Pages

Search This Blog

Sunday, March 21, 2010

വര്‍ത്തമാനലോകത്തെ അഭിമുഖീകരിക്കുമ്പോള്‍


പ്രൊഫ. എ കെ രാമകൃഷ്‌ണന്‍ /കെ ടി അന്‍വര്‍സാദത്ത്‌

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ പ്രൊഫസറും മുസ്‌ലിം ലോകകാര്യങ്ങളില്‍ വിദഗ്‌ധനുമാണ്‌ പ്രൊഫ. എ കെ രാമകൃഷ്‌ണന്‍. തന്റെ ലോകാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെയും മുസ്‌ലിംലോകത്തെയും കേരളീയ നവോത്ഥാനത്തെയും കുറിച്ചുള്ള സ്വതന്ത്ര നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയാണ്‌ ഈ അഭിമുഖത്തില്‍

കുടുംബപശ്ചാത്തലവും ആദ്യകാല വിദ്യാഭ്യാസവും വിവരിച്ചുകൊണ്ട്‌ തുടങ്ങാം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള അന്നൂര്‍ ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. അച്ഛന്‍ കെ പി കുഞ്ഞിക്കണ്ണ പൊതുവാള്‍. അമ്മ ജയരത്‌നം. സംസ്‌കൃത പണ്ഡിതനായിരുന്ന അച്ഛന്‍ ആയുര്‍വേദ വൈദ്യന്‍ കൂടിയായിരുന്നു. നാല്‌ സഹോദരിമാരുണ്ട്‌. ഭാര്യ എലിസബത്ത്‌. ഫെമിനിസ്റ്റ്‌ ആക്‌ടിവിസ്റ്റാണ്‌. ദല്‍ഹി യൂനിവേഴ്‌സിറ്റിയിലാണ്‌ ഏകമകന്‍ കബീര്‍ പഠിക്കുന്നത്‌. അന്നൂര്‍ യു പി സ്‌കൂള്‍, പയ്യന്നൂര്‍ ഗവര്‍മെന്റ്‌ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക പഠനം. ശേഷം പയ്യന്നൂര്‍ കോളേജില്‍ നിന്ന്‌ ഫിസിക്‌സില്‍ ബിരുദം നേടി. പിന്നീട്‌ മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന്‌ മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. എം എഫില്‍ ദല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌. എം എഫില്‍ പൂര്‍ത്തിയാക്കിയയുടനെ എം ജി യൂനിവേഴ്‌സിറ്റില്‍ അധ്യാപകനായി ചേര്‍ന്നു. അവിടെ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നതിനിടയില്‍ പി എച്ച്‌ ഡി പൂര്‍ത്തീകരിക്കുകയും ചെയ്‌തു. അമേരിക്ക ഇറാനോട്‌ സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചായിരുന്നു എന്റെ പഠനം.

ഫിസിക്‌സില്‍ നിന്ന്‌ മിഡില്‍ ഈസ്റ്റണ്‍ സ്റ്റഡീസില്‍ എത്തിയത്‌ വിചിത്രമായി തോന്നുന്നു!

ഡോ. കിസര്‍ അലി ഖാന്‍ എന്ന പ്രശസ്‌തനായ പേര്‍ഷ്യന്‍ പണ്ഡിതനുമായുള്ള സമ്പര്‍ക്കവും ദീര്‍ഘമായ സംഭാഷണങ്ങളുമാണ്‌ ഈ മാറ്റത്തിന്റെ കാരണം. കേംബ്രിഡ്‌ജ്‌ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പ്രശസ്‌തനായ ഓറിയന്റലിസ്റ്റ്‌ റയ്‌നോള്‍ഡ്‌
നിക്കോള്‍സന്റെ ശിഷ്യനായിരുന്നു. ബിരുദ പഠനത്തിന്‌ ശേഷം മൈസൂരിലെ ബന്ധുവീട്ടില്‍ പോയ ഞാന്‍ വളരെ യാദൃച്ഛികമായാണ്‌ ഡോ. കിസര്‍ അലി ഖാനെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ വൈകുന്നേരങ്ങളിലുണ്ടായിരുന്ന ദീര്‍ഘസംഭാഷണങ്ങള്‍ എന്നെ ഈ വിഷയം പഠിക്കാന്‍ തല്‌പരനാക്കി കഴിഞ്ഞിരുന്നു. ഡിഗ്രി പരീക്ഷാഫലം വരുന്നതിന്‌ മുമ്പേ മാനസികമായി ഞാന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നുവെന്ന്‌ പറയുന്നതാണ്‌ അഭികാമ്യം. അദ്ദേഹത്തിന്റെ ഈ വിഷയങ്ങളിലുള്ള അഗാധമായ അറിവ്‌ എന്നെ ഇങ്ങനെയൊരു തലത്തിലേക്ക്‌ എത്തിച്ചുവെന്ന്‌ പറയുന്നത്‌ കൂടിയായിരിക്കും ശരി. ജലാലുദ്ദീന്‍ റൂമിയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

