്‌ഠിതമായ ഇസ്‌ലാം (textual Islam) മാത്രമല്ല, ലിവിംഗ്‌ ഇസ്‌ലാം കൂടിയുണ്ട്‌. ഇത്‌ രണ്ടും എത്രമാത്രം യോജിപ്പിക്കാമെന്നതാണ്‌ പുതിയ കാലത്ത്‌ ഇസ്‌ലാമിന്റെ ഭാവി നിശ്ചയിക്കുന്ന പ്രധാന ഘടകം.

കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ ഈ ലിവിംഗ്‌, ടെക്‌സ്‌ച്വല്‍ ഇസ്‌ലാമുകളില്‍ മാറ്റം വരാമെന്നാണോ?

ചരിത്രപരമായി ഏഴാം നൂറ്റാണ്ടില്‍ വളര്‍ന്ന ഒരു മതത്തെ സമകാലികവല്‌കരിക്കുന്നതെങ്ങനെയാണ്‌? നാം ജീവിക്കുന്ന സമൂഹവുമായി ബന്ധപ്പെടുത്തുന്നതെങ്ങനെയാണ്‌? വിശ്വാസസംഹിതകള്‍ വിശ്വാസികളെ സംബന്ധിച്ചേടത്തോളം മാറ്റങ്ങള്‍ക്ക്‌ വിധേയമാകാത്തതാണ്‌. എന്നാല്‍ കാലാനുസൃതമായി ഖുര്‍ആനിക ആശയങ്ങളെ പഠനവിധേയമാക്കാം. ഇതാണല്ലോ ഇജ്‌തിഹാദ്‌. സമകാലിക സമൂഹത്തില്‍ ഖുര്‍ആനിന്റെ പ്രസക്തി, അതിനെ നാം എങ്ങനെ അപഗ്രഥിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ്‌. ഇജ്‌തിഹാദ്‌ എന്നത്‌ വെറും ഗവേഷണം മാത്രമല്ല. യുക്തി ഉപയോഗിച്ച്‌ കൊണ്ടുള്ള അപഗ്രഥനമാണത്‌.
ഇത്‌ സാധിക്കണമെങ്കില്‍ രണ്ട്‌ കാര്യങ്ങള്‍ നിര്‍ബന്ധമാണ്‌. ഒന്ന്‌, മതപരമായ പ്രമാണങ്ങളില്‍ അഗാധജ്ഞാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. രണ്ട്‌, നമ്മള്‍ ഇന്നാണ്‌ വ്യാഖ്യാനിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ സമകാലികമായ അറിവുകളും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്‌. ആധുനിക ധൈഷണിക ചക്രവാളങ്ങളെക്കുറിച്ച്‌, തത്വശാസ്‌ത്രങ്ങളെക്കുറിച്ച്‌, രാഷ്‌ട്രീയ പ്രക്രിയകളെക്കുറിച്ച്‌, സാമൂഹിക മേഖലകളെക്കുറിച്ച്‌ എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. വേദഗ്രന്ഥങ്ങളിലുള്ള അറിവും സമകാലിക വിജ്ഞാനവും യോജിക്കുമ്പോള്‍ മാത്രമേ ശരിയായിട്ടുള്ള ഇജ്‌തിഹാദ്‌ സാധ്യമാകുകയുള്ളൂ. നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, ഈ രണ്ടറിവുകളും വിരുദ്ധ ധ്രുവങ്ങളില്‍ നിലകൊള്ളുന്നതായിട്ടാണ്‌ പലപ്പോഴും കാണാന്‍ സാധിക്കുന്നത്‌. മതപരമായ കാര്യങ്ങളില്‍ അറിവുള്ള ഒരു വിഭാഗവും ആധുനിക ശാസ്‌ത്രങ്ങളില്‍ മികവ്‌ നേടിയിട്ടുള്ള മറ്റൊരു വിഭാഗവുമാണ്‌ കൂടുതലായുമുള്ളത്‌. അതുകൊണ്ട്‌ തന്നെ സമകാലിക പ്രസക്തമായ ഇസ്‌ലാമിക വ്യാഖ്യാനങ്ങള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. വര്‍ത്തമാനത്തേക്കാള്‍ ചരിത്രത്തെ പ്രതിനിധീകരിക്കേണ്ടുന്ന സ്ഥിതി മുസ്‌ലിംകള്‍ക്ക്‌ ഇപ്പോഴുണ്ട്‌. ഇത്‌ മറികടക്കാനായി ഓര്‍ഗാനിക്‌ ഇന്റലെക്‌ച്യുല്‍സ്‌ ഉണ്ടാകേണ്ടിയിരിക്കുന്നു.