ചെറുപ്പകാലത്തും കോളേജ്‌ പഠനകാലത്തും മുസ്‌ലിം സുഹൃത്തുക്കളുമായുള്ള ബന്ധം

സ്വാഭാവികമായും വടക്കന്‍ മലബാറില്‍ നിന്നുള്ള ഒരാള്‍ക്ക്‌ ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരിക്കും. അത്‌ ജീവിതത്തിന്റെ ഭാഗമാണ്‌. മുസ്‌ലിം വീടുകളില്‍ പോകുക, അവര്‍ നമ്മുടെ വീടുകളില്‍ വരിക എന്നതൊക്കെ സാധാരണമായി നടക്കുന്നതാണ്‌. വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഇപ്പോഴും എനിക്കുണ്ട്‌. വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ലഭിച്ചവരും എന്റെ വിദ്യാര്‍ഥികളുമായ, ആണ്‍ പെണ്‍ ഭേദമന്യേയുള്ള ഒരു വലിയ സുഹൃദ്‌ വലയം.

ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിം ലോകത്തെക്കുറിച്ചും വളരെ അവഗാഹമുള്ള ഒരാളാണ്‌ താങ്കള്‍. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാനിടയായ സാഹചര്യം?

സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ അല്ലെങ്കില്‍ വിപുലമായ സുഹൃദ്‌ വലയം എനിക്ക്‌ ഇസ്‌ലാമിനെ കുറിച്ച്‌ കൂടുതലായി മനസ്സിലാക്കാന്‍ സഹായിച്ചിട്ടില്ലായെന്നതാണ്‌ വസ്‌തുത. പക്ഷേ, സാംസ്‌കാരികമായ വിവിധ രീതികള്‍ അറിയാന്‍ അത്തരം ബന്ധങ്ങള്‍ സഹായകമായിട്ടുണ്ട്‌. മൈസൂര്‍ യൂനിവേഴ്‌സിറ്റിയിലെ പഠനകാലത്താണ്‌ ഇസ്‌ലാമിനെ ഗഹനമായി പഠിക്കുന്നത്‌. മിഡില്‍ ഈസ്റ്റിനെ കുറിച്ചുള്ള പഠനം നിങ്ങള്‍ പറഞ്ഞതുപോലെ അതില്‍ അവഗാഹമുള്ളവനാക്കിയെന്നതാകും ശരി.

മുസ്‌ലിംകളുടെ ഭൂതകാല ചരിത്രവും വര്‍ത്തമാനവും താരതമ്യം ചെയ്യാമോ?

ഇസ്‌ലാമിക ചരിത്രത്തിന്‌ ഒരു കൈവഴി മാത്രമല്ല ഉള്ളത്‌. പ്രവാചകന്‍ ഒരു ചരിത്ര പുരുഷനായിരുന്നു. ആ ജീവിതത്തെ കുറിച്ച്‌ ധാരാളമായി മനസ്സിലാക്കാനുള്ള ചരിത്ര സാമഗ്രികള്‍ ലഭ്യമാണ്‌. പ്രവാചകന്റെ ജീവിതവും അദ്ദേഹത്തിന്റെ സഹചാരികളുടെ ജീവിതവും മനസ്സിലാക്കാന്‍ അതുകൊണ്ടുതന്നെ ഇന്ന്‌ നമുക്ക്‌ സാധിക്കും. ആ പ്രാഥമിക ഘട്ടത്തിന്‌ ശേഷമുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച വളരെ വിപുലമായിരുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങള്‍ക്കിടയില്‍, വ്യത്യസ്‌ത സമൂഹങ്ങള്‍ക്കിടയില്‍ വളരുന്ന ഇസ്‌ലാമിനെയാണ്‌ പിന്നീട്‌ നമ്മള്‍ കാണുന്നത്‌. അതില്‍ നിന്ന്‌ വ്യത്യസ്‌ത മുഖങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. വളരെ വിപുലമായിട്ടുള്ള ഒരു ധൈഷണിക ചരിത്രം യഥാര്‍ഥത്തില്‍ ഇസ്‌ലാമിനുണ്ട്‌. അതേ പോലെതന്നെ വിപുലമായ ഒരു സാമൂഹ്യ ചരിത്രവുമുണ്ട്‌. ഇങ്ങനെ രണ്ട്‌ തരത്തിലും അത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതില്‍ ധൈഷണികവും സൈദ്ധാന്തികവുമായിട്ടുള്ള ഭിന്ന ധാരകള്‍ ഇഴചേര്‍ന്നിട്ടുണ്ട്‌. വ്യത്യസ്‌ത സമൂഹങ്ങളെ തമ്മില്‍ ഈ ചിന്താധാരകള്‍ അടുപ്പിച്ചിട്ടുമുണ്ട്‌. വക്കം മൗലവിയെയും മുഹമ്മദ്‌ അബ്‌ദുവിനെയും പോലെ. മുഹമ്മദ്‌ അബ്‌ദുവിന്റെ ഒരുപാട്‌ ആശയങ്ങള്‍ വക്കം മൗലവിയെ സ്വാധീനിച്ചിട്ടുണ്ട്‌. വക്കം മൗലവി ഈ ആശയങ്ങള്‍ കേരളീയ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും, നമ്മുടെ സാഹചര്യത്തിന്‌ അനുയോജ്യമായി വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുപോലെയുള്ള കൊള്ളക്കൊടുക്കകള്‍ ലോകത്തിലാകമാനമുള്ള ഇസ്‌ലാമിക സമൂഹങ്ങളില്‍ നടന്നിട്ടുണ്ട്‌.

അപ്പോള്‍ വ്യത്യസ്‌ത കൈവഴികളില്‍ വിഭിന്ന കാലങ്ങളില്‍ ഇസ്‌ലാമിനെ കാണാമെങ്കിലും അതിനിടക്ക്‌ ഈ കൊണ്ടുകൊടുക്കലുകള്‍ നടക്കുന്നുമുണ്ട്‌. അതുപോലെതന്നെ വ്യത്യസ്‌ത ധാരകള്‍ തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്‌. അത്‌ ശീഅ- സുന്നി സംഘര്‍ഷമെന്ന നിലയില്‍ മാത്രമല്ല, നിയമ സംഹിതകളുടെ ഏറ്റുമുട്ടലുകള്‍ ആയിട്ടും നടന്നിട്ടുണ്ട്‌. ഇസ്‌ലാമിക പാരമ്പര്യത്തെ വ്യാഖ്യാനിക്കുന്നതിലുള്ള വളരെ വ്യത്യസ്‌തമായ സമ്പ്രദായങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ വളരെ സമ്പന്നമായ പൈതൃകം മുസ്‌ലിംകള്‍ക്കുണ്ടെന്ന്‌ പറയാം.