ധിഷണാസമ്പന്നമായ ഒരു ഭൂതകാലം മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നു. താങ്കള്‍ സൂചിപ്പിച്ചതുപോലെ ഭൗതിക വിജ്ഞാനത്തിലും ആത്മീയ വിജ്ഞാനത്തിലും പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരായിരുന്നു ഒരു കാലഘട്ടത്തില്‍ മുസ്‌ലിം ലോകത്തിന്റെ പ്രതിനിധികള്‍

വളരെ ശരിയാണത്‌. മുഖദ്ദിമയുടെ രചയിതാവായ ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നുസീന, ഇമാം റാസി തുടങ്ങിയവര്‍ അത്തരമൊരു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്‌. അവരെല്ലാം തന്നെ ബഹുമുഖ പ്രതിഭകളായിരുന്നു. അങ്ങനെ വ്യത്യസ്‌ത സമൂഹങ്ങളില്‍ വിഭിന്ന ചിന്താധാരകളെ സംയോജിപ്പിച്ച ചരിത്രം ഇസ്‌ലാമിനുണ്ട്‌. സമകാലികമായി അങ്ങനെ തീരെയില്ല എന്നല്ല. പലയിടങ്ങളിലായി ധിഷണാശാലികളായ പണ്ഡിതന്മാര്‍ ഇന്നുമുണ്ട്‌. നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ക്ക്‌ അനുയോജ്യമായ അന്വേഷണങ്ങള്‍ നടക്കണം. ഇന്ത്യന്‍ പണ്ഡിതസമൂഹവും പ്രത്യേകിച്ച്‌ കേരളീയ നേതൃത്വവും അങ്ങനെ ഉയര്‍ന്നുവരണം. പലപ്പോഴും കേരളത്തിന്‌ പുരോഗമനാത്മകമായ മുഖംമൂടിയുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക സമൂഹങ്ങളിലൂടെ കടന്നുപോകാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ്‌ ഞാന്‍. അവിടുത്തെ സ്ഥിതിഗതികള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്‌. ആ സമൂഹങ്ങളുമായുള്ള ആ വിധത്തിലുള്ള പരസ്‌പര കൈമാറ്റത്തിന്റെ അഭാവമാണ്‌ മുഖ്യ പ്രശ്‌നം. നമ്മുടെ ബന്ധപ്പെടലുകള്‍ കാര്യമായിട്ടും രാജഭരണങ്ങള്‍ നിലനില്‍ക്കുന്ന ഗള്‍ഫ്‌ രാജ്യങ്ങളുമായിട്ടാണ്‌.

മുസ്‌ലിംകള്‍ സാമൂഹികമായി ഒറ്റപ്പെടുന്ന വല്ല സാഹചര്യങ്ങളും ഇന്ന്‌ ലോകത്തുണ്ടെന്ന്‌ കരുതുന്നുണ്ടോ?

ഒരു മതവിഭാഗമെന്ന രീതിയില്‍ മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്ന ആഗോള സാഹചര്യമുണ്ട്‌. അത്‌ ഒരുവിധത്തില്‍ ആധുനിക രാഷ്‌ട്രീയത്തിന്റെ തന്നെ ഉല്‍പന്നമാണ്‌. സ്വത്വം അംഗീകരിക്കാതെ അന്യത്വം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്നതിനെ മുസ്‌ലിംകള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതാണ്‌ പ്രധാനം. ആധുനിക യൂറോ-അമേരിക്കന്‍ ആധിപത്യപരമായ ആശയഗതികള്‍ മുസ്‌ലിംകളെ അകറ്റി നിര്‍ത്തുമ്പോള്‍ എങ്ങനെ അതിനെ നേരിടുന്നുവെന്നതും നിര്‍ണായകമാണ്‌. ഈ സാംസ്‌കാരിക സംഘട്ടനത്തില്‍ അതേ ഭാഷയില്‍ അതിന്ന്‌ മറുപടി പറയുകയല്ല വേണ്ടത്‌. വൈവിധ്യങ്ങളെ അംഗീകരിക്കുകയാണെങ്കില്‍ സാംസ്‌കാരിക സംഘട്ടനവാദത്തിന്‌ യാതൊരു പ്രസക്തിയുമില്ല.

അപരത്വം അനുഭവപ്പെടുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന്‌ ഭയത്തോടെയുള്ള ഉള്‍വലിയല്‍ ഉണ്ടാകുന്നുണ്ടോ?

സ്വാഭാവികമായും അതുണ്ട്‌. ഒരു വിഭാഗത്തില്‍ നമുക്കത്‌ കാണാനും സാധിക്കും. സാമ്രാജ്യത്വ രാജ്യങ്ങളുടെ സൈനിക, ധൈഷണിക ശക്തി ഇത്തരം മാറ്റിനിര്‍ത്തലുകള്‍ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌. അപ്പോള്‍ സ്വാഭാവികമായും ഭയമുണ്ടാകും. പക്ഷേ, ഉള്‍വലിയലല്ല അതിനുള്ള പോംവഴി. കൂടുതല്‍ വിശാലമായ സാമൂഹിക, സാംസ്‌കാരിക ഭൂമിക ഉണ്ടാക്കുകയെന്നതും അതില്‍ ഇടപെടുകയെന്നതുമാണ്‌ ഇതിന്‌ പരിഹാരം. അതിന്‌ വ്യത്യസ്‌ത മതവിഭാഗങ്ങളുടെ കൂട്ടായ്‌മ, കൊണ്ടുകൊടുക്കലുകളിലൂടെയുള്ള പുതിയ ആശയഗതികളുടെ ആവിര്‍ഭാവം തുടങ്ങിയവ ആവശ്യമാണ്‌.

(2010 മാര്‍ച്ച് 19ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)