അതൊരു പാരമ്പര്യമായി മാത്രം നില്‍ക്കുകയല്ല; അതിന്റെ സമകാലികതയും പ്രധാനമാണ്‌. ഇസ്‌ലാമിക സമൂഹങ്ങളുടെ ഈ വൈവിധ്യം പലപ്പോഴും അതിനെ ഏകമാനമായി കാണുന്നവരില്‍ വിഷമമുണ്ടാക്കാം. പക്ഷേ, ആ വൈവിധ്യം വളരെ സമ്പന്നമാണെന്ന്‌ എടുത്ത്‌ പറയാതിരിക്കാന്‍ വയ്യ. മനുഷ്യന്‍ അവരവരുടെ തന്നെ സാഹചര്യങ്ങളുടെയും സമയത്തിന്റെയും തടവറയില്‍ കഴിയുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ട്‌ ഇന്ന്‌ ഇസ്‌ലാമിലുള്ള ധാരകളാണ്‌ എന്നും നിലനിന്നതെന്നും ഇങ്ങനെയാണ്‌ ഇസ്‌ലാം പ്രവര്‍ത്തിച്ചതെന്നുമുള്ള ധാരണകള്‍ പലര്‍ക്കുമുണ്ടാകും. സത്യം അങ്ങനെയായികൊള്ളണമെന്നില്ല. ചരിത്രപരമായ പല കാരണങ്ങളാലും ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലും പല സമൂഹങ്ങളില്‍ വ്യത്യസ്‌ത ധാരകള്‍ ഉണ്ടായിട്ടുണ്ട്‌. അതിനൊരുദാഹരണം പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാനെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഉസാമ ബിന്‍ലാദിനെക്കുറിച്ചായിരിക്കും പെട്ടെന്ന്‌ ഓര്‍മവരിക. ആ നാട്ടുകാരനല്ലെങ്കിലും അയാളുടെ രൂപമായിരിക്കും മനസ്സിലേക്ക്‌ വരിക. അത്‌ നമ്മള്‍ ഈ സമയത്ത്‌ ഉള്ളതുകൊണ്ടാണ്‌. പക്ഷേ, ആ ഒരു പ്രദേശത്തിന്റെ, ഇറാനും അഫ്‌ഗാനിസ്ഥാനും ഉള്‍ചേരുന്ന ഭൂമിയുടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ നമുക്കവിടെ ജമാലുദ്ദീന്‍ അഫ്‌ഗാനിയെ കാണാന്‍ സാധിക്കും. അഫ്‌ഗാനി ഒരു ആഗോള ബുദ്ധിജീവിയായിരുന്നു. ഇന്ത്യ, ഇറാന്‍, തുര്‍ക്കി, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയവിടങ്ങളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്‌. ഫ്രാന്‍സില്‍ ഏണസ്റ്റ്‌ റനാനുമായി ദേശീയ വാദത്തെക്കുറിച്ച്‌ സംഭാഷണം നടത്തിയിട്ടുണ്ട്‌. അപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു ആഗോള ബുദ്ധിജീവിയായിട്ടുള്ള, ഇസ്‌ലാമിനെ കാലികമായി വായിക്കുകയും ആധുനികതയുമായി സംവദിക്കുകയുമൊക്കെ ചെയ്‌തിട്ടുള്ള ഒരാളിലൂടെയാണ്‌ അഫ്‌ഗാനിസ്ഥാന്‍ അറിയപ്പെട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതറിയപ്പെടുന്നത്‌ ഉസാമ ബിന്‍ലാദിനിലൂടെയാണ്‌. ലാദിന്‌ ഇസ്‌ലാമിനെകുറിച്ച്‌ എത്ര അറിവുണ്ടെന്ന്‌ നമുക്കറിയില്ല. കാരണം വൈജ്ഞാനിക, ധൈഷണിക മേഖലകളില്‍ അയാളുടെ യാതൊരു സംഭാവനകളുമില്ല. കാലത്തിന്റെ തടവറയില്‍ കഴിയുന്നത്‌ കൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഈ ധാരണകളെ നാം പൊളിച്ചെറിയേണ്ടതുണ്ട്‌.

ഇസ്‌ലാമിന്‌ മൗലികമായ അടിത്തറ ഉണ്ടെന്നതും ഈ വൈവിധ്യങ്ങളെ വിലയിരുത്തുമ്പോള്‍ നാം ഓര്‍മിക്കേണ്ടതാണ്‌. ഈ പ്രമാണങ്ങള്‍ക്കപ്പുറമാണ്‌ ജീവിക്കുന്ന ഇസ്‌ലാം (living Islam). ഇത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. അതത്‌ സമൂഹങ്ങള്‍, വിഭിന്ന സംസ്‌കാരങ്ങള്‍ തുടങ്ങിയവ കരുപിടിപ്പിച്ചെടുത്തതാണത്‌. അതുപോലെ തന്നെ സാമൂഹ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്‌ വളര്‍ന്നു വന്നതുമാണ്‌. അപ്പോള്‍ തത്വസംഹിതകളില്‍ അധിഷ്‌ഠിതമായ ഇസ്‌ലാം (textual Islam) മാത്രമല്ല, ലിവിംഗ്‌ ഇസ്‌ലാം കൂടിയുണ്ട്‌. ഇത്‌ രണ്ടും എത്രമാത്രം യോജിപ്പിക്കാമെന്നതാണ്‌ പുതിയ കാലത്ത്‌ ഇസ്‌ലാമിന്റെ ഭാവി നിശ്ചയിക്കുന്ന പ്രധാന ഘടകം.

കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ ഈ ലിവിംഗ്‌, ടെക്‌സ്‌ച്വല്‍ ഇസ്‌ലാമുകളില്‍ മാറ്റം വരാമെന്നാണോ?

ചരിത്രപരമായി ഏഴാം നൂറ്റാണ്ടില്‍ വളര്‍ന്ന ഒരു മതത്തെ സമകാലികവല്‌കരിക്കുന്നതെങ്ങനെയാണ്‌? നാം ജീവിക്കുന്ന സമൂഹവുമായി ബന്ധപ്പെടുത്തുന്നതെങ്ങനെയാണ്‌? വിശ്വാസസംഹിതകള്‍ വിശ്വാസികളെ സംബന്ധിച്ചേടത്തോളം മാറ്റങ്ങള്‍ക്ക്‌ വിധേയമാകാത്തതാണ്‌. എന്നാല്‍ കാലാനുസൃതമായി ഖുര്‍ആനിക ആശയങ്ങളെ പഠനവിധേയമാക്കാം. ഇതാണല്ലോ ഇജ്‌തിഹാദ്‌. സമകാലിക സമൂഹത്തില്‍ ഖുര്‍ആനിന്റെ പ്രസക്തി, അതിനെ നാം എങ്ങനെ അപഗ്രഥിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ്‌. ഇജ്‌തിഹാദ്‌ എന്നത്‌ വെറും ഗവേഷണം മാത്രമല്ല. യുക്തി ഉപയോഗിച്ച്‌ കൊണ്ടുള്ള അപഗ്രഥനമാണത്‌.
ഇത്‌ സാധിക്കണമെങ്കില്‍ രണ്ട്‌ കാര്യങ്ങള്‍ നിര്‍ബന്ധമാണ്‌. ഒന്ന്‌, മതപരമായ പ്രമാണങ്ങളില്‍ അഗാധജ്ഞാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. രണ്ട്‌, നമ്മള്‍ ഇന്നാണ്‌ വ്യാഖ്യാനിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ സമകാലികമായ അറിവുകളും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്‌. ആധുനിക ധൈഷണിക ചക്രവാളങ്ങളെക്കുറിച്ച്‌, തത്വശാസ്‌ത്രങ്ങളെക്കുറിച്ച്‌, രാഷ്‌ട്രീയ പ്രക്രിയകളെക്കുറിച്ച്‌, സാമൂഹിക മേഖലകളെക്കുറിച്ച്‌ എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌. വേദഗ്രന്ഥങ്ങളിലുള്ള അറിവും സമകാലിക വിജ്ഞാനവും യോജിക്കുമ്പോള്‍ മാത്രമേ ശരിയായിട്ടുള്ള ഇജ്‌തിഹാദ്‌ സാധ്യമാകുകയുള്ളൂ. നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, ഈ രണ്ടറിവുകളും വിരുദ്ധ ധ്രുവങ്ങളില്‍ നിലകൊള്ളുന്നതായിട്ടാണ്‌ പലപ്പോഴും കാണാന്‍ സാധിക്കുന്നത്‌. മതപരമായ കാര്യങ്ങളില്‍ അറിവുള്ള ഒരു വിഭാഗവും ആധുനിക ശാസ്‌ത്രങ്ങളില്‍ മികവ്‌ നേടിയിട്ടുള്ള മറ്റൊരു വിഭാഗവുമാണ്‌ കൂടുതലായുമുള്ളത്‌. അതുകൊണ്ട്‌ തന്നെ സമകാലിക പ്രസക്തമായ ഇസ്‌ലാമിക വ്യാഖ്യാനങ്ങള്‍ വേണ്ടത്ര ഉണ്ടാകുന്നില്ല. വര്‍ത്തമാനത്തേക്കാള്‍ ചരിത്രത്തെ പ്രതിനിധീകരിക്കേണ്ടുന്ന സ്ഥിതി മുസ്‌ലിംകള്‍ക്ക്‌ ഇപ്പോഴുണ്ട്‌. ഇത്‌ മറികടക്കാനായി ഓര്‍ഗാനിക്‌ ഇന്റലെക്‌ച്യുല്‍സ്‌ ഉണ്ടാകേണ്ടിയിരിക്കുന്നു.

ധിഷണാസമ്പന്നമായ ഒരു ഭൂതകാലം മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നു. താങ്കള്‍ സൂചിപ്പിച്ചതുപോലെ ഭൗതിക വിജ്ഞാനത്തിലും ആത്മീയ വിജ്ഞാനത്തിലും പ്രാവീണ്യം നേടിയ പണ്ഡിതന്‍മാരായിരുന്നു ഒരു കാലഘട്ടത്തില്‍ മുസ്‌ലിം ലോകത്തിന്റെ പ്രതിനിധികള്‍

വളരെ ശരിയാണത്‌. മുഖദ്ദിമയുടെ രചയിതാവായ ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നുസീന, ഇമാം റാസി തുടങ്ങിയവര്‍ അത്തരമൊരു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്‌. അവരെല്ലാം തന്നെ ബഹുമുഖ പ്രതിഭകളായിരുന്നു. അങ്ങനെ വ്യത്യസ്‌ത സമൂഹങ്ങളില്‍ വിഭിന്ന ചിന്താധാരകളെ സംയോജിപ്പിച്ച ചരിത്രം ഇസ്‌ലാമിനുണ്ട്‌. സമകാലികമായി അങ്ങനെ തീരെയില്ല എന്നല്ല. പലയിടങ്ങളിലായി ധിഷണാശാലികളായ പണ്ഡിതന്മാര്‍ ഇന്നുമുണ്ട്‌. നമ്മുടെ സാമൂഹിക ചുറ്റുപാടുകള്‍ക്ക്‌ അനുയോജ്യമായ അന്വേഷണങ്ങള്‍ നടക്കണം. ഇന്ത്യന്‍ പണ്ഡിതസമൂഹവും പ്രത്യേകിച്ച്‌ കേരളീയ നേതൃത്വവും അങ്ങനെ ഉയര്‍ന്നുവരണം. പലപ്പോഴും കേരളത്തിന്‌ പുരോഗമനാത്മകമായ മുഖംമൂടിയുണ്ട്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക സമൂഹങ്ങളിലൂടെ കടന്നുപോകാന്‍ ഭാഗ്യം ലഭിച്ച ഒരാളാണ്‌ ഞാന്‍. അവിടുത്തെ സ്ഥിതിഗതികള്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്‌. ആ സമൂഹങ്ങളുമായുള്ള ആ വിധത്തിലുള്ള പരസ്‌പര കൈമാറ്റത്തിന്റെ അഭാവമാണ്‌ മുഖ്യ പ്രശ്‌നം. നമ്മുടെ ബന്ധപ്പെടലുകള്‍ കാര്യമായിട്ടും രാജഭരണങ്ങള്‍ നിലനില്‍ക്കുന്ന ഗള്‍ഫ്‌ രാജ്യങ്ങളുമായിട്ടാണ്‌.

മുസ്‌ലിംകള്‍ സാമൂഹികമായി ഒറ്റപ്പെടുന്ന വല്ല സാഹചര്യങ്ങളും ഇന്ന്‌ ലോകത്തുണ്ടെന്ന്‌ കരുതുന്നുണ്ടോ?

ഒരു മതവിഭാഗമെന്ന രീതിയില്‍ മുസ്‌ലിംകളെ അകറ്റി നിര്‍ത്തുന്ന ആഗോള സാഹചര്യമുണ്ട്‌. അത്‌ ഒരുവിധത്തില്‍ ആധുനിക രാഷ്‌ട്രീയത്തിന്റെ തന്നെ ഉല്‍പന്നമാണ്‌. സ്വത്വം അംഗീകരിക്കാതെ അന്യത്വം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്നതിനെ മുസ്‌ലിംകള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്നതാണ്‌ പ്രധാനം. ആധുനിക യൂറോ-അമേരിക്കന്‍ ആധിപത്യപരമായ ആശയഗതികള്‍ മുസ്‌ലിംകളെ അകറ്റി നിര്‍ത്തുമ്പോള്‍ എങ്ങനെ അതിനെ നേരിടുന്നുവെന്നതും നിര്‍ണായകമാണ്‌. ഈ സാംസ്‌കാരിക സംഘട്ടനത്തില്‍ അതേ ഭാഷയില്‍ അതിന്ന്‌ മറുപടി പറയുകയല്ല വേണ്ടത്‌. വൈവിധ്യങ്ങളെ അംഗീകരിക്കുകയാണെങ്കില്‍ സാംസ്‌കാരിക സംഘട്ടനവാദത്തിന്‌ യാതൊരു പ്രസക്തിയുമില്ല.

അപരത്വം അനുഭവപ്പെടുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന്‌ ഭയത്തോടെയുള്ള ഉള്‍വലിയല്‍ ഉണ്ടാകുന്നുണ്ടോ?

സ്വാഭാവികമായും അതുണ്ട്‌. ഒരു വിഭാഗത്തില്‍ നമുക്കത്‌ കാണാനും സാധിക്കും. സാമ്രാജ്യത്വ രാജ്യങ്ങളുടെ സൈനിക, ധൈഷണിക ശക്തി ഇത്തരം മാറ്റിനിര്‍ത്തലുകള്‍ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌. അപ്പോള്‍ സ്വാഭാവികമായും ഭയമുണ്ടാകും. പക്ഷേ, ഉള്‍വലിയലല്ല അതിനുള്ള പോംവഴി. കൂടുതല്‍ വിശാലമായ സാമൂഹിക, സാംസ്‌കാരിക ഭൂമിക ഉണ്ടാക്കുകയെന്നതും അതില്‍ ഇടപെടുകയെന്നതുമാണ്‌ ഇതിന്‌ പരിഹാരം. അതിന്‌ വ്യത്യസ്‌ത മതവിഭാഗങ്ങളുടെ കൂട്ടായ്‌മ, കൊണ്ടുകൊടുക്കലുകളിലൂടെയുള്ള പുതിയ ആശയഗതികളുടെ ആവിര്‍ഭാവം തുടങ്ങിയവ ആവശ്യമാണ്‌.

(2010 മാര്‍ച്ച് 19ന് ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്)

2 comments:

  1. ലേഖനങ്ങളുടെ തിരഞ്ഞടുപ്പ് കൊണ്ട് ശ്രദ്ധേയമാണ് താങ്കളുടെ ഈ ബ്ലോഗ്ഗ്. താങ്കള്‍ക്കും ബ്ലോഗ്ഗിനും ആശംസകള്‍ നേരുന്നു. www.punarvaayana.tk

    ReplyDelete
  2. വി പി ഹാരിസ്‌ ചാത്തല്ലൂര്‍April 3, 2010 at 11:12 AM

    ഇസ്‌ലാം മതത്തെപ്പറ്റിയും മുസ്‌ലിം സാമൂഹ്യാവസ്ഥയെക്കുറിച്ചുമെല്ലാം കാഴ്‌ചപ്പാടുകളവതരിപ്പിച്ച അഭിമുഖം ശ്രദ്ധേയമായി. വര്‍ത്തമാന ലോകത്തുനിന്നു കൊണ്ട്‌ ഇസ്‌ലാമിന്റെ സമഗ്രവായന നടത്താന്‍ മുസ്‌ലിംകള്‍ക്ക്‌ കഴിയണമെന്ന മൗലികമായ ചിന്തയാണ്‌ അഭിമുഖത്തില്‍ തുടിക്കുന്നത്‌. തത്വചിന്തയുടെയും ചരിത്രത്തിന്റെയും പിന്‍ബലത്തോടെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുമ്പോള്‍ തന്നെ വര്‍ത്തമാനകാലത്തോട്‌ അന്യംനിന്നു പോവാതിരിക്കാനുള്ള ജാഗ്രത കൈക്കൊള്ളാന്‍ കൂടി മുസ്‌ലിംകള്‍ തയ്യാറാവണമെന്ന ചിന്ത തികച്ചും നിര്‍മാണാത്മകതയെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.

    ചരിത്രം ഒരു വസ്‌തുതയാണ്‌. അതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌ ആദര്‍ശങ്ങളും സംഹിതകളും നിലകൊള്ളുന്നത്‌. അതുകൊണ്ടു തന്നെ ചരിത്രത്തെ ഒരു തുരുത്തായി വിലയിരുത്താതെ നാളെയെ പ്രതിനിധീകരിക്കാന്‍ മാത്രം വിശാലമായ സംവാദപ്രതലങ്ങള്‍ സൃഷ്‌ടിക്കപ്പെടാന്‍ ചരിത്രം തുണയാവണം. അല്ലാതിരുന്നാല്‍ ദര്‍ശനങ്ങള്‍ക്ക്‌ ചലനാത്മകത നഷ്‌ടപ്പെടും. ചരിത്രത്തെ വര്‍ത്തമാനകാല പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ തരണം ചെയ്‌തുകൊണ്ട്‌ മതവായനകള്‍ നടത്തണമെന്ന ചിന്തയാണ്‌ പ്രകടിപ്പിക്കപ്പെട്ടത്‌. വര്‍ത്തമാനത്തെയും ഭാവിയെയും പ്രതിനിധീകരിക്കാന്‍ വിശാലമായ വിജ്ഞാനവും മൗലികമായ കാഴ്‌ചപ്പാടുകളും അനിവാര്യമാണ്‌. ഈയൊരു ആലോചനയിലേക്കാണ്‌ പ്രസ്‌തുത അഭിമുഖം എത്തിച്ചേരുന്നത്‌.

    ധിഷണാസമ്പന്നമായ ഒരു ഭൂതകാലം മുസ്‌ലിം സമൂഹത്തിനു സാധ്യമായത്‌ ഭൗതികരംഗത്തും ആത്മീയരംഗത്തും അവര്‍ നടത്തിയ അശ്രാന്തപരിശ്രമങ്ങള്‍ കൊണ്ടായിരുന്നു. ബഹുമുഖ പ്രതിഭാശാലികളായ ഇബ്‌നുഖല്‍ദൂന്‍, ഇബ്‌നുസീന, ഇമാം റാസി തുടങ്ങിയവര്‍ ഇസ്‌ലാമിക ചിന്തകളെ സാമൂഹ്യകേന്ദ്രീകൃതമായി നോക്കിക്കാണുകയും വിഭിന്ന ചിന്താധാരകളെ അനുഭാവപൂര്‍വം പരിഗണിച്ചുകൊണ്ട്‌ അവയോട്‌ സംവാദം നടത്താനും ഇവര്‍ തയ്യാറായി എന്നത്‌ എടുത്തുപറയേണ്ടതാണ്‌. എന്നാല്‍ ഇത്തരം സംയോജനചിന്തകള്‍ ആധുനികലോകത്ത്‌ വേണ്ടത്ര വികസിച്ചുവരാത്തതിനാല്‍ ഇവിടെ ഇസ്‌ലാം അന്യവത്‌കരിക്കപ്പെടാന്‍ ഇടയാക്കുന്നു. ഇത്‌ സാമൂഹ്യപരമായ ഒറ്റപ്പെടലിലേക്ക്‌ മുസ്‌ലിം സമൂഹത്തെ തള്ളിവിടുന്നു. തികച്ചും അപരത്വം അനുഭവപ്പെടുന്ന സാമൂഹ്യാന്തരീക്ഷത്തിലേക്ക്‌ മുസ്‌ലിം സമൂഹം എത്തിച്ചേരുന്നു. ഈയവസ്ഥയ്‌ക്ക്‌ തടയിടാന്‍ സക്രിയമായ ഇടപെടലുകള്‍ നടത്താന്‍ മുസ്‌ലിം ധിഷണാലോകം കച്ചകെട്ടിയിറങ്ങണമെന്ന ആവശ്യമാണ്‌ പ്രസ്‌ക്ത്തമായി തോന്നുന്നത്.

    ReplyDelete